'ഇന്ദിരാ കാന്റീനിന്റെ ലക്ഷ്യം സമൃദ്ധി ഹോട്ടലുകളെ തകർക്കൽ', കൊച്ചി മേയർക്കെതിരെ തോമസ് ഐസക്
പത്ത് രൂപയ്ക്ക് ഭക്ഷണം നൽകുന്ന ഇന്ദിരാ കാന്റീനുകൾ തുടങ്ങാനുളള നീക്കത്തിലാണ് കൊച്ചി കോർപറേഷൻ. നേരത്തെ ഇടത് ഭരണകാലത്ത് കൊച്ചി കോർപറേഷൻ നടപ്പിലാക്കിയ കുറഞ്ഞ വിലയ്ക്ക് ഭക്ഷണം ലഭ്യമാകുന്ന സമൃദ്ധി ഹോട്ടലുകൾ ജനപ്രീതി നേടിയിരുന്നു. സമൃദ്ധി ഹോട്ടലുകൾക്കൊപ്പമാണ് ഇന്ദിരാ കാന്റീനുകൾ നടപ്പിലാക്കാനുളള നീക്കം.
എന്നാൽ യുഡിഎഫ് ഭരിക്കുന്ന കൊച്ചി കോർപറേഷൻ ലക്ഷ്യമിടുന്നത് സമൃദ്ധിയേയും അത് വഴി കുടുംബശ്രീയേയും തകർക്കുകയാണെന്ന് ഡോ. ടിഎം തോമസ് ഐസക് ആരോപിക്കുന്നു. മേയർ ഇപ്പോൾ ഒരു സമുദായത്തിന്റെയോ പാർട്ടിയുടേയോ മേയർ അല്ലെന്നും എല്ലാവരുടേയും ആണെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടുന്നു.
തോമസ് ഐസകിന്റെ ഫേസ്ബുക്ക് കുറിപ്പ്: എറണാകുളം ടൗൺ സ്റ്റേഷനിൽ ട്രയിൻ ഇറങ്ങിയാൽ ഉറപ്പായും ഭക്ഷണം സമൃദ്ധിയിൽ നിന്നാണ്. വില കുറവാണ് എന്നത് മാത്രമല്ല ഇതിനു കാരണം. നല്ല ഭക്ഷണമാണ് എന്നതാണ് പ്രധാന കാരണം. അനിൽകുമാർ മേയറായുള്ള നഗരസഭാ ഭരണസമിതി നഗരത്തിൽ ചെയ്ത ഒട്ടേറെ നല്ല കാര്യങ്ങളുണ്ട്. അതിൽ ഏറ്റവും ജനപ്രീയമായ ഒന്നാണ് സമൃദ്ധി. കച്ചേരിപ്പടിയിലെ മുഖ്യഭക്ഷണശാലയ്‌ക്കൊപ്പം കടവന്ത്രയിലും, ഫോർട്കൊച്ചിയിലും സമൃദ്ധി ഭക്ഷണശാലകൾ നടത്തുന്നുണ്ട്.

ഇപ്പോൾ ഷിപ്പ് യാർഡിലെ തൊഴിലാളികളുടെ കാന്റീൻ നടത്തുന്നതും സമൃദ്ധിയാണ്. റെയിൽവേ ഭക്ഷണം കൊടുക്കുന്നുന്നതിനായി IRCTC യുമായി കരാറുമുണ്ട്. ഇത്തരത്തിൽ ജനകീയമായി വളർന്നുവരുന്ന ഒരു സ്ഥാപനത്തിൽ അഭിമാനം കൊള്ളുകയല്ലേ പുതിയൊരു മേയർ ചെയ്യേണ്ടത്? എങ്ങിനെ അതിനെ വിപുലപ്പെടുത്താം എന്നല്ലേ ചിന്തിക്കേണ്ടത്? എന്നാൽ അതല്ല പുതിയ മേയറുടെ ചിന്ത. സമൃദ്ധിക്കുള്ളിൽ ഇന്ദിര കാന്റീൻ തുടങ്ങാനാണ് തീരുമാനം.
അവിടെ ഇന്ദിര ക്യാന്റീനിൽ 10 രൂപയ്ക്ക് ഭക്ഷണം കൊടുക്കും പോലും. നിലനിൽക്കുന്ന സംവിധാനത്തെ തകർക്കാൻ ഇതിനപ്പുറം വേറൊന്നും വേണ്ടല്ലോ? ഇനി ഭക്ഷണത്തിന്റെ വില 20 രൂപയിൽ നിന്ന് കുറയ്ക്കുകയാണ് ലക്ഷ്യമെങ്കിൽ നിലവിലുള്ള സമൃദ്ധിക്ക് ആ സബ്‌സിഡി അനുവദിച്ചാൽ പോരെ? അതുവഴി സമൃദ്ധിയിൽ വരുന്നവർക്കെല്ലാം 10 രൂപയ്ക്ക് ഭക്ഷണം നൽകാമല്ലോ? അതോ ഇനി സമൃദ്ധി എന്ന പേരിനോടാണോ അലർജി? ഈ പേര് എൽഡിഎഫ് ലാഞ്ചനയുള്ള പേരോ മറ്റോ ആണോ? ഇത്ര അസഹിഷ്ണുത പാടില്ല.
