തരികിട സാബു അല്ല, ജിഹാദി സാബു... ലസിതയെ അധിക്ഷേപിച്ച സാബു ബിഗ് ബോസിൽ... ഭീഷണിയുമായി ഹിന്ദു പരിഷത്
കണ്ണൂര്‍: യുവ മോര്‍ച്ച നേതാവായ ലസിത പാലക്കലിനെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ചു എന്നൊരു കേസ് തരികിട സാബു എന്ന് അറിയപ്പെടുന്ന സാബുമോന് അബ്ദുസ്സമദിനെതിരെ നിലനില്‍ക്കുന്നുണ്ട്. ലസിതയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ തരികിട സാബുവിനെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല. സാബുവികെ കാണാനില്ലെന്ന് മാത്രമായിരുന്നു പോലീസിന്റെ മറുപടി.
എന്നാല്‍ ഇതേ തരികിട സാബു ഇപ്പോള്‍ ഏഷ്യാനെറ്റിലെ ബിഗ് ബോസിലെ മത്സരാര്‍ത്ഥിയാണ്. പോലീസിന് പിടികിട്ടാത്ത ഒരാള്‍ എങ്ങനെ ഏഷ്യാനെറ്റ് പോലുള്ള ഒരു ചാനലിലെ പ്രധാന പരിപാടിയില്‍ മത്സരാര്‍ത്ഥിയായി എത്തി എന്നതാണ് പ്രധാന ചോദ്യം.
ഈ ചോദ്യം സോഷ്യല്‍ മീഡിയയില്‍ പലരും ഉന്നയിക്കുന്നുണ്ട്. അതില്‍ തന്നെ ചിലര്‍ ഭീഷണിയായും മുന്നോട്ട് വരുന്നുണ്ട്. അന്താരാഷ്ട്രീയ ഹിന്ദു പരിഷത് നേതാവ് പ്രതീഷ് വിശ്വനാഥന് ആണ് അതില്‍ ഒരാള്‍. കെ സുരേന്ദ്രനും ലസിത പാലക്കലും എല്ലാം സാബുവിനെ വിശേഷിപ്പിക്കുന്നത് ജിഹാദി എന്നാണ്.
ജിഹാദി സാബു
തരികിട എന്ന പരിപാടിയിലൂടെ ആയിരുന്നു സാബു പ്രസിദ്ധനായത്. അങ്ങനെയാണ് തരികിട സാബു എന്ന പേര് കിട്ടിയത്. ഇതിന് മുമ്പും പല വിവാദങ്ങളില്‍ പെട്ടിട്ടുള്ള ആളാണ് സാബു. എന്നാലും ജിഹാജി സാബു എന്ന വിളിപ്പേര് കിട്ടുന്നത് ആദ്യമായിട്ടാണ്.
മണിയുടെ മരണത്തില്‍
കലാഭവന്‍ മണിയുടെ മരണത്തിലും സാബുവിന്റെ പേര് കടന്നുവന്നിരുന്നു. മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് സാബുവും ജാഫര്‍ ഇടുക്കിയും ചാലക്കുടിയിലെ പാഡിയില്‍ ഉണ്ടായിരുന്നു. ഇതിന്റെ പേരില്‍ സാബുവിനെ പോലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍
തികച്ചും ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍ തന്നെ ആയിരുന്നു തരികിട സാബു ലസിത പാലക്കലിനെതിരെ ഫേസ്ബുക്കില്‍ നടത്തിയത്. ലസിതയെ യുവമോര്‍ച്ച കണ്ണൂര്‍ ജില്ല സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിറകേ ആയിരുന്നു തരികിട സാബുവിന്റെ ഫേസ്ബുക്ക് പരാമര്‍ശങ്ങള്‍. ഈ സംഭവത്തില്‍ സാബുവിനെതിരെ ലസിത പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
ബിഗ് ബോസില്‍ സാബു
സാബുവിനെ കാണാനില്ല എന്നായിരുന്നു പോലീസിന്റെ മറുപടി. പക്ഷേ, അതേ തരികിട സാബു പിന്നെ പ്രത്യക്ഷപ്പെട്ടത് ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് പരിപാടിയിലെ മത്സരാര്‍ത്ഥി ആയിട്ടാണ്. മോഹന്‍ലാല്‍ ആണ് പരിപാടിയുടെ അവതാരകന്.
ജിഹാദിയെന്ന്
പിടികിട്ടാ പുള്ളിയായ സാബു ഏഷ്യാനെറ്റ് ബിഗ് ബോസില്‍ പ്രത്യക്ഷപ്പെട്ടതോടെ പ്രതികരണവുമായി ലസിത പാലക്കലും രംഗത്തെത്തിയിട്ടുണ്ട്. ലസിതയുടെ പോസ്റ്റ് തുടങ്ങുന്നത് ഇങ്ങനെയാണ്
"തുടരെ തുടരെ വരുന്ന സംഭവ വികാസങ്ങൾ വളരെ ദുഃഖകരം ആണ്. ഒരു ജിഹാദി സ്ത്രീകളെയും സമൂഹത്തിൽ ഉന്നത സ്ഥാനം വഹിക്കുന്ന ചിലരെയും സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിക്കുന്നു. അതേ വ്യക്തിക്കെതിരെ സ്ത്രീകൾ പരാതി നൽകിയാൽ ആള് പിടികിട്ടാപ്പുള്ളി ആണെന്ന് പോലീസ് പറഞ്ഞു കൈ ഒഴിയുന്നു. ഇതേ വ്യക്തി പിന്നീട് കേരളത്തിലെ ഒരു ചാനലിൽ പ്രത്യക്ഷപ്പെടുന്നു. പോലീസും ഭരണ വർഗ്ഗവും കണ്ട ഭാവം നടിക്കുന്നില്ല..."
