കെൽ ഇഎംഎൽ പ്രവർത്തനം തുടങ്ങും; ഏപ്രിൽ 1 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കാസർഗോഡ്; കെൽ ഇ എം എൽ ഏപ്രിൽ 1 ന് ഉദ്ഘാടനം ചെയ്യും. കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഭെൽ ഇ എം എൽ സംസ്ഥാന സർക്കാർ തിരികെ ഏറ്റെടുത്തുകൊണ്ടാണ് വീണ്ടും പ്രവർത്തനം തുടങ്ങാൻ ഒരുങ്ങുന്നത്. പുനഃരുദ്ധാരണത്തിനായി 77 കോടതിയായിരുന്നു സംസ്ഥാന സർക്കാർ അനുവദിച്ചത്. ഈ ബജറ്റിൽ 10 കോടി രൂപ കൂടി അനുവദിച്ചിരുന്നു. പൊതുമേഖലയെ ആധുനീകരിച്ചും സംരക്ഷിച്ചു കൊണ്ട് വ്യവസായ വളർച്ചയിലേക്ക് കേരളത്തെ നയിക്കാൻ ധീരതയോടെയുള്ള ചുവടുകളാണ് സർക്കാർ കൈക്കൊള്ളുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ഭെലിന് പുറമെ കേന്ദ്രസർക്കാർ സ്വകാര്യവൽക്കരിക്കാൻ വച്ചിരുന്ന ഹിന്ദുസ്ഥാൻ ന്യൂസ്പ്രിൻ്റ് ലിമിറ്റഡ് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നവീകരിച്ച് കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡ് എന്ന പേരിൽ പ്രവർത്തനം ആരംഭിക്കാൻ പോവുകയാണെന്നും മന്ത്രി അറിയിച്ചു.കേന്ദ്രസർക്കാർ വിറ്റഴിക്കാനൊരുങ്ങുന്ന ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ് ഏറ്റെടുക്കുന്നതിനും സംസ്ഥാന സർക്കാർ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം

കേന്ദ്ര സർക്കാർ കൈയ്യൊഴിഞ്ഞതിനെത്തുടർന്ന് സംസ്ഥാന സർക്കാർ ഏറ്റെടുത്തു നവീകരിച്ച കാസർഗോഡ് കെൽ- ഇ എം എൽ ഉദ്ഘാടനത്തിന് തയ്യാറായിരിക്കുകയാണ്. നൂറുദിന കർമ്മപരിപാടികളിൽ ഉൾപ്പെടുത്തി ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ 2022 ഏപ്രിൽ 1ന് കെൽ-ഇ.എം.എലിൻ്റെ പ്രവർത്തനോദ്ഘാടനം നിർവ്വഹിക്കും.
1990 മുതൽ കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനിയുടെ ഭാഗമായി കാസർഗോഡ് പ്രവർത്തിച്ചിരുന്ന യൂണിറ്റ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിന് 2010ലാണ് കൈമാറിയത്. 51 ശതമാനം ഓഹരികൾ ഭെലും 49 ശതമാനം ഓഹരികൾ കേരള സർക്കാരും കൈവശം സൂക്ഷിച്ചു. ഒരു സംയുക്ത സംരംഭം എന്ന നിലയിൽ ഭെൽ - ഇ എം എൽ എന്ന പേരിലാണ് പുതിയ കമ്പനി രൂപീകരിച്ചത്.
വൈവിധ്യവൽക്കരിക്കുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും കേന്ദ്രസർക്കാരിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കാൻ ആരംഭിച്ചതുമുതൽ എല്ലാ വർഷവും ഭെൽ- ഇ എം എൽ നഷ്ടമാണ് രേഖപ്പെടുത്തിയത്. ഒടുവിൽ സ്വകാര്യവൽക്കരിക്കാനുള്ള നീക്കം ആരംഭിച്ചതോടെയാണ് സംസ്ഥാന സർക്കാർ സ്ഥാപനം തിരിച്ചെടുക്കാൻ തീരുമാനിച്ചത്.
കമ്പനിയുടെ പുനരുദ്ധാരണത്തിന് ആവശ്യമായ ചിലവ് സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. സ്ഥാപനത്തിൻ്റെ ബാധ്യതകൾ ഏറ്റെടുക്കുന്ന കൂട്ടത്തിൽ രണ്ടു വർഷമായി തൊഴിലോ ശമ്പളമോ ഇല്ലാതെ കഷ്ടപ്പെടുന്ന ജീവനക്കാരുടെ 14 കോടിയോളം രൂപയുടെ ശമ്പള കുടിശികയും സംസ്ഥാന സർക്കാർ ഏറ്റെടുത്തിരുന്നു. അന്നുണ്ടായിരുന്ന യന്ത്ര സാമഗ്രികൾക്കൊപ്പം അത്യാധുനിക സംവിധാനങ്ങളും കൊണ്ടുവന്ന് ഫാക്ടറി പുനരുദ്ധരിച്ചതിലൂടെ ട്രാക്ഷൻ മോട്ടേഴ്സ്, കൺട്രോളറുകൾ, ആൾട്ടർനേറ്റർ, റെയിൽവേയ്ക്ക് ആവശ്യമായ ട്രാക്ഷൻ ആൾട്ടർനേറ്റർ മോട്ടേഴ്സ്, ഡിഫൻസിന് ആവശ്യമായ സ്പെഷ്യൽ പർപ്പസ് ആൾട്ടർനേറ്റർ, വൈദ്യുതി മേഖലയ്ക്ക് ആവശ്യമായ സ്ട്രീറ്റ് ലൈറ്റ് കൺട്രോളർ തുടങ്ങിയവ ഉത്പാദിപ്പിച്ച് മാതൃകാപരമായ ഒരു പൊതുമേഖലാ സ്ഥാപനമാക്കി മാറ്റാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
ഭെലിന് പുറമെ കേന്ദ്രസർക്കാർ സ്വകാര്യവൽക്കരിക്കാൻ വച്ചിരുന്ന ഹിന്ദുസ്ഥാൻ ന്യൂസ്പ്രിൻ്റ് ലിമിറ്റഡ് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നവീകരിച്ച് കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡ് എന്ന പേരിൽ പ്രവർത്തനം ആരംഭിക്കാൻ പോവുകയാണ്. കേന്ദ്രസർക്കാർ വിറ്റഴിക്കാനൊരുങ്ങുന്ന ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ് ഏറ്റെടുക്കുന്നതിനും സംസ്ഥാന സർക്കാർ ശ്രമിക്കുന്നുണ്ട്. പൊതുമേഖലയെ ആധുനീകരിച്ചും സംരക്ഷിച്ചു കൊണ്ട് വ്യവസായ വളർച്ചയിലേക്ക് കേരളത്തെ നയിക്കാൻ ധീരതയോടെയുള്ള ചുവടുകളാണ് ഈ സർക്കാർ കൈക്കൊള്ളുന്നത്.












Click it and Unblock the Notifications