ബിജെപി അധികാരത്തില്‍ വന്നാല്‍ ഹൈദരാബാദിന് പുതിയ പേരെന്ന് ബിജെപി: ആ പേര് ഇതാണ്
ഹൈദരാബാദ്: തെലങ്കാനയിൽ ബി ജെ പി അധികാരത്തിലെത്തിയാൽ ഹൈദരാബാദിന്റെ പേര് മാറ്റുമെന്ന പ്രഖ്യാപനവുമായി തെലങ്കാനയിലെ ബി ജെ പി സംസ്ഥാന മേധാവി ജി കിഷൻ റെഡ്ഡി. തലസ്ഥാനത്തിന് ഭാഗ്യനഗർ എന്ന പേര് നല്‍കുമെന്നാണ് ജി കിഷൻ റെഡ്ഡിയുടെ പ്രഖ്യാപനം. 'ഞങ്ങൾ അധികാരത്തിൽ വന്നാൽ ഹൈദരാബാദിന്റെ പേര് മാറ്റുമെന്ന് മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥും ഹിമന്ത ബിശ്വ ശർമ്മയും പറഞ്ഞുകഴിഞ്ഞു. മദ്രാസിന്റെ പേര് ചെന്നൈ എന്നും കൽക്കട്ടയെ കൊൽക്കത്ത എന്നും ബോംബെയെ മുംബൈ എന്നും ഞങ്ങൾ രാജ്പഥിനെ കർത്തവ്യ പാത എന്നും പുനർനാമകരണം ചെയ്തു," റെഡ്ഡി വാർത്ത ഏജന്‍സിയായ എ എൻ ഐയോട് പറഞ്ഞു.

"അപ്പോൾ, എന്തുകൊണ്ട് ഹൈദരാബാദിന്റെ പേര് മാറ്റിക്കൂടാ? ആരാണ് ഹൈദർ?...ഭാഗ്യനഗർ എന്നത് അതിന്റെ പഴയ പേരാണ്, നൈസാം ഭരണകാലത്ത് ഇത് പുനർനാമകരണം ചെയ്യപ്പെട്ടു. ഞങ്ങൾ അധികാരത്തിൽ വരുമ്പോൾ ഭാഗ്യനഗർ എന്ന പഴയ പേരിലേക്ക് തിരിച്ച് പോകും" ബി ജെ പി നേതാവ് കൂട്ടിച്ചേർത്തു. ബി ജെ പി അധികാരത്തിലെത്തിയാൽ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗർ എന്ന് പുനർനാമകരണം ചെയ്യുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തിരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞതിന് ദിവസങ്ങൾക്ക് ശേഷമാണ് റെഡ്ഡിയും ഇത് ആവർത്തിക്കുന്നത്.
കോൺഗ്രസാണ് ഹൈദരാബാദ് സൃഷ്ടിച്ചത്. ഹൈദരാബാദിനെ ഇന്ത്യന്‍ യൂണിയന്റെ ഭാഗമാക്കിയതിന്റെ ആഘോഷ ദിനമായ സെപ്റ്റംബർ 17 ആഘോഷിക്കാൻ ഇവിടുത്തെ ബി ആർ എസ് സർക്കാർ നിങ്ങളെ അനുവദിക്കില്ല. ബി ജെ പി അധികാരത്തിൽ വന്നാല്‍ ഇതെല്ലാം മാറും. ഭാഗ്യനഗർ സൃഷ്ടിക്കാനാണ് ഞങ്ങൾ വന്നതെന്നും തെലങ്കാന തലസ്ഥാനമായ ഘോഷ്മഹൽ മണ്ഡലത്തിൽ നടന്ന റാലിയിൽ പങ്കെടുത്തുകൊണ്ട് ആദിത്യനാഥ് നേരത്തെ പറഞ്ഞിരുന്നു.
2020ലെ ഹൈദരാബാദ് കോർപ്പറേഷന്‍ തെരഞ്ഞെടുപ്പിനിടേയും 'ഭാഗ്യനഗർ' പ്രചരണം ബി ജെ പി ശക്തമാക്കിയിരുന്നു. ഉത്തർപ്രദേശിൽ യോഗിയുടെ സർക്കാർ അലഹബാദ് പോലുള്ള നഗരങ്ങളുടെ പേര് പ്രയാഗ്‌രാജ് എന്നും ഫൈസാബാദിനെ അയോധ്യ എന്നും പുനർനാമകരണം ചെയ്തിരുന്നു. അലിഗഢിനെ ഹരിഗഢ് എന്നും മെയിൻപുരിയെ മായൻ നഗർ എന്നും ഫിറോസാബാദിനെ ചന്ദ്ര നഗർ എന്നും മിർസാപൂരിനെ വിദ്യാധാം എന്നും പുനർനാമകരണം ചെയ്യാനും സർക്കാറിന്റെ നിർദേശമുണ്ട്.












Click it and Unblock the Notifications