പത്തനംതിട്ടയിൽ സിപിഎമ്മിന് വൻ ഇരുട്ടടി, പാർട്ടിയിൽ നിന്ന് കൂട്ടരാജി, ലോക്കൽ സെക്രട്ടറിമാരടക്കം!
പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ സിപിഎമ്മിന് വന്‍ തിരിച്ചടി. ജില്ലയിലെ ഇരവിപേരൂര്‍ ഏരിയ കമ്മിറ്റിയില്‍ നിന്നാണ് അംഗങ്ങള്‍ കൂട്ടമായി രാജി വെച്ചിരിക്കുന്നത്. ലോക്കല്‍ സെക്രട്ടറിമാര്‍ അടക്കമുളളവരാണ് രാജി സമര്‍പ്പിച്ചിരിക്കുന്നത്.
സ്ത്രീവിഷയത്തില്‍ അടക്കം ആരോപണ വിധേയനായ പുറമറ്റം ലോക്കല്‍ സെക്രട്ടറിക്കെതിരെ ശക്തമായ നടപടി ജില്ലാ കമ്മിറ്റി സ്വീകരിക്കുന്നില്ല എന്നാരോപിച്ചാണ് കൂട്ടരാജി. വിശദാംശങ്ങള്‍ ഇങ്ങനെ...
പത്ത് പേര്‍ രാജി വെച്ചു
പത്തനംതിട്ട ജില്ലയിലെ ഇരവിപുരം ഏരിയ കമ്മിറ്റിയില്‍ നിന്നാണ് പത്ത് പേര്‍ രാജി വെച്ചിരിക്കുന്നത്. നാല് ലോക്കല്‍ സെക്രട്ടറിമാര്‍ അടക്കമുളളവരുടേതാണ് രാജി. 20 പേരുളള കമ്മിറ്റിയില്‍ നിന്നാണ് പത്ത് പേര്‍ ജില്ലാ കമ്മിറ്റിക്ക് സ്ഥാനമാനങ്ങളില്‍ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് രാജിക്കത്ത് നല്‍കിയിരിക്കുന്നത്.
പോലീസിന് പരാതി
സ്ത്രീ വിഷയം കൂടാതെ ലോക്കല്‍ സെക്രട്ടറി ഷിജുവിന് എതിരെ പാര്‍ട്ടിയുടെ യുവജന വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ബിരുദ വിദ്യാര്‍ത്ഥിനി പോലീസിന് പരാതി നല്‍കിയിരുന്നതായും പറയുന്നു. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണും സര്‍ട്ടിഫിക്കറ്റുകളും ഉള്‍പ്പെടെ കവര്‍ന്നെടുത്തതായും ഭീഷണിപ്പെടുത്തിയതായുമാണ് ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതി.
പോലീസ് നടപടിയെടുക്കുന്നില്ല
മെയ് ഏഴാം തിയ്യതിയാണ് പെണ്‍കുട്ടി പരാതി നല്‍കി. എന്നാല്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് നടപടിയെടുക്കുന്നില്ല എന്നും പാര്‍ട്ടിയിലെ ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു. ഷാജു കുരുവിളയ്ക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പാര്‍ട്ടി ഏരിയ കമ്മിറ്റി അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു.
ലോക്കല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി
അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഷിജുവിനെ ലോക്കല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. എന്നാല്‍ ഏരിയ കമ്മിറ്റിയില്‍ നിന്ന് ഷിജുവിനെ നീക്കിയിരുന്നില്ല. പത്തനംതിട്ട പാര്‍ട്ടി ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവിന് മുന്നില്‍ ഷിജുവിനെ നീക്കണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കപ്പെട്ടില്ല.
സ്ഥാനങ്ങളില്‍ നിന്ന് രാജി
തുടര്‍ന്നാണ് ഏരിയ കമ്മിറ്റിയിലെ പത്ത് അംഗങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് രാജി സമര്‍പ്പിച്ചിരിക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡണ്ടും ജില്ലാ പ്ലാനിംഗ് കമ്മിറ്റി അംഗവുമായ എന്‍ രാജീവ്, സിപിഎം മുന്‍ ജില്ലാ സെക്രട്ടറി കെ അനന്തഗോപന്റെ മകന്‍ അഭിലാഷ് ഗോപന്‍, ഇരവിപേരൂര്‍ ലോക്കല്‍ സെക്രട്ടറി കെഎന്‍ രാജപ്പന്‍, കവിയൂര്‍ ലോക്കല്‍ സെക്രട്ടറി കെ സോമന്‍, വെണ്ണിക്കുളം ലോക്കല്‍ സെക്രട്ടറി അലക്‌സ് തോമസ്, ഓതറ ലോക്കല്‍ സെക്രട്ടറി കെ അനില്‍കുമാര്‍ അടക്കമുളളവരാണ് രാജി വെച്ചത്.