അബ്രാഹ്മണ ശാന്തി നിയമനത്തിന് പിന്നാലെ അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനം, സഹകരിക്കാൻ തന്ത്രിയും!
Recommended Video
ഗുരുവായൂർ: അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനത്തിന് സർക്കാർ മുൻകൈയ്യെടുക്കണമെന്ന് തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്. ഗുരുവായൂർ ക്ഷേത്രത്തിനെ അധികരിച്ചായിരുന്നു തന്ത്രിയുടെ പ്രസ്താവന. എല്ലാ ആചാരങ്ങളും കാലഘട്ടത്തിനനുസരിച്ച് മാറും. ഈ മാറ്റങ്ങൾ കണ്ടറിഞ്ഞ് മുൻകൈ എടുത്ത് പ്രവർത്തിക്കേണ്ടത് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. രാജഭരണം പോയതോടെ ക്ഷേത്രം സംബന്ധിച്ച കാര്യത്തിൽ സംസ്ഥാന സർക്കാറിനാണ് അധികാരം.
സർക്കാർ ഇത്തരം കാര്യങ്ങൾ കണ്ടറിഞ്ഞ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇക്കാര്യങ്ങളുമായി സർക്കാർ മുന്നോട്ട് വന്നാൽ സഹകരിക്കാൻ തയ്യാറാണെന്നും തന്ത്രി പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങലിൽ അബ്രാഹ്മണരായ ശാന്തിമാരെ നിയമിച്ചത് സർക്കാരിന്റെ ചരിത്രപരമായ തീരുമാനമായിരുന്നു. ഇതിന് പിന്നാലെയാണ് ഗുരുവായൂർ ക്ഷേത്രത്തിൽ അഹിന്ദുക്കളായ വിശ്വാസികൾ പ്രവേശിക്കുന്നത് സംബന്ധിച്ച ചർച്ച ഉടലെടുത്തിരിക്കുന്നത്.
ചരിത്രപരമായ നീക്കം
ആറ് പട്ടിക ജാതിക്കാർ ഉൾപ്പടെ 36 അബ്രാഹ്മണരെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ശാന്തിക്കാരായി നിയമിച്ചത്. സർക്കാരിന്റെ ഈ നീക്കം ചരിത്രപരവും ധീരവുമാണെന്ന് പല കോണുകളിൽ നിന്നും അഭിപ്രായമുയർന്നിരുന്നു.
പ്രശംസിച്ച് കമലഹാസനും
ക്ഷേത്രങ്ങളിൽ അബ്രാഹ്മണരെ പൂജാരിമാരായി നിയമിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനത്തെ പ്രകീർത്തിച്ചും മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചും നടൻ കമൽ ഹാസനും പിഎംകെ നേതാവ് എസ് രാംദാസും രംഗത്തെത്തിയിരുന്നു.
ഇവി രാമസാമിയുടെ സ്വപ്നം
ദ്രാവിഡ ആശയത്തിന്റെ ആചാര്യൻ പെരിയാർ ഇവി രാമസാമിയുടെ സ്വപ്നം കേരളം സാക്ഷാൽകരിച്ചതായി കമൽ ട്വിറ്ററിൽ കുറിച്ചിരുന്നു.
എതിർപ്പുമായി യോഗക്ഷേമ സഭ
അതേസമയം പരീക്ഷയും അഭിമുഖവും നടത്തി ശാന്തിക്കാരെ നിയമിക്കുന്ന ദേവസ്വം ബോര്‍ഡിന്റെ നടപടിക്ക് പിന്നില്‍ വലിയ ക്രമക്കേടുണ്ടെന്ന ആരോപമവുമായി യോഗക്ഷേമ സഭ രംഗത്തെത്തിയിരുന്നു. ക്ഷേത്രാചാരങ്ങളെ കുറിച്ച് പറയുന്ന അഗമ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും ക്ഷേത്രങ്ങളിലെ ശാന്തിമാരെ നിയമിക്കേണ്ടതെന്നും അവർ പറഞ്ഞു.
ശാന്തിവൃത്തി കേവലം ഒരു തൊഴിലല്ല
ക്ഷേത്രാചാരങ്ങളെ കുറിച്ച് പറയുന്ന അഗമ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും ക്ഷേത്രങ്ങളിലെ ശാന്തിമാരെ നിയമിക്കേണ്ടത്. ശാന്തിവൃത്തി കേവലം ഒരു തൊഴിലല്ല, ഉപാസനയാണെന്നും യോഗക്ഷേമ സഭ പറയുന്നു.
മറ്റൊരു ചരിത്ര പ്രധാനമായ തീരുമാനം
അബ്രാഹ്മണ ശാന്തി നിയമനവുമായി ബന്ധപ്പെട്ട് പ്രതിഷേധമുണ്ടെഹ്കിലും നാനാ ഭാഗത്തു നിന്നും പിണറായി സർക്കാരിന് അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൻ അഹിന്ദുക്കൾക്ക് പ്രവേശിക്കാനുള്ള സാഹചര്യം ഒരുക്കുകയാണെങ്കിൽ മറ്റൊരു ചരിത്ര പ്രധാനമായ തീരുമാനമായിരിക്കും പിണറായി സർക്കാരിന്റേത്.