എറണാകുളം മെഡിക്കൽ കോളേജ് ക്യാമ്പസിനകത്ത് അലഞ്ഞുതിരിഞ്ഞ പശുവിനെ വിറ്റു; ഡ്രൈവർ പിടിയിൽ
കൊച്ചി: എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ക്യാമ്പസിൽ അലഞ്ഞുതിരിഞ്ഞ പശുവിനെ പിടിച്ച് വിറ്റ ജീവനക്കാരൻ കസ്റ്റഡിയിൽ. മെഡിക്കൽ കോളേജിലെ സ്ഥിരം ഡ്രൈവർ ആയ ബിജു മാത്യൂവാണ് കളമശ്ശേരി പോലീസിന്റെ പിടിയിലായത്.
കൂടുതൽ കന്നുകാലികളെ ഇയാൾ ഇങ്ങനെ പിടിച്ചുവിറ്റുകാണും എന്ന സംശയത്തെ തുടർന്ന് പോലിസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രി കാന്റീന് സമീപം പശുവിനെ കച്ചവടക്കാർക്ക് കൈമാറുന്നതിനിടെയാണ് ഇയാൾ പോലീസിന്റെ പിടിയിലായത്. ഇത്തരത്തിൽ കന്നുകാലികളെ നഷ്ടപ്പെടുന്നതായി നേരത്തെ പരാതി ലഭിച്ചിരുന്നു.

ക്യാമ്പസിനകത്ത് മേയാൻ എത്തുന്ന പശുക്കളെ പുല്ലും വെള്ളവും കാെടുത്ത് ആണ് ഇയാൾ നെരിക്കിയെടുക്കുന്നത്. അതിന് ശേഷം ആണ് കച്ചവടക്കാർക്ക് വിൽക്കുന്നത്. സാമ്പത്തിക പ്രയാസം ഉണ്ടെന്നും പണം വേണ്ടതിനാലാണ് കന്നുകാലികളെ വിൽക്കുന്നതെന്നും ആണ് ഇയാൾ കച്ചവടക്കാരോട് പറഞ്ഞിരുന്നത്. കുറഞ്ഞ വിലയ്ക്കാണ് ഇയാൾ പശുക്കളെ വിറ്റിരുന്നത് എന്നാണ് വിവരം.
പശുക്കൾക്ക് പുറമെ പോത്തുകളേയും എരുമകളേയും മെഡിക്കൽ കോളേജ് പരിസരത്ത് നിന്ന് കാണാതായതായി നേരത്തെ പരാതിയുണ്ട്. പ്രതിയെ ചോദ്യം ചെയ്യുന്നതോടെ ഈ കന്നുകാലികളെയും വിൽപന നടത്തിയതാണോ എന്ന വിവരം ലഭിക്കുന്നമെന്നാണ് പോലീസ് കരുതുന്നത്. മെഡിക്കൽ കോളേജിന് സമീപം താമസിക്കുന്ന ചിലരാണ് കന്നുകാലികളെ ക്യാമ്പസിനകത്തേക്ക് മേയാൻ വിട്ടതെന്നാണ് ഉയരുന്ന ആരോപണം.
മുൻപ് കന്നുകാലി ശല്യത്തെപ്പറ്റി പരാതി ഉയർന്നപ്പോൾ ഇത് അവസാനിപ്പിക്കാൻ അധികൃതർ പലതവണ ശ്രമിച്ചിരുന്നു, എന്നാൽ ഇത് തുടരുകയായിരുന്നു. അതേസമയം പോലീസ് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കും എന്നാണ് മെഡിക്കൽ കോളേജ് അധികൃതർ പറയുന്നത്.












Click it and Unblock the Notifications