പ്രശസ്ത സംവിധായകൻ തമ്പി കണ്ണന്താനത്തിനും വിട, അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ
കൊച്ചി: വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌കറിന്റെ വേര്‍പാടിന് പിന്നാലെ മറ്റൊരു മരണ വാര്‍ത്ത കൂടി. രാജാവിന്റെ മകനെ മലയാള സിനിമയ്ക്ക് സമ്മാനിച്ച പ്രശസ്ത സംവിധായകനും നിര്‍മ്മാതാവുമായ തമ്പി കണ്ണന്താനം അന്തരിച്ചു. 64 വയസ്സായിരുന്നു.
ഉച്ചയ്ക്ക് 1.30തോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പതിനാറോളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള തമ്പി കണ്ണന്താനം 5 ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. മൂന്ന് സിനിമകള്‍ക്ക് തിരക്കഥ എഴുതുകയും ചെയ്തു.
മരണങ്ങളുടെ ദിനം
ബാലഭാസ്‌കറിന്റെ മരണത്തിന്റെ വേദനയില്‍ ആരാധകര്‍ കണ്ണീരൊഴുക്കുമ്പോഴാണ് മലയാള സിനിമയിലെ പ്രിയപ്പെട്ട സംവിധായകനും ഓര്‍മ്മയായി മാറിയിരിക്കുന്നത്. ബാലഭാസ്‌കറിന്റെ മൃതദേഹം യൂണിവേഴ്‌സിറ്റി കോളേജില്‍ ആയിരങ്ങളുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങിക്കൊണ്ടിരിക്കേ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തമ്പി കണ്ണന്താനം ജീവിതത്തോട് വിട പറഞ്ഞു.
കരള്‍ രോഗത്തിന് ചികിത്സ
ഏറെ നാളുകളായി കരള്‍ രോഗത്തിന് ചികിത്സയില്‍ ആയിരുന്നു തമ്പി കണ്ണന്താനം. അദ്ദേഹത്തിന്റെ വൃക്കകള്‍ കൂടി തകരാറില്‍ ആയതോടെയാണ് മരണം സംഭവിച്ചിരിക്കുന്നത്. കുഞ്ഞുമോള്‍ ആണ് ഭാര്യ. ഐശ്വര, ഏയ്ഞ്ചല്‍ എന്നിവര്‍ മക്കളാണ്. തമ്പി കണ്ണന്താനത്തിന്റെ സംസ്‌ക്കാരം മറ്റന്നാൾ നടക്കും.
ഒട്ടേറെ ഹിറ്റുകൾ
മലയാള സിനിമയ്ക്ക് ഒട്ടേറെ ഹിറ്റ് സിനിമകള്‍ സമ്മാനിച്ചിട്ടുളള സംവിധായകനാണ് തമ്പി കണ്ണന്താനം. മോഹന്‍ലാലിനെ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറാക്കി ഉയര്‍ത്തിയ രാജാവിന്റെ മകന്‍ ഒരുക്കിയത് തമ്പി കണ്ണന്താനം ആയിരുന്നു. മോഹന്‍ലാലിനെ തന്നെ നായകനാക്കിയ നാടോടിയും ഭൂമിയിലെ രാജാക്കന്മാരുമെല്ലാം പ്രധാന ചിത്രങ്ങളാണ്.
ചിത്രങ്ങളൾ ഇവ
1980-90 കാലഘട്ടത്തില്‍ മലയാള സിനിമയിലെ എണ്ണം പറഞ്ഞ സംവിധായകരില്‍ ഒരാളായിരുന്നു തമ്പി കണ്ണന്താനം. 1983ല്‍ പുറത്തിറങ്ങിയ താവളമാണ് തമ്പി കണ്ണന്താനത്തിന്റെ ആദ്യത്തെ ചിത്രം. പിന്നീട് വഴിയോരക്കാഴ്ചകള്‍, ജന്മാന്തരം, ഇന്ദ്രജാലം, ചുക്കാന്‍, മാന്ത്രികം, ഒന്നാമന്‍, പുതിയ കരുക്കള്‍, ആ നേരം അല്‍പദൂരം, മാസ്മരം തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍.
നായകൻ മോഹൻലാൽ
2004ല്‍ റിലീസ് ചെയ്ത ഫ്രീഡം ആണ് തമ്പി കണ്ണന്താനം ഏറ്റവും ഒടുവിലായി സംവിധാനം ചെയ്ത ചിത്രം. പിന്നീട് അദ്ദേഹം ചലച്ചിത്ര രംഗത്ത് സജീവമായില്ല. മോഹന്‍ലാല്‍ ആയിരുന്നു മിക്ക തമ്പി കണ്ണന്താനം ചിത്രങ്ങളിലേയും നായകന്‍. മകന്‍ പ്രണവ് മോഹന്‍ലാലിന്റ തുടക്കവും തമ്പി കണ്ണന്താനത്തിന്റെ ഒന്നാമനിലൂടെ ആയിരുന്നു.
ജനനം കോട്ടയത്ത്
1953 ഡിസംബര്‍ 11ന് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കില്‍ കണ്ണന്താനത്ത് കുടുംബത്തിലാണ് തമ്പി കണ്ണന്താനത്തിന്റെ ജനനം. ബേബിയുടേയും തങ്കമ്മയുടേയും ആറാമത്തെ പുത്രനായിരുന്നു തമ്പി കണ്ണന്താനം. സ്‌കൂള്‍ വിദ്യാഭ്യാസം കോട്ടയം എംസി സെമിനാരി സ്‌കൂളില്‍ ആയിരുന്നു. സെന്റ് ഡോമിനിക് കോളേജില്‍ ആയിരുന്നു തുടര്‍ന്നുളള പഠനം.
ബിഗ് ബജറ്റ് സംവിധായകൻ
സിനിമാ ലോകത്തേക്കുളള തമ്പി കണ്ണന്താനത്തിന്റെ വരവ് ശശികുമാറിന്റെ സംവിധാന സഹായി ആയിട്ടായിരുന്നു. പിന്നീട് ജോഷിക്കൊപ്പം ചേര്‍ന്നു. രാജാവിന്റെ മകനാണ് തമ്പി കണ്ണന്താനത്തിന് വലിയ ബ്രേക്ക് നല്‍കിയത്. തുടര്‍ന്ന് ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഒരു നിര തന്നെ തമ്പി കണ്ണന്താനം ഒരുക്കി. നാളെ എറണാകുളം ടൌൺ ഹാളിൽ പൊതു ദർശനത്തിന് ശേഷം സംസ്ക്കാരം മറ്റന്നാൾ കാഞ്ഞിരപ്പള്ളിയിൽ നടക്കും.
ഒരു അച്ഛന്റെ ഉത്കണ്ഠയോടെ പിന്നാലെ ബാലു ഓടിയെത്തി.. "മകളാണ്, പേര് തേജസ്വിനി".. കുറിപ്പ്
ആർത്തവ സമയത്ത് അമ്പലത്തിൽ കയറിയ പെൺകുട്ടിക്ക് നേരെ സൈബർ ആക്രമണം! വെർബൽ റേപ്പ്, ഭീഷണി