'പ്രഭാകരാ വിളി', ദുല്‍ഖറിനെ വിടാതെ പിന്തുടരുന്നു; സംഭാഷണം നീക്കം ചെയ്യണം, സിഎഎയും വിവാദത്തില്‍
ചെന്നൈ: വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിത്തില്‍ നായയുടെ പേരിനെ ചൊല്ലിയുള്ള വിവാദം സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ ചര്‍ച്ചയായിരുന്നു. ചിത്രത്തില്‍ നടന്‍ സുരേഷ് ഗോപിയുടെ വളര്‍ത്ത് നായയ്ക്ക് പ്രഭാകരന്‍ എന്ന പേര് നല്‍കിയതാണ് വിവാദത്തിന് തിരികൊളുത്തിയത്.ചിത്രത്തിലെ പരാമര്‍ശനം എല്‍ടിടിഇ നേതാവായിരുന്ന വേലുപ്പിള്ള പ്രഭാകരമെ അധിക്ഷേപിക്കുന്നതാണെന്നായിരുന്നു ആക്ഷേപം ഉയര്‍ന്നത്. ഇതോടെ സംഭവത്തില്‍ വിശദീകരണവുമായി ദുൽഖർ രംഗത്തെത്തിയിരുന്നു.
പ്രഭാകര എന്ന വിളി പട്ടണ പ്രവേശം എന്ന സിനിമയിലെ തമാശ രംഗത്തില്‍ നിന്നും കടമെടുത്തതാണെന്നാണ് ദുല്‍ഖറിന്റെ വിശദീകരണം. ആരേയും ബോധപൂര്‍വ്വം അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും പ്രഭാകരന്‍ എന്നത് കേരളത്തില്‍ സാധാരണ ഉപയോഗിക്കുന്ന പേരാണെന്നും ദുല്‍ഖര്‍ ട്വീറ്ററില്‍ കുറിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റും രാഷ്ട്രീയ പ്രവര്‍ത്തകനും സംവിധായകനുമായ സീമാന്‍. വിശദാംശങ്ങളിലേക്ക്..
അംഗീകരിക്കാനാവില്ല
വിവാദ സംഭാഷണവുമായി ബന്ധപ്പെട്ട് നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ന്യായീകരണം അംഗീകരിക്കാനാവില്ലെന്ന് സീമാന്‍ പറഞ്ഞു. ഈ വിഷയത്തില്‍ ദുല്‍ഖര്‍ ഖേദപ്രകടനം മാത്രം നടത്തിയാല്‍ പോര, ചിത്രത്തില്‍ ഇതുമായി ബന്ധപ്പെട്ട സംഭഷണം നീക്കണമെന്നും സീമാന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
പ്രഭാകരന്റെ ചിത്രം
ദുല്‍ഖറിന്റെ മറ്റൊരു മലയാളം ചിത്രമായ സിഐഎയില്‍ പ്രഭാകരന്റെ ചിത്രം കൊടുത്തിട്ടുണ്ടെന്നും സീമാന്‍ പറഞ്ഞു. അതകൊണ്ട് അദ്ദേത്തിന് പ്രഭാകരനെന്ന നേതാവിനെ അറിയാം. ലോകം മുഴുവന്‍ പ്രശസ്തനുമാണ് പ്രഭാകരന്‍ എന്ന നേതാവ്. ദുല്‍ഖറും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ചിത്രത്തില്‍ നിന്ന് രംഗം നീക്കണമെന്നും സീമാന്‍ ആവശ്യപ്പെട്ടു.
ആവര്‍ത്തിക്കരുത്
ഭാവിയില്‍ തമിഴ്‌നേതാക്കളെ തരംതാഴ്ത്തുന്ന തരത്തിലുള്ള സന്ദര്‍ഭങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് സീമാന്‍ മുന്നറിയിപ്പ് നല്‍കി. ദുല്‍ഖറിന്റെ ക്ഷമാപണം ഞാന്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഒഴിവുകഴിവുകള്‍ അസ്വീകാര്യമാണെന്നും സംഭാഷണം സിനിമയില്‍ നിന്ന് നീക്കം ചെയ്യണമെന്നും സീമാന്‍ വ്യക്തമാക്കി.
സിനിമ കാണാതെ
അതേസമയം, പ്രതികരിക്കുന്ന ഭൂരിഭാഗം ആളുകളും സിനിമ കാണാതെയാണ് അങ്ങനെ ചെയ്യുന്നതെന്ന് ദുല്‍ഖര്‍ പറഞ്ഞിരുന്നു. വെറുപ്പ് പ്രചരിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. എന്നെയും സിനിമയുടെ സംവിധായകനായ അനൂപിനെയും വെറുക്കുന്നത് ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയും. ദയവായി ഞങ്ങളുടെ പിതാക്കന്മാരോ സിനിമയിലെ മുതിര്‍ന്ന അഭിനേതാക്കളെയോ ഇതിലേക്ക് വലിച്ചിഴക്കരുതെന്നും ദുല്‍ഖര്‍ വ്യക്തമാക്കിയിരുന്നു.
ആദ്യ ചിത്രം
സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്റെ കന്നിചിത്രമാണ് വരനെ ആവശ്യവുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഒരുമിച്ചെത്തിയ ചിത്രമാണ്. പ്രിയദര്‍ശന്റെ മകള്‍ കല്യാണി പ്രിയദര്‍ശന്റെ ആദ്യ മലയാള ചിത്രം കൂടിയാണ്. ദുല്‍ഖറിന്റെ നിര്‍മാണ കമ്പനി ഡിക്യൂ വെഫെയറാണ് ചിത്രം നിര്‍മ്മിച്ചത്.ചിത്രം കഴിഞ്ഞ ദിവസം മുതല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമായിരുന്നു.