കുണ്ടന്നൂർ പാലവും സ്വരാജും പിന്നെ ചാണ്ടിയും; പിണറായി രാജിവെയ്ക്കണോ? കുറിപ്പുമായി ടിജി മോഹന്‍ദാസ്
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. എന്നാല്‍ അതൊക്കെ പ്രതിപക്ഷത്തിന്‍റെ വെറും ആഗ്രഹം മാത്രമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഈ വിഷയത്തില്‍ ഇപ്പോള്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ടിജി മോഹന്‍ദാസും. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവെക്കണമോയെന്ന കാര്യത്തില്‍ ഒരു ദീര്‍ഘമായ കുറിപ്പ് തന്നെയാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

1956 ആഗസ്റ്റിൽ
രാഷ്ട്രീയത്തിൽ രാജിയും ധാർമികതയും വലിയൊരു വിഷയമാണ്. ധാർമികതയ്ക്ക് കൃത്യമായ ഒരു നിർവചനം ഇല്ലാത്തത് വിഷയത്തെ കൂടുതൽ സങ്കീർണമാക്കുന്നു.
1956 ആഗസ്റ്റിൽ ആന്ധ്രയിലെ മഹബൂബ്നഗർ എന്ന സ്ഥലത്ത് നടന്ന തീവണ്ടി അപകടത്തിൽ 112 പേർ മരിച്ചപ്പോൾ റെയിൽവേ മന്ത്രി ലാൽ ബഹാദൂർ ശാസ്ത്രി രാജി വെച്ചു. പക്ഷേ നെഹ്റു ആ രാജി സ്വീകരിച്ചില്ല. അതേ വർഷം നവംബറിൽ തമിഴ്നാട്ടിലെ അരിയല്ലൂർ ടെയിനപകടത്തിൽ 144 മരണം! ശാസ്ത്രി വീണ്ടും രാജി വെച്ചു. Constitutional propriety എന്ന ന്യായം പറഞ്ഞ് നെഹ്റു ആ രാജി സ്വീകരിച്ചു. അതായിരുന്നു സ്വതന്ത്ര ഭാരതത്തിൽ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുള്ള ആദ്യത്തെ രാജി.

വാജ്പേയി മന്ത്രിസഭയിൽ
1988 ൽ ആയിരുന്നു പെരുമൺ ട്രെയിനപകടം. 105 മരണം. പക്ഷേ അന്ന് റെയിൽവേ മന്ത്രിയായിരുന്ന മാധവ് റാവു സിന്ധ്യ രാജി വെച്ചില്ല. എന്നാൽ 1992 ൽ വാടകയ്ക്ക് എടുത്ത ഒരു റഷ്യൻ പാസഞ്ചർ വിമാനം ദില്ലിയിൽ തീപിടിച്ചപ്പോൾ, ആരും മരിക്കാഞ്ഞിട്ടു പോലും, സിവിൽ ഏവിയേഷൻ മന്തിയായിരുന്ന സിന്ധ്യ രാജി വെച്ചു. വിസ്മയകരമാണ് രാഷ്ട്രീയ ധാർമികതയുടെ ചരിത്രം! 1999 ൽ വാജ്പേയി മന്ത്രിസഭയിൽ റെയിൽവേ മന്ത്രിയായിരുന്ന നിതീഷ് കുമാർ രാജി വെച്ചു. അസമിലെ ഒരു ട്രെയിൻ അപകടമായിരുന്നു കാരണം.

മമതാ ബാനർജി
പക്ഷേ 2002 ൽ നടന്ന രണ്ട് ട്രെയിൻ അപകടങ്ങളിൽ രണ്ടിലും അന്നത്തെ റെയിൽവേ മന്ത്രി മമതാ ബാനർജി രാജി വെച്ചെങ്കിലും വാജ്പേയി രാജി സ്വീകരിച്ചില്ല. കേരളത്തിലും ഉണ്ടായി രാജികൾ. മന്ത്രിയായിരുന്ന
പി ടി ചാക്കോയുടെ കാർ അപകടത്തിൽ പെട്ടപ്പോൾ കാറിൽ ഒരു സ്ത്രീയുമുണ്ടായിരുന്നു. പരിചയക്കാരിക്ക് ലിഫ്റ്റ് കൊടുത്തതാണ് എന്ന് വിശദീകരിച്ചിട്ടും ചാക്കോയ്ക്ക് രാജി വെയ്ക്കേണ്ടി വന്നു..

പിണറായി മന്ത്രിസഭയിലേക്ക്
രാഷ്ട്രീയധാർമികതയ്ക്ക് ഇന്നും കൃത്യമായ ഒരു നിർവചനമില്ല. നമുക്ക് പിണറായി മന്ത്രിസഭയിലേക്ക് വരാം. ബന്ധു നിയമനത്തിൽ പെട്ടുപോയ ഇ പി ജയരാജനെ മണിക്കൂറുകൾക്കുള്ളിൽ പിണറായി രാജി വെയ്പിച്ചു. പക്ഷേ പിന്നീട് ജയരാജൻ ചുമ്മാ അങ്ങ് വീണ്ടും മന്ത്രിയായി.
അശ്ലീല സംഭാഷണം പുറത്തായതിനെത്തുടർന്ന് രാജി വെച്ച മന്ത്രി സി കെ ശശീന്ദ്രൻ ഒരക്ഷരം മിണ്ടാതെ വീണ്ടും മന്ത്രിയായി!!

