പിണറായി സർക്കാരിന് പിഴച്ചു!! വെറുമൊരു പേര് വരുത്തിയത് കോടികളുടെ നഷ്ടം!! മേനി പറച്ചിൽ തകരുന്നു?
എസ് സിഇആർടി ഡയറക്ടരുടെ പേര് അച്ചടിച്ചതിലുണ്ടായ ചെറിയൊരു പിശകാണ് സർക്കാരിന് കോടികളുടെ നഷ്ടം വരുത്തി വച്ചിരിക്കുന്നത്.
തിരുവനന്തപുരം: ഒരു പേരിൽ എന്തിരിക്കുന്നു എന്നൊക്കെ പലപ്പോഴും നമ്മൾ ചോദിക്കാറുണ്ട്. എന്നാൽ ഒരു പേരും നിസാരമല്ലെന്ന് തന്നെ പറയേണ്ടി വരും. കാരണം മറ്റൊന്നുമല്ല. ഒരു പേര് കാരണം പിണറായി സർക്കാരിന് കോടികളാണ് നഷ്ടമായിരിക്കുന്നത്. അതും പാഠ പുസ്തക അച്ചടിയിൽ.
കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ കുട്ടികൾക്ക് പാഠ പുസ്തകങ്ങൾ എത്തിക്കാൻ സർക്കാരിന് കഴിഞ്ഞിരുന്നു. ഇതിൽ ഒട്ടു കുറയ്ക്കാതെ തന്നെ സർക്കാർ മേനി പറയുകയും ചെയ്തിരുന്നു. എന്നാൽ ഇതൊക്കെ വെറുതെയായിരിക്കുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ
ഒരു പേര് വരുത്തിയ വിന
എസ് സിഇആർടി ഡയറക്ടരുടെ പേര് അച്ചടിച്ചതിലുണ്ടായ ചെറിയൊരു പിശകാണ് സർക്കാരിന് കോടികളുടെ നഷ്ടം വരുത്തി വച്ചിരിക്കുന്നത്. ഇപ്പോഴത്തെ വിദ്യാഭ്യാസ ഡയറക്ടർ ജെ പ്രശാന്തിന്റെ പേരിന് പകരം മുൻ ഡയറക്ടർ ഫാത്തിമ്മയുടെ പേര് അടിച്ചതാണ് പണിയായിരിക്കുന്നത്.
13 ലക്ഷം പുസ്തകങ്ങൾ
13 ലക്ഷം പുസ്തകങ്ങളിലാണ് തെറ്റുള്ളത്. ഇവയെല്ലം മാറ്റാൻ തന്നെയാണ് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. പകരം പുതിയ പുസ്തകങ്ങൾ പുറത്തിറക്കാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
നഷ്ടം 1.3 കോടി
ഈ ഇനത്തിൽ സർക്കാരിന് നഷ്ടമായിരിക്കുന്നത് 1.3 കോടികളാണെന്നാണ് വിവരങ്ങൾ. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്ന്. സ്കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ പുസ്തകം നൽകിയതിൽ സർക്കാർ വീമ്പു പറയുന്നതിനിടെയാണ് ഖജനാവിലെ നഷ്ടത്തിന്റെ കണക്ക് പുറത്തു വന്നിരിക്കുന്നത്.
25 ലക്ഷം ബഫർ സ്റ്റോക്ക്
25 ലക്ഷം പാഠ പുസ്തകങ്ങളാണ് ബഫർ സ്റ്റോക്കായി ഉണ്ടായിരുന്നു. മൂന്നു വോളിയമായി പുസ്തകങ്ങളെ വിഭജിച്ച ശേഷം ഇതിൽ 12 ലക്ഷം പുസ്തകങ്ങൾ ഉപയോഗിച്ചിട്ടില്ലെന്നാണ് പുതിയ ഡയറക്ടർ ജെ പ്രസാദ് പറയുന്നത്. പുതിയ ഡയറക്ടറുടെ പേര് വച്ച് പുതിയ പുസ്തകങ്ങൾ അച്ചടിക്കാനാണ് നിർദേശം ലഭിച്ചതെന്നും മറ്റൊരു ഉദ്യോഗസ്ഥനും പറഞ്ഞതായി എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരിക്കുന്നു.
പേപ്പർ വിലയ്ക്ക് വിൽക്കാം
ഒരു പുസ്തകത്തിന്റെ അച്ചടിക്ക് പത്ത് രൂപയാണ് സർക്കാരിന് ചിലവാകുന്നത്. വെറും പേപ്പർ വിലയ്ക്ക് ഈ പുസ്തകങ്ങൾ വിൽക്കുക മാത്രമാണ് മുന്നിലുള്ള വഴിയെന്നും ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ മുൻ ഡയറക്ടറുടെ പേര് അച്ചടിച്ച പുസ്തകം വിതരണം ചെയ്യാൻ സർക്കാർ അനുവദിച്ചാൽ ഈ നഷ്ടം നികത്താനാകുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.
മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി
വിദ്യാഭ്യാസ മന്ത്രിയെയും ഡയറക്ടറെയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും എസ് സിഇ ആർടി ഡയറക്ടർ ടോമിൻ ജെ തച്ചങ്കരി പറയുന്നു. രണ്ടാം ടേമിലേക്കുള്ള പുസ്തകങ്ങൾ ഉദ്യോഗസ്ഥരുടെ പദവി മാത്രം വച്ച് അച്ചടിക്കണമെന്നാവശ്യപ്പെട്ട് മെമ്മോറാണ്ടവും സർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം. അങ്ങനെ വരുമ്പോൾ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാമെന്നും അദ്ദേഹം.
ഭാരം കുറയ്ക്കാൻ
അധിക ഭാരമുള്ള പുസ്തകങ്ങൾ മൂന്നു ഭാഗമായി വിഭജിച്ച് വിതരണം ചെയ്യാനാണ് ഇപ്പോൾ സർക്കാർ നിർദേശം നൽകിയിരിക്കുന്നത്.