മഹാമാരിയെ ചിലർ ഗൗരവത്തിൽ കാണുന്നില്ല, രോഗികളുടെ തോത് വര്‍ധിച്ചാൽ പ്രയാസപ്പെടുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് എന്ന ഈ മഹാമാരിയെ അതിന്റേതായ ഗൗരവത്തില്‍ ചിലര്‍ കാണുന്നില്ല എന്ന പ്രശ്‌നമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് പ്രവര്‍ത്തനങ്ങള്‍ നന്നായി മുന്നോട്ടുകൊണ്ടുപോകുന്നത്. തുടര്‍ച്ചയായ പ്രവര്‍ത്തനമായതിനാല്‍ ചില മേഖലകളില്‍ മടുപ്പുവരുന്നുണ്ട്. വളണ്ടിയര്‍മാരുടെ കാര്യത്തില്‍ അത് കണ്ടു. അവരെയെല്ലാം പ്രോത്സാഹിപ്പിച്ചു നിര്‍ത്തേണ്ടതുണ്ട്. കൂടുതല്‍ വളണ്ടിയര്‍മാരെ ഈ രംഗത്ത് ആവശ്യമുള്ള ഘട്ടമാണിത്. രോഗികളുടെ വര്‍ധനയുടെ തോത് ഇനിയും വര്‍ധിച്ചാല്‍ നാം വല്ലാതെ പ്രയാസപ്പെടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കൊവിഡ് അവലോകന വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
റിവേഴ്‌സ് ക്വാറന്റൈന്‍ വേണ്ടവര്‍ക്ക് രോഗബാധ കൂടുതലുണ്ടായാല്‍ ഐസിയുവിന്റെയും വെന്റിലേറ്ററിന്റെയും മറ്റു സൗകര്യങ്ങളുടെയും ആവശ്യകത കുതിച്ചുയരുന്ന സ്ഥിതിയാണുണ്ടാവുക. ആരോഗ്യവകുപ്പ് അതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുകയാണ്. ചികിത്സാ കാര്യത്തില്‍ ആരോഗ്യവകുപ്പിന് തദ്ദേശം, ദുരന്തനിവാരണം, പൊലീസ് അടക്കം എല്ലാ വകുപ്പുകളുടെയും പിന്തുണ ഉറപ്പാക്കും.
Recommended Video
രോഗമുക്തരായവരില്‍ സന്നദ്ധതയുള്ളവരെ ആരോഗ്യ സന്ദേശ പ്രചാരകരായി നിയോഗിക്കും. ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ അടിയന്തര പ്രാധാന്യത്തോടെയാണ് സജ്ജീകരിക്കുന്നത്. ഇവിടങ്ങളിലേക്ക് അവശ്യം വേണ്ട താല്‍ക്കാലിക നിയമനം നടത്താന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കഴിഞ്ഞദിവസം ഇവിടെ കൂടുതല്‍ സമയം പ്രതിപാദിച്ചത് തിരുവനന്തപുരം നഗരത്തിലെ തീരമേഖലയിലെ വിഷയങ്ങളായിരുന്നു. അവിടെ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ കുറേ ആളുകള്‍ തെരുവിലിറങ്ങിയതും ചര്‍ച്ച ചെയ്തു. ഇന്നലെ അവിടെ കണ്ട രംഗം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പൂന്തുറയില്‍ ആരോഗ്യപ്രവര്‍ത്തകരെ പുഷ്പവൃഷ്ടി നടത്തി സ്വീകരിക്കുന്നതാണ് അത്. ചെറിയ തെറ്റിദ്ധാരണ കൊണ്ട് തെരുവിലിറങ്ങിയവര്‍ പോലും യാഥാര്‍ത്ഥ്യം മനസ്സിലാക്കി കോവിഡ് പ്രതിരോധവുമായി സര്‍വാത്മനാ സഹകരിക്കാന്‍ തയ്യാറായ ആ കാഴ്ച പൂന്തുറയിലെ ജനങ്ങളുടെ ഉയര്‍ന്ന ബോധത്തെ സൂചിപ്പിക്കുന്നതാണ്. ആ ജനങ്ങളെ ഹാര്‍ദമായി അഭിവാദ്യം ചെയ്യുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.