സംസ്ഥാനത്ത് ബസ് നിരക്ക് വർദ്ധിപ്പിച്ചു, മിനിമം ചാർജ് 12 രൂപ, പരിഷ്‌കാരം കൊവിഡ് കാലത്തേക്ക് മാത്രം
തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തലാക്കിയ ബസ് സര്‍വീസുകള്‍ കേരളത്തില്‍ പുനരാരംഭിക്കുന്നു. ബുധനാഴ്ച മുതല്‍ ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. ഈ സാഹചര്യത്തില്‍ സമൂഹിക അകലം പാലിച്ചായിരിക്കും ബസ് സര്‍വീസുകള്‍ ആരംഭിക്കുക. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് ബസ് ചാര്‍ജുകള്‍ സംസ്ഥാന സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. മിനിമം ചാര്‍ജ് എട്ടില്‍ നിന്നും 12 രൂപയാക്കിയാണ് വര്‍ദ്ധിപ്പിച്ചത്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ബസ് സര്‍വീസുകള്‍ നടത്തുമ്പോഴുള്ള നഷ്ടം പരിഗണിച്ചാണ് തീരുമാനം. ഈ ആവശ്യം ഉന്നയിച്ച് നേരത്തെ ബസുടമകള്‍ രംഗത്തെത്തിയിരുന്നു.
നിലവില്‍ സംസ്ഥാനത്ത് കിലോ മീറ്ററിന് 70 പൈസ തോതിലാണ് ചാര്‍ജ് ഈടാക്കിയിരുന്നത്. അത് 1.10 രൂപയാക്കി വര്‍ദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ബസില്‍ യാത്ര ചെയ്യുമ്പോള്‍ പാതി സീറ്റുകളില്‍ മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കൂ. ശാരിരിക അകലം പാലിക്കുന്നതിന് വേണ്ടിയാണിത്. അങ്ങനെ വരുമ്പോള്‍ ബസ് ഓടിക്കുന്നതിനുള്ള നഷ്ടം ഒഴിവാക്കാന്‍ കൊവിഡ് കാലത്ത് ബസ് ചാര്‍ജ് വര്‍ധന വരുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇത് കൊവിഡ് കാലത്തേക്ക് മാത്രമാണെന്നും സ്ഥിരമായ വര്‍ദ്ധനയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നാലാം ഘട്ട ലോക്ക് ഡൗണില്‍ പൊതുഗതാഗതം അനവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പൊതുഗതാഗതം ഭാഗികമായി പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. ഓട്ടോറിക്ഷകളും ടാക്‌സികളും ഓടിക്കാനും സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതുകൂടാതെ ജല ഗതാഗതത്തിനും അനുമതിയുണ്ട്. എന്നാല്‍ അന്തര്‍ ജില്ലാ യാത്രകള്‍ക്ക് പൊതുഗതാഗത സൗകര്യം ഉണ്ടാവില്ല. ഇതോടൊപ്പം ജില്ല വിട്ടുള്ള യാത്രകള്‍ക്ക് പകല്‍ സമയങ്ങളില്‍ പാസ് വേണ്ടിവരില്ല. പകല്‍ സമയങ്ങളില്‍ തിരിച്ചറിയല്‍ കാര്‍ഡ് മാത്രം മതി.
അതേസമയം, വാണിജ്യ സ്ഥാപനങ്ങളും മറ്റ് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാം. എന്നാല്‍ മാളുകള്‍ക്ക് പ്രവര്‍ത്തനാനുമതി ഇല്ല. ഷോപ്പിംഗ് കോംപ്ലക്സുകളിലെ 50 ശതമാനം കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനും അനുമതി ഉണ്ട്. ഏത് ദിവസം ഏത് കട തുറക്കണം എന്നത് ആ ഷോപ്പിംഗ് കോംപ്ലക്സിലെ കൂട്ടായ്മ ചേര്‍ന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനവുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കാം. എസി ഒഴിവാക്കി ബാര്‍ബര്‍ ഷോപ്പ് ബ്യൂട്ടിപാര്‍ലർ പ്രവർത്തിക്കാം. രണ്ട് പേരില്‍ കൂടുതല്‍ കാത്ത് നില്‍ക്കാന്‍ പാടില്ല. ഒരേ ടവ്വല്‍ പലര്‍ക്കായി ഉപയോഗിക്കാന്‍ പാടില്ല. ഉപഭോക്താക്കള്‍ തന്നെ ടവ്വല്‍ കൊണ്ട് വരണം.