നിങ്ങളിപ്പോൾ എല്ലാവരുടെയും മേയറാണ്. ഏതെങ്കിലും സമുദായത്തിന്റെയോ പാർട്ടിയുടേയോ മാത്രം മേയറല്ല. എല്ലാവരെയും യോജിപ്പിച്ചു കൊണ്ടുപോകാനല്ലേ ശ്രമിക്കേണ്ടത്? അതോ തുടക്കം തന്നെ ഏറ്റുമുട്ടാൻ ആണോ ഭാവം? യഥാർഥ പ്രശ്നം പേരുമാറ്റൽ അല്ല. സമൃദ്ധി എന്നത് കുടുംബശ്രീ ഏറ്റെടുത്ത് നടത്തുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭങ്ങളിൽ ഒന്നാണ്. ഉന്നം കുടുംബശ്രീയാണ്. ഈ സമീപനം യുഡിഎഫിന്റെ പാരമ്പര്യത്തിന്റെ തുടർച്ചയാണെന്ന് പറയാതെ വയ്യ. കുടുംബശ്രീയെ തകർക്കാൻ പണ്ട് ജനശ്രീ ആവിഷ്കരിച്ചവരല്ലേ കോൺഗ്രസ്?
കുടുംബശ്രീയ്ക്ക് പകരം ജനശ്രീയെ സ്ഥാപിക്കാൻ വേണ്ടി NRLM പോലുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പ് മറ്റ് സ്വയം സഹായ സംഘങ്ങളിലൂടെ ആവാം എന്നുവരെ തീരുമാനിച്ചു. കേരളത്തിലെമ്പാടുമുള്ള കുടുംബശ്രീ പ്രതിനിധികൾ ഒരുമാസക്കാലം സെക്രട്ടറിയേറ്റിനു മുന്നിൽ തെരുവിൽ സമരം ചെയ്താണ് ഈ നീക്കത്തെ അന്ന് ചെറുത്ത് തോൽപ്പിച്ചത്. ആ സമരത്തിന് കൊച്ചിപട്ടണത്തിൽ നിന്ന് വലിയൊരുസംഘം സ്ത്രീകളുണ്ടായിരുന്നു.
കസേരയിൽ ഇരിപ്പുറയ്ക്കും മുൻപേ മനസിലുള്ളത് പുറത്തുവന്നിരിക്കുകയാണ്. മാലിന്യ പ്രശ്നമൊന്നും അല്ല മുൻഗണനയിൽ. ഏറ്റവും മാതൃകാപരമായി നടക്കുന്ന സമൃദ്ധിയെന്ന കേന്ദ്രത്തെ തകർക്കാൻ ആണ് ആദ്യം തന്നെ ശ്രമം. പ്രസിദ്ധമായ തിരുവനന്തപുരം സമരത്തിന് ശേഷം ആദ്യമായിട്ടാണ് കേരളത്തിൽ കുടുംബശ്രീയെ ഒതുക്കുവാനുള്ളൊരു പരസ്യ ശ്രമം നടക്കുന്നത്. അധികാരം കിട്ടിയാൽ ലൈഫ് മിഷൻ പിരിച്ചു വിടും, കിഫ്ബി പിരിച്ചു വിടും, എന്നൊക്കെയാണല്ലോ യുഡിഎഫിന്റെ പ്രഖ്യാപനങ്ങൾ.
ഇതേ മാതൃകയിൽ കൊച്ചി മേയർ ഒരു സാമ്പിൾ വെടിക്കെട്ട് പൊട്ടിച്ചിരിക്കുകയാണ്. കുടുംബശ്രീയെ ഇല്ലാതാക്കാം എന്ന വിനാശ ലക്ഷ്യത്തിൻ്റെ സാമ്പിൾ പരീക്ഷണമാണ് വി.കെ. മിനിമോൾ നടത്തുന്നത്. ഇത് മുളയിലേ നുള്ളിക്കളയണം. കുടുംബശ്രീയെ സ്നേഹിക്കുന്ന മുഴുവൻ നഗരവാസികളും ഈ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറാവണം''.












Click it and Unblock the Notifications