ലെനിൻ തീവ്രവാദി.. പ്രതിമ പൊളിക്കാൻ ഒപ്പം കൂടാനാവാത്തതിൽ വിഷമമെന്ന് ടിജി മോഹൻദാസ്!
കോഴിക്കോട്: ത്രിപുരയില്‍ ബിജെപി അധികാരം പിടിച്ചെടുത്തതിന് ശേഷം സംസ്ഥാനം സാക്ഷിയാകുന്നത് കലാപത്തിനാണ്. ഏകപക്ഷീയമായ ആക്രമണമാണ് ത്രിപുരയില്‍ സംഘപരിവാര്‍ അഴിച്ച് വിട്ടിരിക്കുന്നത്. സിപിഎമ്മുകാരും കോണ്‍ഗ്രസുകാരും വേട്ടയാടപ്പെടുന്നു.
ലെനിന്റെ പ്രതിമ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത് സിപിഎമ്മിന് ത്രിപുരയിലെ തോല്‍വിയോളം കനത്തതാണ്. റിപ്പോര്‍ട്ടര്‍ ചാനലില്‍ ത്രിപുരയിലെ അക്രമം സംബന്ധിച്ച് നടത്തിയ ചര്‍ച്ചയില്‍ ടിജി മോഹന്‍ദാസ് പറഞ്ഞത് ലെനിന്റെ പ്രതിമ പൊളിക്കാന്‍ കൂടാന്‍ സാധിക്കാത്തത്തില്‍ ഖേദിക്കുന്നു എന്നാണ്.
ലെനിൻ പ്രതിമകൾ തകർക്കപ്പെട്ടു
സൗത്ത് ത്രിപുരയിലെ ബലോണിയ കോളേജ് സോണില്‍ 5 വര്‍ഷം മുന്‍പ് സ്ഥാപിക്കപ്പെട്ട ലെനിന്റെ പ്രതിമയാണ് ബിജെപിക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത് കളഞ്ഞത്. ത്രിപുരയിലെ സബ്രൂമില്‍ മറ്റൊരു ലെനിന് പ്രതിമ കൂടി തകര്‍ക്കപ്പെട്ടിട്ടുണ്ട്. ഭാരത് മാതാ കീ ജയ് വിളികളോടെയാണ് ഈ ആക്രമണങ്ങളെല്ലാം.
ന്യായീകരിച്ച് മോഹൻദാസ്
ലെനിന്റെ പ്രതിമ തകര്‍ത്തതിനെ പിന്തുണച്ച് കേരളത്തിലെയും ദേശീയ തലത്തിലേയും നേതാക്കള്‍ രംഗത്ത് വന്നിരുന്നു. അക്കൂട്ടത്തിലാണ് ആര്‍എസ്എസ് ബൗദ്ധിക വിഭാഗം തലവന്‍ ടിജി മോഹന്‍ദാസും ത്രിപുരയിലെ അക്രമങ്ങളെ ന്യായീകരിച്ച് രംഗത്ത് വന്നിരിക്കുന്നത്. ലെനിന് തീവ്രവാദിയാണെന്ന് മോഹന്‍ദാസ് ആരോപിച്ചു.
പ്രത്യേകിച്ചൊരു പ്രശ്നവുമില്ല
എംവി നികേഷ് കുമാര്‍ നയിച്ച റിപ്പോര്‍ട്ടര്‍ ടിവിയുടെ ന്യൂസ് നൈറ്റ് പരിപാടിയില്‍ ആയിരുന്നു ടിജി മോഹന്‍ദാസിന്റെ പ്രതികരണം. ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തത് കൊണ്ട് പ്രത്യേകമൊരു സന്ദേശമോ പ്രശ്നമോ ഉണ്ടെന്ന് കരുതുന്നില്ലെന്ന് മോഹന്‍ദാസ് പറഞ്ഞു.
