ബിജു രാധാകൃഷ്ണന്‍ പറഞ്ഞ തെളിവ് മാറ്റാന്‍ തമ്പാനൂര്‍ രവി സരിതയോട് ആവശ്യപ്പെട്ടു... എന്തിന്?
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് സരിത എസ് നായരുമായി ശാരീരിക ബന്ധമുണ്ടായിരുന്നു എന്ന ബിജുരാധാകൃഷ്ണന്റെ ആരോപണം കേരളം ഞെട്ടലോടെയാണ് കേട്ടത്. തുടര്‍ന്ന് നടത്തിയ 'സിഡി' യാത്ര കേരള സമൂഹത്തെ തന്നെ ലജ്ജിപ്പിയ്ക്കുന്നതായിരുന്നു.
എന്നാല്‍ ഞെട്ടിപ്പിയ്ക്കുന്ന മറ്റ് ചില വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ബിജു രാധാകൃഷ്ണന്റെ സിഡി യാത്ര നടക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തന്‍ തമ്പാനൂര്‍ രവി സരിത എസ് നായരെ ഫോണില്‍ വിളിച്ച് സംസാരിച്ചതിന്റെ ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്ത് വന്നിരിയ്ക്കുന്നത്.
തെളിവുകള്‍ സരിതയുടെ വീട്ടില്‍ നിന്ന് മാറ്റാനാണ് തമ്പാനൂര്‍ രവി ആവശ്യപ്പെട്ടത്. എന്താണ് ആ തെളിവുകള്‍... ബിജു രാധാകൃഷ്ണന്‍ പറഞ്ഞ സിഡി ശരിയ്ക്കും ഉണ്ടോ?
തെളിവ് മാറ്റണം
സരിതയുടെ കൈവശം ഉള്ള തെളിവുകള്‍ മാറ്റണം എന്ന് തമ്പാനൂര്‍ രവി ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. കൈരളി-പീപ്പിള്‍ ടിവിയാണ് ഈ ഫോണ്‍ സംഭാഷണം പുറത്ത് വിട്ടത്.
അടുത്താരും ഇല്ലല്ലോ
അടുത്താരും ഇല്ലല്ലോ എന്ന് ചോദിച്ചുകൊണ്ടാണ് തമ്പാനൂര്‍ രവിയുടെ ഫോണ്‍ സംഭാഷണം തുടങ്ങുന്നത്. താന്‍ അവിടെ നിന്ന് മാറിയെന്ന് സരിത മറുപടി കൊടുക്കുന്നു.
നാടകങ്ങള്‍
നാടകങ്ങള്‍ എല്ലാം കണ്ടല്ലോ എന്ന് തമ്പാനൂര്‍ രവിയുടെ ചോദ്യം. എല്ലാം കണ്ടുകൊണ്ടിരിയ്ക്കുകയാണ് സാറേ എന്ന് സരിതയുടെ മറുപടി. എന്തെങ്കിലും ബാക്ക് ഗ്രൗണ്ട് വര്‍ക്ക് ഇതിന് പിന്നില്‍ ഉണ്ടാകാമെന്ന് സരിത സംശയം പ്രകടിപ്പിയ്ക്കുന്നു.
ചിലപ്പോള്‍ അവിടേയും വന്നേക്കാം
ബിജു രാധാകൃഷ്ണന്‍ പറഞ്ഞ സിഡിയ്ക്ക് വേണ്ടിയുള്ള തിരച്ചിലിന്റെ ഭാഗമായി സരതിയുടെ അടുത്തും എത്തിയേക്കാം എന്ന് തമ്പാനൂര്‍ രവി. എല്ലാം ക്ലിയര്‍ ചെയ്യണമെന്നും നിര്‍ദ്ദേശം.
വരാന്‍ സാധ്യതയുള്ള സ്ഥലം
വരാന്‍ സാധ്യതയുള്ള സ്ഥലം അറിയാമല്ലോ എന്ന് തമ്പാനൂര്‍ രവിയുടെ ചോദ്യം. താന്‍ പറയുന്നത് ഒരു ഊഹത്തില്‍ നിന്നെടുത്താണെന്നും തമ്പാനൂര്‍ രവി. വരാന്‍ സാധ്യതയുള്ള സ്ഥലം അവിടെയാണല്ലോ എന്നും തമ്പാനൂര്‍ രവി.
കത്തിന്റെ കാര്യം
തന്റെ കത്ത് കണ്ടെടുത്തിട്ടില്ലെന്നോ എന്ന് ബിജു കമ്മീഷന് മുന്നില്‍ പറഞ്ഞ കാര്യം സരിത തമ്പാനൂര്‍ രവിയോട് പറയുന്നു. അതൊന്നും ഒന്നും വരാനില്ലെന്ന് മറുപടി.
ഒന്നും കാണരുതേ...
അവിടെ വരുമ്പോള്‍ ഒന്നും കാണരുതേ എന്ന് തമ്പാനൂര്‍ രവി വീണ്ടും പറയുന്നു. എല്ലാം മാറ്റിക്കോളാമെന്ന് സരിത വീണ്ടും ഉറപ്പ് നല്‍കുന്നു. ഉടനടി മാറ്റണമെന്ന് വീണ്ടും തമ്പാനൂര്‍ രവി.
എന്താണ് ആ തെളിവ്
സരിതയുടെ കൈവശം ഉണ്ടെന്ന് തമ്പാനൂര്‍ രവിയ്ക്ക് അറിയാവുന്ന തെളിവ് എന്താണെന്നതാണ് വണ്‍ ബില്യണ്‍ ചോദ്യം.
ആ സിഡി തന്നെയോ
സിഡി കണ്ടെടുക്കാനാണ് കമ്മീഷന്‍ ഉത്തരവിട്ടത്. ആ സാഹചര്യത്തില്‍ സരിതയുടെ കൈവശം ഉണ്ടായിരുന്നത് ആ ദൃശ്യങ്ങള്‍ തന്നെ ആണോ എന്നാണ് ഇപ്പോള്‍ ഉയരുന്ന സംശയം.
ബിജു പറയുന്നു
താന്‍ ആരോപിച്ചതുപോലെയുള്ള ദൃശ്യങ്ങള്‍ ഉണ്ടെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് ഇപ്പോഴും ബിജു രാധാകൃഷ്ണന്‍.
ശബ്ദരേഖ കേൾക്കാം
സരിത എസ് നായർ- തന്പാനൂർ രവി ഫോൺ സംഭാഷണം കേൾക്കാം