സജി ചെറിയാൻ, സലാം തുടങ്ങിയ പൊളിറ്റിക്കൽ ക്രിമിനലുകൾ സിപിഎം കൈയ്യടക്കി';ജി സുധാകരൻ
സിപിഎമ്മിനെതിരെ തുറന്നടിച്ച് ജി സുധാകരൻ. സിപിഎം നേതൃത്വത്തിൽ പൊളിറ്റിക്കൽ ക്രിമിനലുകൾ വന്നതോടെയാണ് താൻ പാർട്ടി വിട്ടതെന്ന് സുധാകരൻ പറഞ്ഞു. സിപിഎം ഇവിടെ തകർന്ന് അടിഞ്ഞിരിക്കുകയാണ്. എഴുന്നേറ്റ് നിൽക്കാൻ ആവാത്ത വിധം പാർട്ടിയുടെ കെൽപ്പ് നഷ്ടമായെന്നും സുധാകരൻ പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'സിപിഎമ്മിൻ്റെ അടിത്തറയൊക്കെ പോയിരിക്കുന്നു. പൊളിറ്റിക്കൽ ക്രിമിനലുകൾ പാർട്ടിയിൽ പിടി മുറുക്കിയതോടെയാണ് ഞാൻ പാർട്ടി വിട്ടത്. എച്ച് സലാം, സജി ചെറിയാൻ, അബു സലീം ഉണ്ട് ഹരിപ്പാട് , ഒരു വിഷ്ണു , മയക്ക് മരുന്ന് കടത്തിയ ഒരു ഷാനവാസ് ഇവരെല്ലാം സിപിഎമ്മിൻ്റെ നേതൃത്വത്തിൽ വന്നു. ഞങ്ങൾ വന്ന സിപിഎം അല്ല ഇത്. പേര് മാത്രമേ ഉള്ളൂ.കമ്മ്യൂണിസം ഒന്നുമില്ല. ഇത് കഞ്ചാവ് കച്ചവടക്കാരുടെയും അഴിമതിക്കാരുടെയും ഒരു പാർട്ടിയായി. അതിന്റെ മുകളിൽ പാവപ്പെട്ട ഈ നാസർ കയറി ഇരിക്കുകയാണ്.

ജി സുധാകരനെ ആരെങ്കിലും കൈകാര്യം ചെയ്താൽ ഞങ്ങൾ ഉത്തരവാദിയല്ലെന്നാണ് നാസർ പറയുന്നത്. ഏകാധിപത്യമാണോ ഇവിടെ. 21000 വോട്ട് ഭൂരിപക്ഷത്തിൽ ജയിച്ച ആളല്ലേ ഞാൻ. 75000 ജനങ്ങളുടെ വോട്ട് കിട്ടി. ഇപ്പോൾ ഇലക്ഷൻ നടന്നാൽ എനിക്ക് 80,000 വോട്ട് കിട്ടും. ഈ ജില്ലയിലെ എല്ലാവരും രാജി വെക്കുകയാണെങ്കിൽ ഞാനും രാജി വെക്കാം. വീണ്ടും ഇലക്ഷൻ നടത്തട്ടെ. ഒറ്റ സീറ്റ് പോലും കിട്ടൂല്ല. അതുകൊണ്ട് സ്വന്തം പ്രസ്ഥാനത്തെ കുഴിയിൽ ഇറക്കാതെ സൂക്ഷിക്കുക. എന്നെപ്പോലുള്ളവർ നൽകിയ സംഭാവനകളൊക്കെ ജനങ്ങൾ മാന്യമായി ഓർക്കുകയാണ്.
വ്യക്തിപരമായ കാര്യങ്ങൾ അനാവശ്യമായി പറഞ്ഞാൽ അത് ഏറ്റവും വലിയ കുറ്റമാണ്. സിപിഎം ഇവിടെ ഒരു സാധാരണ പാർട്ടിയായി അധപതിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ പവർ പോയി. ഉള്ളത് പൊളിറ്റിക്കൽ ക്രിമിനൽസ് ആണ് . ചിന്തകന്മാരോ ഗവേഷകന്മാരോ കവികളോ എഴുത്തുകാരോ ആരെങ്കിലും ഉണ്ടോ? നല്ല പ്രാസംഗികരുണ്ടോ? ഒരു അരമണിക്കൂർ ഒരു സദസ്സിനെ പിടിച്ചു നിർത്താൻ കഴിയുന്ന ഒറ്റ പ്രസംഗികൻ്റെ പേര് പറയൂ.
എന്തിനാണ് എന്നേയും മകനേയും ഒക്കെ ആക്ഷേപിക്കുന്നത്? എനിക്ക് ഇവിടെ ആരേയും സ്വാധീനിച്ച് മകന് ജോലി വാങ്ങിക്കൊടുക്കേണ്ട കാര്യമില്ല. അവന് ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉണ്ട്. നല്ല ശമ്പളമുണ്ട് . അവന് ഭാര്യയുണ്ട്, കുടുംബം ഉണ്ട് , അവൻ ഡിപെൻഡന്റ് അല്ല'


Click it and Unblock the Notifications