ഷഹബാസിന്റെ മരണം: 'ഓന്റെ കണ്ണൊന്ന് പോയിനോക്ക്, കണ്ണ് ഇല്ല'; വിദ്യാർത്ഥികളുടെ ഞെട്ടിക്കുന്ന ശബ്ദസന്ദേശം പുറത്ത്
കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഇൻസ്റ്റഗ്രാം ചാറ്റിന്റെ ശബ്ദ സന്ദേശം പുറത്ത്. ആക്രമണത്തിന് ശേഷം നടന്ന ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്. ' ഷഹബാസിനെ കൊല്ലണം എന്ന് പറഞ്ഞാൽ കൊല്ലും. അവന്റെ കണ്ണൊന്ന് പോയിനോക്ക്. കണ്ണ് ഇല്ല. രണ്ട് ദിവസം കഴിഞ്ഞ് കാണണം, ' എന്നിങ്ങനെ ശബ്ദ സന്ദേശത്തിൽ കേൾക്കാം. കൂട്ടത്തല്ലിൽ മരിച്ചാൽ കേസില്ലെന്നും , പോലീസ് കേസെടുക്കില്ല തുടങ്ങിയ കാര്യങ്ങളും വിദ്യാർത്ഥികൾ പറയുന്നുണ്ട്.
കോഴിക്കോട് താമരശ്ശേരിയിൽ എസ് എസ് എൽ സി വിദ്യാർത്ഥികൾ തമ്മിൽ സംഘം തരിഞ്ഞുനടത്തിയ ഏറ്റുമുട്ടലിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് വിദ്യാർത്ഥി ഷഹബാസ് ശനിയാഴ്ച പുലർച്ചെയാണ് മരണപ്പെട്ടത്. എളേറ്റിൽ എം ജെ ഹയർസെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.

കോഴിക്കോട് ഗവർൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഷഹബാസ് മരണപ്പെട്ടത്. താമരശ്ശേരി വെഴുപ്പൂർ റോഡിലെ ട്രിസ് ട്യൂഷൻ സെന്റിന് സമീപം വ്യാഴാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഘർഷം.
അതേ സമയം, ഷഹബാസിന്റെ മരണത്തിൽ വിശദമായ വകുപ്പുതല അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇക്കാര്യത്തിൽ പോലീസ് ശക്തമായ അന്വേഷണം നടത്തുന്നുണ്ട്. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ ഇക്കാര്യം അന്വേഷിക്കുകയും പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
താമരശ്ശേരിയിൽ സ്‌കൂളിന് പുറത്ത് വെച്ചുണ്ടായ സംഘർഷത്തെ തുടർന്ന് എം ജെ ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന മുഹമ്മദ് ഷഹബാസ് എന്ന വിദ്യാർത്ഥി മരണമടഞ്ഞത് ഏറെ ദുഖകരമായ സംഭവമാണ്. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.
ഇക്കാര്യത്തിൽ പോലീസ് ശക്തമായ അന്വേഷണം നടത്തുന്നുണ്ട്. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ ഇക്കാര്യം അന്വേഷിക്കുകയും പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിശദമായ വകുപ്പുതല അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications