തമിഴ്നാട്ടിലേക്ക് ലഷ്കർ ഭീകരർ കടന്നെന്ന് സൂചന; കേരളത്തിലും അതീവ ജാഗ്രതാ നിർദ്ദേശം, കനത്ത സുരക്ഷ
തിരുവനന്തപുരം: ശ്രീലങ്ക വഴി കടൽ മാർഗം ലഷ്കർ-ഇ-ത്വയിബ ഭീകരർ തമിഴ്നാട്ടിലെത്തിയെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്ന് കേരളത്തിലും അതീവ ജാഗ്രതാ നിർദ്ദേശം. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാ പോലീസ് മേധാവികൾക്ക് ഇതു സംബന്ധിച്ച് നിർദ്ദേശം നൽകി.
Recommended Video
രാഹുൽ ഗാന്ധി ജമ്മു കശ്മീരിലേക്ക്; ഗുലാം നബി ആസാദും സീതാറാം യെച്ചൂരിയും രാഹുലിനൊപ്പം
ബസ് സ്റ്റാൻഡുകൾ, റെയിൽ വേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലും ജനങ്ങൾ കൂടുന്ന മറ്റു സ്ഥലങ്ങളിലും ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ആരാധനാലങ്ങൾക്ക് ചുറ്റും നിരീക്ഷണവും സുരക്ഷയും ശക്തമാക്കും. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലും പരിശോധന ശക്തമാക്കും.
സംശയാസ്പദമായ സാഹചര്യങ്ങളോ വസ്തുക്കളോ ശ്രദ്ധയിൽപ്പെട്ടാൽ 112 എന്ന മ്പറിലോ സംസ്ഥാന പോലീസ് മേധാവിയുടെ കൺട്രോൾ റൂമിലോ അറിയിക്കണമെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ശ്രീലങ്ക വഴി 6 ലക്ഷ്കർ-ഇ-ത്വയിബ ഭീകരർ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 5 ശ്രീലങ്കൻ തമിഴ് വംശരും ഒരു പാകിസ്താൻ സ്വദേശിയും ഉൾപ്പെടെയുള്ള സംഘം കോയമ്പത്തൂരിൽ എത്തിയെന്നാണ് വിവരം.
ഇതേ തുടർന്ന് തമിഴ്നാട്ടിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അഫ്ഗാൻ ഭീകരരെ കശ്മീർ വിന്യാസിക്കാൻ പാകിസ്താൻ പദ്ധതിയിടുന്നതായും നേരത്തെ ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. നെറ്റിയിൽ കുറിയും ഭസ്മവും അണിഞ്ഞ് വേഷം മാറിയായിരിക്കും ഭീകരർ എത്തുകയെന്നും സൂചനയുണ്ട്. 1500ത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് കോയമ്പത്തൂരിൽ അധികമായി വിന്യസിച്ചിരിക്കുന്നത്.