''അത് സ്വർണം വിൽക്കാനുളള മാർക്കറ്റിംഗ് തന്ത്രം, എന്നിട്ടും ആ ഒറ്റ ദിവസം വിറ്റത് 1200 കോടിയുടെ സ്വര്‍ണം''
സംസ്ഥാനത്ത് സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ തുടരുകയാണ്. സ്വർണം വാങ്ങുന്നത് കുറയ്ക്കണം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. എന്നാൽ വില കുതിച്ച് കയറിയിട്ടും സ്വർണത്തിനോട് ആളുകൾക്കുളള താൽപര്യം അത്ര കുറഞ്ഞ മട്ടില്ലെന്നാണ് അക്ഷയ തൃതീയ ദിവസത്തെ കണക്കുകൾ അടക്കം സൂചിപ്പിക്കുന്നത്.
അക്ഷയ തൃതീയ ദിവസം സ്വർണം വാങ്ങിയാൽ ഐശ്വര്യമുണ്ടാകും എന്നാണ് ആളുകളുടെ വിശ്വാസം. ഇതേക്കുറിച്ചും സ്വർണത്തിന്റെ നിലവിലെ അവസ്ഥയെ കുറിച്ചും സാമ്പത്തിക വിദഗ്ധയായ ഡോ. മേരി ജോർജ് പറയുന്നത് ഇങ്ങനെയാണ്:
''ഇസ്രായേലും അമേരിക്കയും കൂടി ഇറാനെ ആക്രമിക്കുന്നത് ഫെബ്രുവരി 28നാണ്. ആക്രമിക്കുന്നതിന് നിരവധി കാരണങ്ങള്‍ പറയുന്നുണ്ട്. പക്ഷേ ആഗോളതലത്തില്‍ ആ ആക്രമണം ഉണ്ടാക്കിയ പരിക്കുകള്‍ നിരവധിയാണ്. ഒരുപക്ഷേ ഒരിക്കലും പൊറുക്കാനാകാത്ത രീതിയിലുളള വലിയ പരിക്കുകളാണ് അത് സൃഷ്ടിച്ചിട്ടുളളത്.
അങ്ങനെയുളള ആ പരിക്കുകളുടെ കൂട്ടത്തിലാണ് സ്വര്‍ണത്തിലേക്കുളള നിക്ഷേപത്തിന്റെ വരവ്. അതായത് ഓഹരി വിപണി ഇടിഞ്ഞു. ഇന്ത്യയില്‍ നിന്ന് തന്നെ വലിയ തോതിലാണ് വിദേശ ഓഹരികള്‍ വിറ്റ് പുറത്തേക്ക് പോയത്. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു. 1947ല്‍ ഇന്ത്യ സ്വതന്ത്രമാകുമ്പോള്‍ ഒരു രൂപ സമം ഒരു ഡോളര്‍ ആയിരുന്നു. അവയുടെ മൂല്യം ഒരുപോലെ ആയിരുന്നു.

ആ കാലഘട്ടത്തില്‍ നിന്നാണ് ഒരു ഡോളര്‍ 97.5 രൂപ എന്ന തരത്തിലേക്കാണ് മൂല്യം മൂക്കുകുത്തിയത്. 2014ല്‍ ബിജെപി ഭരണത്തില്‍ വരുന്ന സമയത്ത് ഡോളറിനെതിരെ രൂപയുടെ മൂല്യം 62 രൂപയായിരുന്നു. അവിടെ നിന്നാണ് 12 വര്‍ഷം കൊണ്ട് ഇത്ര വലിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.
യുദ്ധം കാരണം സ്വര്‍ണത്തിന്റെ വില 1,35000 വരെയൊക്കെ ഉയര്‍ന്നു. സ്വര്‍ണത്തിന്റെ വാങ്ങല്‍ കുറയ്ക്കണം എന്ന് പറയുന്ന പ്രധാനമന്ത്രി ഒരു കാര്യം ഓര്‍ക്കണം, 2014ല്‍ സ്വര്‍ണത്തിന്റെ മുകളിലുളള നികുതി 15 ശതമാനം ആയിരുന്നു. അത് ഘട്ടം ഘട്ടമായി കുറച്ച് കൊണ്ട് വന്ന് 5 ശതമാനത്തിലേക്ക് ആക്കിയത് ബിജെപി സര്‍ക്കാര്‍ ആയിരുന്നു. ഇതേ പ്രധാനമന്ത്രിയുടെ കീഴില്‍ തന്നെ ആയിരുന്നു അപ്പോഴും ഭരണം.
ഇപ്രാവശ്യം എന്താണ് സംഭവിച്ചത്. ഇന്ത്യയില്‍ നിന്നുളള സ്വര്‍ണത്തിന്റെ വാങ്ങല്‍ കുറയ്ക്കാന്‍ വേണ്ടിയിട്ടാണ് നികുതി 5 ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കി ഉയര്‍ത്തിയത്. അത് കഴിഞ്ഞ് സ്വര്‍ണം വാങ്ങുന്നത് കുറയ്ക്കണം എന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. പക്ഷേ സ്വര്‍ണത്തിന്റെ വാങ്ങല്‍ കുറഞ്ഞില്ല.
പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ശേഷമാണ് അക്ഷയ ത്രിതീയ വന്നത്. കേരളത്തില്‍ മാത്രം 1200 കോടിയുടെ സ്വര്‍ണമാണ് അക്ഷയ ത്രിതീയ ദിവസം മാത്രം വിറ്റ് പോയത്. അന്ന് സ്വര്‍ണം വാങ്ങിയാല്‍ ധനലക്ഷ്മി ദേവി കൂടെ പോകുമോ എന്നത് പ്രശസ്തനായ ഒരു ജ്യോത്സ്യനോട് ചോദിച്ചു. അദ്ദേഹം പറഞ്ഞത് അങ്ങനെ ഒന്നും ഇല്ലെന്നാണ്. അതില്‍ നിന്നും മനസ്സിലായത്, സ്വര്‍ണ വ്യാപാര രംഗത്തെ ഏതോ ഒരു മാര്‍ക്കറ്റിംഗ് വിദഗ്ധന്‍ കണ്ടുപിടിച്ച മാര്‍ഗമാണ് അക്ഷയ തൃതീയ ദിവസം സ്വര്‍ണം വാങ്ങിയാല്‍ വലിയ ഐശ്വര്യമുണ്ടാകും എന്നത്. ഈ അക്ഷയ ത്രിതീയയ്ക്ക് 108000 മറ്റോ ആയിരുന്നു സ്വര്‍ണവില. എന്നിട്ട് പോലും 1200 കോടിയുടെ സ്വര്‍ണം ഒറ്റ ദിവസം വിറ്റ് പോയി.
സ്വര്‍ണത്തിന്റെ വിലയില്‍ എപ്പോഴും ഒരു ചാഞ്ചാട്ടമാണ് ഉളളത്. ഒരു നേര്‍രേഖയിലൂടെ സ്വര്‍ണത്തിന്റെ വില കാണിക്കാനാകില്ല. അതെപ്പോഴും ഉയര്‍ന്നും താഴ്ന്നുമിരിക്കും, ചെറിയ കാരണങ്ങള്‍ കൊണ്ട്. ആഗോളതളത്തില്‍ ശക്തമായി തീരുവാന്‍ സാധ്യതയുളള ചെറിയ ചെറിയ കോളിളക്കങ്ങള്‍''.


Click it and Unblock the Notifications