കേരളം ചുട്ടുപൊള്ളുന്നു; ചൂട് കുത്തനെ കൂടാൻ സാധ്യത, എട്ട് ഡിഗ്രി വരെ കൂടാമെന്ന് മുന്നറിയിപ്പ്
Recommended Video
തിരുവനന്തപുരം: വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ചൂട് കനക്കാൻ സാധ്യതയെന്ന് ദുരന്ത നിവാരണ അതോരിറ്റിയുടെ മുന്നറിയിപ്പ്. വേനൽക്കാലം എത്തും മുമ്പേ ചുട്ടുപൊള്ളുന്ന അവസ്ഥയിലാണ് സംസ്ഥാനം. ചൂട് കൂടിയ സാഹചര്യത്തിൽ സൂര്യാഘാതമേൽക്കാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു.
നിലവിലെ അനുമാന പ്രകാരം 2 മുതൽ 4 ഡിഗ്രി വരെ ചൂട് കൂടാനാണ് സാധ്യത. പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മാർച്ച് അഞ്ചിന് ശരാശരിയില്‍ നിന്നും 8 ഡിഗ്രിയില്‍ അധികം ചൂട് വര്‍ദ്ധിക്കുവാന്‍ സാധ്യതയുണ്ട് എന്നും മുന്നറിയിപ്പുണ്ട്. ചൂട് കൂടിയതോടെ ചിക്കൻ പോക്സ് അടക്കമുള്ള പകർച്ചവ്യാധികളുടെ ഭീഷണിയും നിലനിൽക്കുന്നുണ്ട്.
അഭിനന്ദനുള്ള ഓരോ സല്യൂട്ടും ഈ അമ്മയ്ക്ക് കൂടിയാണ്; യുദ്ധഭൂമിയിൽ ആതുരസേവനം നടത്തിയ ഡോ. ശോഭ വർധമാൻ
മുന്നറിയിപ്പ് ഇങ്ങനെ
കേരളത്തില്‍ വിവിധ പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ ചൂട് ശരാശരിയില്‍ നിന്നും കൂടുവാന്‍ ഉള്ള സാധ്യതയുണ്ട് എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മോഡല്‍ അവലോകനങ്ങളില്‍ കാണുന്നു. നിലവിലെ അനുമാനപ്രകാരം കേരളത്തില്‍ പൊതുവില്‍ 2 മുതല്‍ 4 ഡിഗ്രീ വരെ ചൂട് കൂടുതല്‍ ആയേക്കാം.
എട്ട് ഡിഗ്രിവരെ ചൂട് കൂടും
പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് മേഖലയില്‍ മാർച്ച് അഞ്ചിന് ശരാശരിയി ല്‍നിന്നും 8 ഡിഗ്രിയില്‍ അധികം ചൂട് വര്‍ദ്ധിക്കുവാന്‍ സാധ്യതയുണ്ട് എന്നും നിലവിലെ അനുമാനം സൂചിപ്പിക്കുന്നു. സൂര്യാഘാതം ഒഴിവാക്കുവാനായി പൊതുജനങ്ങള്‍ക്കായി നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.
സൂര്യപ്രകാശം നേരിട്ട് ഏൽക്കരുത്
പൊതുജനങ്ങള്‍ 11 മുതല്‍ വൈകിട്ട് 3 മണി വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നതിന് ഒഴിവാക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക. രോഗങ്ങള്‍ ഉള്ളവര്‍ രാവിലെ 11 മുതല്‍ വൈകിട്ട് 3 മണി വരെ എങ്കിലും സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക
ശുദ്ധജലം
വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും തൊഴില്‍ വകുപ്പും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
തൊഴിൽ സമയം
തൊഴില്‍ സമയം പുനഃക്രമീകരിച്ചു. വേനല്‍ക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് എല്‍ക്കേണ്ടി വരുന്ന തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്. ഉച്ചയ്ക്ക് 12 മണി മുതൽ 3 മണിവരെ വിശ്രമ വേളയായിരിക്കും. രാവിലെ 7 മണിമുതൽ വൈകിട്ട് 7 മണി വരെയുള്ള സമയത്തിനുള്ളിൽ 8 മണിക്കൂറായി തൊഴിൽ സമയം നിജപ്പെടുത്തിയിട്ടുണ്ട്.
വരാനിരിക്കുന്നത് കടുത്ത വേനൽ
കൊടും ചൂട് തുടർന്നാൽ കടുത്ത വേനലാകും ഇത്തവണ സംസ്ഥാനം നേരിടേണ്ടി വരികയെന്നാണ് സൂചന. പലപ്രദേശങ്ങളിലും ഇതിനോടകം തന്നെ ജലസ്രോതസ്സുകൾ വറ്റി വരണ്ടിട്ടുണ്ട്. കാട്ടുതീ ഭീഷണിയും ഉയരുന്നുണ്ട്. പ്രളയത്തില്‍ നിന്നും കരകയറാൻ കിണഞ്ഞ് പരിശ്രമിക്കുന്ന കാർഷിക മേഖല കനത്ത തിരിച്ചടി നേരിടുകയാണ്. വേനൽക്കാല രോഗങ്ങളും സംസ്ഥാനത്തിന്റെ പല ഭാഗത്ത് നിന്നായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ്
ദുരന്ത നിവാരണ അതോരിറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം