തന്ത്രിയെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല; വിമർശനവുമായി താഴമൺ കുടുംബം
പത്തനംതിട്ട: ശബരിമല പ്രവേശനത്തിന് പിന്നാലെ സന്നിധാനത്ത് ശുദ്ധിക്രിയ നടത്തിയ സംഭവത്തിൽ ദേവസ്വം ബോർഡിന് മറുപടിയുമായി താഴമൺ തന്ത്രി കുടുംബം. ശബരിമല തന്ത്രിയുടെ അവകാശങ്ങളെ ചോദ്യം ചെയ്യാൻ സർക്കാരിനോ ദേവസ്വം ബോർഡിനോ അവകാശമില്ലെന്ന് താഴമൺ കുടുംബം പറയുന്നു.
ബി സി 100ൽ പരശുറാമ മഹിർഷിയിൽ നിന്നുമാണ് താഴമൺ കുടുംബത്തിന് തന്ത്രി പദവി ലഭിക്കുന്നത്. ശബരിമലയിലെ തന്ത്രിപദവി കുടുംബപരമായി കൈമാറി വന്ന അവകാശമാണിത്, അല്ലാതെ സർക്കാരോ ദേവസ്വം ബോർഡോ നൽകുന്ന പദവിയല്ലെന്നും വാർത്താക്കുറിപ്പിൽ താഴമൺ കുടുംബം വ്യക്തമാക്കുന്നു.
ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങൾ സംബന്ധിച്ച് തന്ത്രിക്കാണ് ഓരോ ക്ഷേത്രത്തിലെയും പരമാധികാരം. ഈ പരമാധികാരത്തെ സ്ഥാപിക്കുന്ന അനവധി സുപ്രീകോടതി വിധികളും നിലവിലുണ്ട്. തന്ത്രിയുടെ അവകാശത്തെ ചോദൃം ചെയ്യാൻ സർക്കാറിനോ ദേവസ്വം ബോർഡിനോ അവകാശമില്ല. ദേവസ്വം ബോർഡിന്റെ ജീവനക്കാരനല്ല തന്ത്രിയെന്നും വിശദീകരണക്കുറിപ്പിൽ താഴമൺ കുടുംബം പറയുന്നു.
ബിന്ദുവും കനകദുർഗയും ശബരിമല ദർശനം നടത്തിതിനെ തുടർന്ന് തന്ത്രി കണ്ഠരര് രാജിവര് സന്നിധാനത്ത് ശുദ്ധിക്രിയ നടത്തിയിരുന്നു. തന്ത്രിയുടെ നടപടി സുപ്രീം കോടതി വിധിക്കെതിരാണെന്ന് സർക്കാരും ദേവസ്വം ബോർഡും വിമർശിച്ചു. പിന്നാലെ പതിനഞ്ച് ദിവസത്തിനകം തന്ത്രി വിശദീകരണം നൽകണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് താഴമൺ കുടുംബം ക്ഷേത്രത്തിൽ തങ്ങൾക്കുള്ള അവകാശം ഊന്നിപറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.
കോണ്‍ഗ്രസിന് മുന്നില്‍ പിടിച്ചു നില്ക്കാനാവാതെ മമത; നേതാക്കള്‍ കൂട്ടമായി കോണ്‍ഗ്രസില്‍ ചേക്കേറുന്നു