കാസർകോട് തളങ്കര ടൂറിസം സാധ്യതകള്‍ക്ക് ചിറക് മുളക്കുന്നു; വിദഗ്ധ സംഘം രൂപരേഖ സമര്‍പ്പിക്കും
കാസര്‍കോട്: ജില്ലയിലെ മനോഹരമായ തീരങ്ങളിലൊന്നായ തളങ്കരയുടെ ടൂറിസം സാധ്യതകള്‍ക്ക് ചിറക് മുളക്കുന്നു. ചന്ദ്രഗിരിപ്പുഴയുടേയും അറബിക്കടലിന്റെയും ദൃശ്യഭംഗി ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന തളങ്കര തീരത്തേക്ക് വിദൂര ദിക്കുകളില്‍ നിന്ന് പോലും ആളുകള്‍ എത്തിച്ചേരുന്നുണ്ടെങ്കിലും അതിന്റെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല.
ജില്ലാ ഭരണകൂടത്തിന്റെയും ടൂറിസം വകുപ്പിന്റെയും കാസര്‍കോട് നഗരസഭയുടേയും നേതൃത്വത്തിലാണ് തളങ്കരയുടെ പൈതൃകം ചോരാതെ എങ്ങനെ ഒരു ടൂറിസം ഹബ്ബാക്കി മാറ്റാമെന്നതിന്റെ സാധ്യതകള്‍ ആരായുന്നത്. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബു ഇത് സംബന്ധിച്ച് വിശദമായ രൂപരേഖ സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ എന്‍പാനല്‍ഡ് ആര്‍ക്കിടെക്ടായ രജീവ് മാന്വലിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചിരുന്നു.

തളങ്കര പടിഞ്ഞാര്‍ വാര്‍ഡ് കൗണ്‍സിലര്‍ മുജീബ് തളങ്കരയുടെ നേതൃത്വത്തില്‍ തീരത്തിന്റെ പ്രാധാന്യം വിവരിച്ചുകൊടുത്തു. കാസര്‍കോട് നഗരസഭയുടെ നേതൃത്വത്തില്‍ ഒരുക്കിയ ചില്‍ഡ്രന്‍സ് പാര്‍ക്കിലും ഹാര്‍ബറിലും രാവിലെയും വൈകുന്നേരങ്ങളിലും നിരവധി പേരാണ് കുടുംബസമേതം കാഴ്ചകള്‍ നുകരാനും വിനോദങ്ങളിലേര്‍പ്പെടാനുമെത്തുന്നത്.
പുഴയോരത്ത് കൂടി തളങ്കരയില്‍ നിന്ന് ചേരങ്കൈ വരെ യാത്രാസൗകര്യമൊരുക്കാനായാല്‍ അത് സഞ്ചാരികളെ ആകര്‍ഷിക്കും. നിലവില്‍ റെയില്‍വേ സ്റ്റേഷന് തൊട്ടടുത്തുള്ള സീ വ്യൂ പാര്‍ക്ക് വരെ തീരദേശ റോഡ് യാഥാര്‍ത്ഥ്യമായെങ്കിലും സാങ്കേതിക തടസ്സം കാരണം അതിനപ്പുറത്തേക്ക് കൂട്ടിച്ചേര്‍ക്കാനായിട്ടില്ല. സീവ്യൂ പാര്‍ക്കുമായി ബന്ധപ്പെടുത്തി ബോട്ടിംഗ് അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി, സഞ്ചാരികള്‍ ഏറെയെത്തുന്ന ജില്ലയിലെ മറ്റൊരു പ്രധാന ബീച്ചായ ചേരങ്കൈ ബീച്ചിലേക്ക് തീരദേശ റോഡ് യാഥാര്‍ത്ഥ്യമായാല്‍ അത് നാടിന്റെ മുഖഛായ മാറ്റിമറിക്കുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
തളങ്കരയുടെ ടൂറിസം സാധ്യതകള്‍ ഏറെ പ്രതീക്ഷ പകരുന്നതാണെങ്കിലും വിനോദ സഞ്ചാര വകുപ്പിന് ഭൂമി കൈമാറിക്കിട്ടിയാല്‍ മാത്രമേ സ്വതന്ത്രമായ പദ്ധതികളെക്കുറിച്ച് ആലോചിക്കാനാകൂവെന്ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ബിജു പറഞ്ഞു. പ്രാരംഭഘട്ടം എന്ന നിലയില്‍ തളങ്കരയിലെ മര്‍മ്മ പ്രധാന സ്ഥലങ്ങള്‍ കണ്ടെത്തി ടൂറിസം വകുപ്പിന് നിര്‍ദ്ദേശം സമര്‍പ്പിക്കും.
നഗരസഭയുടെ ഉടമസ്ഥതയിലുള്ള സീവ്യൂ പാര്‍ക്ക് കാസര്‍കോട് പാക്കേജില്‍ ഉള്‍പ്പെടുത്തി നവീകരിച്ച് കഴിഞ്ഞ ദിവസം ജനങ്ങള്‍ക്കായി തുറന്നുകൊടുത്തിരുന്നു. ജില്ലാ കലക്ടറുടേയും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടേയും പ്രത്യേക താല്‍പര്യം സീവ്യൂ പാര്‍ക്കിന് പുതുജീവന്‍ നല്‍കാന്‍ ഉപകരിച്ചതായി നഗരസഭാ വൃത്തങ്ങള്‍ പറഞ്ഞു. 25 ലക്ഷം രൂപ ചെലവിലാണ് പാര്‍ക്ക് നവീകരിച്ചത്. തളങ്കര പടിഞ്ഞാറിലും പുഴയുടെ സൗന്ദര്യം ആസ്വദിക്കാന്‍ 'കോര്‍ണിഷ്്' എന്ന പേരില്‍ നടപ്പാതയും സീറ്റുകളും ഒരുക്കിയിട്ടുണ്ട്.












Click it and Unblock the Notifications