വീണ വിജയന്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക്: ഇനി അന്വേഷണം എസ്എഫ്ഐഒയുടെ കൈകളില്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ ടി.വീണയുടെ കമ്പനിയായ എക്സാലോജിക്കിനെതിരായ സാമ്പത്തിക അന്വേഷണത്തില്‍ നിർണ്ണായക വഴിത്തിരിവ്. എക്സാലോജിക്കിനെതിരായ അന്വേഷണം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന് (എസ് എഫ് ഐ ഒ) കൈമാറി. നിലവില്‍ റജിസ്ട്രാർ ഓഫ് കമ്പനീസിന്റെ (ആർ ഒ സി) അന്വേഷണമായിരുന്നു വീണയുടെ കമ്പനിക്ക് എതിരെ ഇതുവരെ നടന്നിരുന്നത്.
കോർപറേറ്റ് മന്ത്രാലയമാണ് കേസ് എസ് എഫ് ഐ ഒയ്ക്കു കൈമാറിയത്. ഇതുസംബന്ധിച്ച ഉത്തരവ് ബുധനാഴ്ച വൈകീട്ടോടെ പുറത്തിറങ്ങി. മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്നതടക്കമുള്ള കാര്യങ്ങള്‍ എസ് എഫ് ഐ ഒ അന്വേഷിക്കും. വലിയ സാമ്പത്തിക കുറ്റങ്ങൾ അന്വേഷണങ്ങളാണ് എസ് എഫ് ഐ ഒക്ക് സാധാരണ ഗതിയിൽ കോർപ്പറേറ്റ് മന്ത്രാലയം നൽകാറുള്ളത്. ഇതിലൂടെ മുഖ്യമന്ത്രിയുടെ മകള്‍ കൂടുതല്‍ കുരുക്കിലേക്കാണ് നീങ്ങുന്നതെന്നാണ് സൂചന.

എക്സാലോജിക്കിന് എതിരായ എസ് എഫ് ഐ ഒ അന്വേഷണ പരിധിയിൽ പൊതുമേഖല സ്ഥാപനമായ കെ എസ് ഐ ഡി സിയും ഉൾപ്പെടും. എക്സാലോജിക്ക് - സി എം ആർ എൽ ഇടപാട് അന്വേഷണവും എസ് എഫ് ഐ ഒയുടെ പരിധിയിലായിരിക്കും. പ്രതികളുടെ അറസ്റ്റിന് അധികാരമുള്ള അന്വേഷണ എജൻസി കൂടിയാണ് എസ് എഫ് ഐ ഒ.
അതേസമയം, മകൾ ബിസിനസ് തുടങ്ങിയത് ഭാര്യ കമലയുടെ പെൻഷൻ തുക ഉപയോഗിച്ചാണെന്നായിരുന്നു മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ വ്യക്തമാക്കിയത്. തനിക്കും കുടുംബത്തിനും എതിരെ ഉയരുന്ന ആരോപണങ്ങൾ വ്യാജമാണെന്നും ഒരു ആരോപണവും ഏശില്ലെന്നും തന്റെ കൈകള്‍ ശുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
'എന്തെല്ലാം കഥകൾ നേരത്തേയും കേൾക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ അതൊന്നും ഇവിടെ ഏൽക്കില്ല. കാരണം ഈ കൈകൾ ശുദ്ധമാണ്. നേരത്തേ ഭാര്യയെ കുറിച്ചായിരുന്നു. ഇപ്പൊ മെല്ലെ മകളിലേക്ക് എത്തിയിട്ടുണ്ട്. കാണേണ്ട കാര്യം എന്താന്നറിയോ, മകള് ബംഗളൂരുവിൽ കമ്പനി തുടങ്ങാൻ പോകുന്നത് എന്റെ ഭാര്യ, അവളുടെ അമ്മ റിട്ടയര്‍ ചെയ്തപ്പോൾ കിട്ടിയ കാശ്, അത് ബാങ്കില്‍ നിന്ന് എടുത്ത് കൊടുക്കുകയായിരുന്നു. നീ പോയിട്ട് നിന്റെതായ കമ്പനി തുടങ്ങ്. സ്വന്തമായിട്ട്, ചെറിയ കമ്പനി തുടങ്ങിയാ മതി, എന്ന് പറഞ്ഞിട്ട് തുടങ്ങുകയായിരുന്നു.' എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.












Click it and Unblock the Notifications