സംസ്ഥാനത്ത് ക്രിസ്മസ് വിപണി സജീവമാകുന്നു.. കൗതുകം തീർത്ത് ലൈറ്റും അലങ്കാരങ്ങളും
തിരുവനന്തപുരം; ക്രിസ്മസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ സംസ്ഥാനത്തെ ക്രിസ്മസ് വിപണി വീണ്ടും സജീവമാവുകയാണ്. കൊറോണയെ തുടര്‍ന്ന് അടച്ചിട്ട കടകള്‍ എല്ലാം തുറക്കുവാനുള്ള അനുമതി ലഭിച്ചതോടെ ക്രിസ്മസിന് കച്ചവടം തിരിച്ചു പിടിക്കാമെന്നുള്ള പ്രതീക്ഷയിലാണ് കച്ചവടക്കാര്‍. കൊറോണ ക്രിസ്മസ് വിപണിയെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ടെങ്കിലും പ്രതീക്ഷിച്ചത്ര മോശമല്ല ഇത്തവണത്തെ വ്യാപാരമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

ക്രിസ്മസിന്റ ആകര്‍ഷണങ്ങളായ നക്ഷത്രങ്ങളും പുല്‍ക്കൂടും എല്‍ഇഡി ലൈറ്റുകളും എല്ലാം ഇത്തവണ വിപണി കീഴടക്കുവാനെത്തിയിട്ടുണ്ട്. ഒപ്പം ക്രിസ്മസ് ട്രീകളും സാന്താക്ലോസും അലങ്കാരങ്ങളും വിപണിയില്‍ സജീവമാണ്.
എല്ലാ തവണത്തെയും പോലെ നക്ഷത്രങ്ങളില്‍ തന്നെയാണ് ഇത്തവണയും വൈവിധ്യം. കൊറോണകാലത്തെ ക്രിസ്മസിന് കൊറോണ നക്ഷത്രം തന്നെയാണ് മത്സരത്തിനുള്ളത്. കൊറോണ വൈറസിന്റെ ആകൃതിയില്‍ തിളങ്ങി നില്‍ക്കുന്ന നക്ഷത്രത്തിന് 800 രൂപ മുതലാണ് വില തുടങ്ങുന്നത്. രൂപത്തിലെ വ്യത്യസ്ത കൊണ്ടുതന്നെ ആരാധകരും ഇതിനേറെയാണ്. ഇത്രയും പണം ചിലവഴിക്കുവാന്‍ താല്പര്യമില്ലാത്തവര്‍ക്ക് തിരഞ്ഞെടുക്കുവാന്‍ എല്‍ഇഡി നക്ഷത്രങ്ങളും എത്തിയിട്ടുണ്ട്.
വിവിധ നിറങ്ങളിലും വലുപ്പങ്ങളിലുമുള്ല എല്‍ഇഡി നക്ഷത്രങ്ങള്‍ക്ക് വില 200ന് മുകളിലേക്കാണ്. രണ്ടു മൂന്നു വര്‍ഷം കേടുകൂടാതെ നില്‍ക്കും എന്നതും എല്‍ഇഡിയെ സാധാരണക്കാര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു. പുല്‍ക്കൂടിനുള്ളില്‍ തൂക്കുന്ന പത്ത് രൂപയുടെ മുതല്‍ ആയിരത്തിനു മുകളിലുള്ള കടലാസ് നക്ഷത്രങ്ങളും ക്രിസ്മസ് വിപണിയിലുണ്ട്.
ഒരടി മുതല്‍ 10 അടിവരെ ഉയരത്തില്‍ ക്രിസ്മസ് ട്രീകളും വിപണിയില്‍ സജീവമാണ്. 100 ല്‍ തുടങ്ങി മൂവായിരത്തിനു മുകളില്‍ വരെ ഇതിനു വിലയുണ്ട്. തടിയില്‍ നിര്‍മ്മിച്ച പുല്‍ക്കൂടുകളും കച്ചവടത്തിനുണ്ട്. വലുപ്പത്തിനനുസരിച്ച് 150 മുതല്‍ 6000 വരെ വിലയാണ് പുല്‍ക്കൂടുകള്‍ക്ക്. സാന്താക്ലോസിന്റെ വസ്ത്രങ്ങളും മുഖംമൂടികളും പുല്‍ക്കൂട്ടില്‍ വയ്ക്കുവാനുള്ള രൂപങ്ങളുടെ സെറ്റുകളുമെല്ലാം മാര്‍ക്കറ്റില്‍ സജീവമാണ്.
ക്രിസ്മസ് ദിനങ്ങളിങ്ങെത്തിയതോടെ ഇനി വിപണി പിടിക്കുവാന്‍ പോകുന്നത് ക്രിസ്മസ് കേക്കുകളാണ്. ലോക്ഡൗണില്‍ മലയാളികള്‍ കേക്ക് നിര്‍മ്മാണത്തില്‍ സ്വയം പര്യാപ്തരായെങ്കിലും കേക്ക് കച്ചവടത്തെ ഇത് ബാധിച്ചിട്ടില്ല. പ്ലം കേക്കുകള്‍ക്കാണ് ആരാധകരെങ്കിലും വാഞ്ചോയും ബ്ലാക്ക് ഫോറസ്റ്റും ചോക്ലേറ്റ് ട്രഫിളുമെല്ലാം വിപണി കീഴടക്കുമെന്നതില്‍ സംശയം വേണ്ട.












Click it and Unblock the Notifications