നാല് ദിവസം കൂടി നോക്കും
സ്ത്രീകളെ അപമാനിക്കുകയും സമൂഹത്തെ മൊത്തം വെല്ലുവിളിച്ചു കൊണ്ട് സ്വച്ഛന്ദ വിഹാരം നടത്തുകയും ചെയ്യുന്ന ദഷ്ട ശക്തികളെ വാഴാൻ അനുവദിക്കുന്ന സർക്കാർ നാട് ഭരിക്കുമ്പോൾ ആർക്കും രക്ഷയില്ല...
അവസാനമായി ഞാൻ കേരളത്തിലെ ഡിജിപിക്ക് നേരിട്ടു പരാതി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ചാനലിൽ വിളിച്ചു ചോദിച്ചാൽ പൂട്ടിയിട്ട വീട്ടിൽ നിന്നും പ്രതിയെ പിടിക്കാൻ 2 ദിവസം ധാരാളം.4 ദിവസം കൂടി നോക്കി പോലീസ് നടപടി സ്വീകരിച്ചില്ലെങ്കിൽ ഈ മാസം തന്നെ കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഭവനത്തിനു മുന്നിൽ സമരം നടത്താൻ തീരുമാനിച്ചിരിക്കുന്നു. ഇതെന്റെ വ്യക്തിപരമായ അഭിപ്രായം ആണ്
കേരളത്തിലെ സ്ത്രീത്വത്തെ സംരക്ഷിക്കാൻ ഈ സമരത്തിൽ എല്ലാ നല്ലവരായ മലയാളികളുടെയും പിന്തുണ എനിക്കുണ്ടാവണം എന്ന് അഭ്യർത്ഥിക്കുന്നു...
വൃത്തികെട്ടവനെന്ന്
ഷാനി പ്രഭാകർ, വീണാ ജോർജ്ജ്, ദീപ നിഷാന്ത് എന്നിവരുടെ പരാതികളിൽ സത്വരനടപടി സ്വീകരിച്ച കേരളാ പോലീസ് ലസിതാ പാലക്കലിൻറെ കാര്യത്തിൽ തികഞ്ഞ പക്ഷപാതിത്വമാണ് കാണിച്ചിരിക്കുന്നത്. ഒരു പാവപ്പെട്ട പെൺകുട്ടിയെ കിടപ്പറ പങ്കിടാൻ ക്ഷണിച്ചുകൊണ്ട് ആക്ഷേപിച്ച തരികിട സാബു എന്നു പറയുന്ന ഒരു വൃത്തികെട്ടവനെതിരെ പോലീസിൽ നൽകിയ പരാതിയിൽ ഒരു നടപടിയും ഉണ്ടായില്ല എന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ് എന്നാണ് കെ സുരേന്ദ്രന് പ്രതികരിച്ചത്.
തെമ്മാടി
മാത്രമല്ല ഒരു പ്രമുഖ മലയാളം ചാനലിൽ ആ തെമ്മാടി ജനങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. പിണറായി വിജയനെ ഏതോ ഒരു കള്ളുകുടിയൻ ആക്ഷേപിച്ചു എന്നു പറഞ്ഞ് അയാളെ ഓടിച്ചിട്ടു പിടിക്കുന്ന പോലീസ് പട്ടാപ്പകൽ ജനങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന കുറ്റവാളിക്കെതിരെ ഒരു നടപടിയും എടുക്കുന്നില്ല എന്നും സുരേന്ദ്രന് ആരോപിക്കുന്നുണ്ട്.
ചെരുപ്പ് തൂക്കാനല്ല നികുതിപ്പണം
പിണറായി വിജയൻറെ ചെരുപ്പ് തൂക്കാനല്ല കേരളപോലീസിന് ജനങ്ങളുടെ നികുതിപ്പണം എടുത്ത് ശമ്പളം നൽകുന്നത്. നിയമത്തിനുമുന്നിൽ എല്ലാവരും സമൻമാരാണെന്ന സാമാന്യതത്ത്വം അംഗീകരിക്കാൻ കേരളാ പോലീസ് തയ്യാറാവണം. ഇല്ലെങ്കിൽ കേരളാ പോലീസിനോട് പോടാ പുല്ലേ പോലീസേ എന്ന പഴയ മുദ്രാവാക്യം ജനങ്ങൾക്കു പറയേണ്ടി വരും എന്ന് പറഞ്ഞുകൊണ്ടാണ് സുരേന്ദ്രന് തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഭീഷണിയുമായി പ്രതീഷ് വിശ്വനാഥ്
ഹിന്ദു സ്ത്രീയെ കിടപ്പറയിലേക്ക് ക്ഷണിച്ച് അപമാനിച്ച ജിഹാദി സാബുവിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ രാഷ്ട്രീയ ബജ്റംഗ് ദള്‍ ആ ചുമതല ഏറ്റെടുക്കും എന്നാണ് അന്താരാഷ്ട്രീയ ഹിന്ദു പരിഷത് നേതാവി പ്രതീഷ് വിശ്വനാഥന്റെ ഭീഷണി. ഹിന്ദു സ്ത്രീകള്‍ക്ക് സുരക്ഷയും നീതിയും നിഷേധിച്ചാല്‍ അത് സ്വയം നടപ്പിലാക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാകും എന്നും, അത് കഴിയുന്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് സര്‍ക്കാര്‍ ആയിരിക്കും ഉത്തരവാദി എന്നും പ്രതീഷ് വിശ്വനാഥ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.