കേരളം ചുട്ടുപൊള്ളും; 8 ഡിഗ്രിരിയില്‍ അധികം ചൂട് വര്‍ധിക്കുവാന്‍ സാധ്യത, ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: കേരളത്തില്‍ വിവിധ പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ ചൂട് ശരാശരിയില്‍ നിന്നും കൂടുവാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കേരളത്തില്‍ പൊതുവില്‍ 2 മുതല്‍ 4 ഡിഗ്രീ വരെ ചൂട് കൂടാനുള്ള സാധ്യത കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നു.
പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് മേഖലയില്‍ മാർച്ച് 5 ന് ശരാശരിയില്‍നിന്നും 8 ഡിഗ്രീയില്‍ അധികം ചൂട് വര്‍ദ്ധിക്കുവാന്‍ സാധ്യതയുണ്ടെന്നാണ് അനുമാനം. ഈ സാഹചര്യത്തില്‍ സൂര്യാഘാതം ഒഴിവാക്കാൻ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിക്കുന്നുണ്ട്.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനത്തെ തുടര്‍ന്ന് താഴെ പറയുന്ന നിര്‍ദ്ദേശങ്ങല്‍ പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിക്കുന്നു.
പൊതുജനങ്ങള്‍ രാവിലെ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും കരുതുക. പരമാവധി ശുദ്ധജലം കുടിക്കുക
അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക. വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
തൊഴിൽ സമയം ക്രമീകരിച്ച ഉത്തരവ് കർശനമായി നടപ്പാക്കുക. ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും തൊഴില്‍ വകുപ്പും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കുക.