താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷം: ഗുരുതരമായി പരിക്കേറ്റ 10ാം ക്ലാസുകാരൻ മരിച്ചു
കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന 16 കാരൻ മരിച്ചു. താമരശ്ശേരി ചുങ്കം പാലോറുക്കുന്ന് ഇക്ബാലിന്റെ മകൻ മുഹമ്മദ് ഷഹബാസാണ് ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെ മരിച്ചത്.
താമരശ്ശേരി വെഴുപ്പൂർ റോഡിലെ ട്രിസ് ട്യൂഷൻ സെന്റിന് സമീപം വ്യാഴാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഘർഷം. എളേറ്റിൽ എം ജെ ഹയർസെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു മുഹമ്മദ് ഷഹബാസ്.

ഗുരുതരമായി തലയ്ക്ക് ക്ഷതമേറ്റ വിദ്യാർത്ഥി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് അതിതീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ട്യൂഷൻ സെന്ററിൽ പഠിക്കുന്ന താമരശ്ശേരി ജി വി എച്ച് എസ് എസിലെ അഞ്ച് പത്താം ക്ലാസ് വിദ്യാർത്ഥികളെ താമരശ്ശേരി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഞായറാഴ്ച താമരശ്ശേരിയി വ്യാപര ഭവനിൽ വെച്ച് ട്യൂഷൻ സെന്ററിലെ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ യാത്രയയപ്പ് പരിപാടി നടത്തിയിരുന്നു. ആഘോഷത്തിൽ ട്യൂഷൻ സെന്ററിൽ പഠിക്കുന്ന എളേറ്റിൽ എം ജെ എച്ച് എസ് എസിലെ കുട്ടികളുടെ നൃത്തം പാട്ട് നിന്നതോടെ തടസ്സപ്പെട്ടു.
നൃത്തം തടസ്സപ്പെട്ടപ്പോൾ താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ചില വിദ്യാർത്ഥികൾ കൂവിവിളിച്ചു. ഇത് നൃത്ത സംഘത്തിൽ ഉണ്ടായിരുന്നു ഒരു വിദ്യാർത്ഥിനി ചോദ്യം ചെയ്തു. വിദ്യാർത്ഥികൾ സംഘം തിരിഞ്ഞ് വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. അധ്യാപകർ ഇടപെട്ട് രംഗം ശാന്തമാക്കി.
എന്നാൽ വ്യാഴാഴ്ച വീണ്ടും സംഘർഷം ഉണ്ടായി. സോഷ്യൽ മീഡിയയിലൂടെയുള്ള ആഹ്വാനമനുസരിച്ച് സ്ഥലത്തെത്തിയ ട്യൂഷൻ സെന്ററിൽ ഉള്ളവരും മുഹമ്മദ് ഷബാസ് ഉൾപ്പെടെ ട്യൂഷൻ സെന്ററിൽ ഇല്ലാത്തവരുമായ എളേറ്റിൽ സ്കൂളിലെ വിദ്യാർത്ഥികളും താമരശ്ശേരി ജി വി എച്ച് എസ് എസ് വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടി.
തമ്മിൽത്തല്ലിയ വിദ്യാർത്ഥികളെ നാട്ടുകാരും കടക്കാരും പിന്തിരിപ്പിച്ച് ഓടിച്ചു. പിന്നീട് റോഡിന് സമീപത്ത് വെച്ചും വിദ്യാർത്ഥികൾ ഏറ്റുമുട്ടി. സംഘർഷത്തിൽ മുഹമ്മദ് ഷഹബാസിന് തലയ്ക്ക് പരിക്കേറ്റു.
നഞ്ചക്ക് പോലുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു മർദനം എന്നാണ് വിദ്യാർത്ഥികൾ പോലീസിനെ അറിയിച്ചത്. അതേ സമയം വിദ്യാർത്ഥികൾക്ക് പുറമെ കണ്ടാലറിയാവുന്ന ചിലരും ആയുധങ്ങൾ ഉപയോഗിച്ച് അക്രമം നടത്തിയെന്നാണ് മുഹമ്മദ് ഷഹബാസിന്റെ ബന്ധുക്കൾ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്.












Click it and Unblock the Notifications