തോമസ് ചാണ്ടി
തോമസ് ചാണ്ടിയുടേതാണ് പരിതാപകരമായ ഒരു രാജി...തോമസ് ചാണ്ടി ചെയർമാൻ ആയി ഒരുപാട് കമ്പനികൾ. അതിലൊരു കമ്പനി നടത്തുന്നതാണ് ആലപ്പുഴയിലെ റിസോർട്ട്. കമ്പനിയുടെ എക്സിക്യൂട്ടീവ് ഹെഡ് എപ്പോഴും എംഡി ആണല്ലോ. പിന്നെ ജനറൽ മാനേജർ, എസ്റ്റേറ്റ് മാനേജർ etc etc.. റിസോർട്ടിലേക്ക് റോഡ് വെട്ടുമ്പോഴോ പാർക്കിംഗ് ഏരിയ തിരിച്ചപ്പോഴോ മറ്റോ
കുറച്ചു പുറമ്പോക്ക് ഭൂമി വളച്ചെടുത്തതാണ് പ്രശ്നം. ഇത് അറിഞ്ഞോണ്ടാവാം അല്ലാതെയാവാം. വില്ലേജ് ഓഫീസർക്ക് പോയി അളന്ന് ഭൂമി തിരിച്ചു പിടിച്ച്, വേണമെങ്കിൽ ഒരു പിഴയും ഈടാക്കാവുന്ന വിഷയം. എംഡി എസ്റ്റേറ്റ് മാനേജരെ ഒന്ന് ഫയർ ചെയ്താൽ തീരുന്ന കാര്യം. പക്ഷേ അത് വളരെ വലുതായി...

രാജി ആവശ്യപ്പെട്ടുമില്ല
കൂട്ടത്തിൽ പറയട്ടെ. ഏകദേശം ഫോർട്ട് കൊച്ചി മുതൽ തോട്ടപ്പള്ളി വരെയുള്ള വേമ്പനാട് കായലിന്റെ ഇരു കരയിലും താമസിക്കുന്നവരിൽ കായൽ കയ്യേറാത്ത ഒരാളെ ഞാൻ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. വേറൊന്നിനുമല്ല.. ഒന്ന് തൊഴാൻ!! ഏതായാലും തോമസ് ചാണ്ടി ചാനൽ ബഹളത്തിൽ ഭയന്ന് ഓടി ഹൈക്കോടതിയിൽ പോയി. അവിടുന്നും കിട്ടി ശകാരം! എന്നിട്ടും രാജി വെച്ചില്ല. പിണറായി രാജി ആവശ്യപ്പെട്ടുമില്ല.

കുണ്ടന്നൂർ പാലം പണി
ധാർമികതയുടെ ട്വിസ്റ്റ് വന്നത് ഇവിടെയാണ്. അഴിമതിക്കാരനായ മന്ത്രിയുടെ കൂടെ കാബിനറ്റ് മീറ്റിംഗിൽ തങ്ങളിരിക്കില്ല എന്ന് സിപിഐ തീരുമാനിച്ചു. ആ തീരുമാനത്തെ തുടർന്നുള്ള മന്ത്രിസഭാ യോഗം സിപിഐ ബഹിഷ്കരിച്ചു. മറ്റു നിവൃത്തിയില്ലാതെ പിണറായി ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടു. കുണ്ടന്നൂർ പാലം പണി അന്ന് തുടങ്ങാഞ്ഞതിനാലാവാം സ്വരാജിനും ചാണ്ടിയെ രക്ഷിക്കാനായില്ല..

രാജി വെയ്പിക്കണോ
അപ്പോൾ ഒരു കാര്യം നാം കണ്ടു. ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി വെയ്ക്കണോ എന്ന് തീരുമാനിക്കുന്നത് അതാത് മന്ത്രിമാരാണ്. രാജി വെയ്പിക്കണോ വെച്ച രാജി നിരാകരിക്കണോ എന്നൊക്കെ തീരുമാനിക്കുന്നത് മന്ത്രിസഭയുടെ തലവനും - അത് മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആകാം. എങ്കിലും ഒരു പാറ്റേൺ നമുക്ക് കണ്ടെടുക്കാൻ കഴിയും. കുറ്റവും (കുറ്റാരോപിതനും) മന്ത്രിയും തമ്മിലുള്ള ദൂരം കുറയുന്തോറും രാജിക്കുള്ള സാധ്യത കൂടി വരുന്നു.

രാജി വെയ്ക്കണം
ശാസ്ത്രിയും റെയിൽ അപകടവും തമ്മിലുള്ള ദൂരം വളരെ വലുതായിരുന്നു. തോമസ് ചാണ്ടിയും കയ്യേറ്റവും തമ്മിലുള്ള ദൂരം അതിലും കുറവ്. എന്നാൽ പിണറായിയും കുറ്റാരോപിതയായ സ്വപ്നയും തമ്മിൽ ഒരു ശിവശങ്കറിന്റെ ദൂരമേയുള്ളൂ. അതിനാൽ അദ്ദേഹം രാജി വെയ്ക്കണം. പിണറായി തന്നെ മറ്റ് മന്ത്രിമാർക്കായി മുൻനിശ്ചയിച്ച ധാർമികത നോക്കിയാലും അദ്ദേഹം രാജി വെയ്ക്കേണ്ടതാണ്. സിപിഐ എന്തു നിലപാട് എടുക്കും എന്നതും വളരെ പ്രധാനമാണ്. തോമസ് ചാണ്ടിക്ക് ഒരു ന്യായം പിണറായിക്ക് വേറൊന്ന് എന്ന നിലപാട് സിപിഐ എടുക്കുമോ? അങ്ങനെ ചെയ്താൽ അത് മറ്റൊരു അധാർമികതയാവും..












Click it and Unblock the Notifications