ലെനിൻ കൊലയാളി
ലെനിന് കേരളത്തിലെ ചിലരുടെ ആരാധ്യ പുരുഷന് മാത്രമാണ്. ലെനിനെ മഹാനാക്കി അവതരിപ്പിച്ചിരിക്കുന്നത് ജെഎന്‍യുവിലെ ചരിത്രകാരന്മാരാണ്. എതിരാളികളെ മുഴുവന്‍ കൊന്നൊടുക്കി കമ്മ്യൂണിസം നടപ്പിലാക്കിയ ആളാണ് ലെനിന് എന്നും ടിജി മോഹന്‍ദാസ് പ്രതികരിച്ചു.
ലെനിൻ മഹാനല്ല
തന്നെപ്പോലുള്ളവര്‍ ലെനിന് ഒരു മഹത്വവും നല്‍കുന്നില്ല. ലെനിന് വെടിവെച്ച് കൊന്നത് 2.2 കോടി ആളുകളെയാണ് എന്നും മോഹന്‍ദാസ് പറഞ്ഞു. ഇവരെല്ലാം വലിയ കൊലയാളികളായിരുന്നു. ഇക്കാര്യം താന്‍ പറഞ്ഞതല്ല മറിച്ച് ക്രൂഷ് ചേവ് പറഞ്ഞതാണെന്നും മോഹന്‍ദാസ് പറഞ്ഞു.
കമ്മ്യൂണിസത്തെ ഭയമില്ല
ആശയമെന്ന നിലയില്‍ കമ്മ്യൂണിസം തകര്‍ന്നു കഴിഞ്ഞു. അതുകൊണ്ട് തന്നെ കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തെ ഭയപ്പെടേണ്ട കാര്യമില്ല. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും തമ്മില്‍ വ്യത്യാസമില്ലെന്നും ടിജി മോഹന്‍ദാസ് റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയില്‍ ആരോപിച്ചു.
ഒപ്പം കൂടാൻ ഭാഗ്യമുണ്ടായില്ല
ലെനിന് ഇന്ത്യയ്ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും, ലെനിനോട് എന്താണിത്ര പ്രണയമെന്നും മോഹന്‍ദാസ് നികേഷ് കുമാറിനോട് ചോദിച്ചു. ലെനിന്റെ പ്രതിമ തകര്‍ക്കാന്‍ കൂടാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചില്ലല്ലോ എന്നോര്‍ത്ത് ഖേദിക്കുന്നുവെന്നും ടിജി മോഹന്‍ദാസ് പറഞ്ഞു.
ഭോഷ്കുകൾ വെച്ചോണ്ടിരിക്കാനാവില്ല
തനിക്ക് അതേക്കുറിച്ച് അഭിമാനമുണ്ട്. ഇത്തരം ഭോഷ്കുകള് ഇനി ഈ നാട്ടില്‍ വെച്ചോണ്ടിരിക്കാന് പറ്റില്ലെന്നും അക്കാര്യം തീര്‍ത്ത് പറഞ്ഞേക്കാമെന്നും ടിജി മോഹന്‍ദാസ് വ്യക്തമാക്കി. ലെനിന് പ്രതിമ തകര്‍ത്തതിനെ പിന്തുണച്ച് സുബ്രഹ്മണ്യന് സ്വാമി, രാം മാധവ്, കെ സുരേന്ദ്രന് എന്നീ നേതാക്കളും നേരത്തെ രംഗത്ത് വന്നിരുന്നു.
ന്യൂസ് നൈറ്റ്
റിപ്പോർട്ടർ ടിവിയിലെ ന്യൂസ് നൈറ്റ് പരിപാടിയുടെ പ്രസക്തഭാഗങ്ങൾ
ത്രിപുരയെ നരകമാക്കി സംഘപരിവാർ! സിപിഎമ്മിന് മാത്രമല്ല, കോൺഗ്രസിനും രക്ഷയില്ല.. ജീവന് വേണ്ടി ഓട്ടം!
ശ്രീദേവി ഭാര്യയെന്ന് ആരാധകൻ.. മരണ ശേഷം ഭക്ഷണം വെള്ളവുമില്ല.. തല മുണ്ഡനവും ചെയ്തു!!