കേരള കോണ്‍ഗ്രസിന് 9 സീറ്റുകള്‍ നല്‍കും, യുഡിഫിന്‍റെ 6 സീറ്റ് പിടിക്കും, ഇടത് തന്ത്രം ഇങ്ങനെ
കോട്ടയം: കേരള കോണ്‍ഗ്രസിന്‍റെ ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച രഷ്ട്രീയ നിലപാട് പ്രഖ്യാപനം പാര്‍ട്ടി ജന്മദിനമായ ഒക്ടോബര്‍ 9 ന് ഉണ്ടായേക്കും. അന്നേദിവസം പാര്‍ട്ടിയുടെ വെര്‍ച്വല്‍ സിറ്റിയറിങ് കമ്മിറ്റി കോട്ടയത്ത് ചേരുന്നുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവില്ലെങ്കിലും കൃത്യമായ രാഷ്ട്രീയ പ്രഖ്യാപനമാണ് കേരള കോണ്‍ഗ്രസില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ഇതോടെ മുന്നണി പ്രവേശന ചര്‍ച്ചകള്‍ക്ക് ഔപചാരികമായ തുടക്കം കുറിക്കുകയും ചെയ്തു. അതേസമയം, സീറ്റ് വിതരണം അടക്കമുള്ള കാര്യങ്ങളില്‍ ജോസ് കെ മാണി വിഭാഗവും സിപിഎമ്മും തമ്മില്‍ ധാരണയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ജോസ് വിഭാഗം സ്റ്റീയറിങ് കമ്മറ്റി
ഓണ്‍ലൈനായി ചേരുന്ന സ്റ്റീയറിങ് കമ്മറ്റി യോഗത്തില്‍ യുഡിഎഫ് വിടാനുള്ള സാഹചര്യം ചെയര്‍മാന്‍ ജോസ് കെ മാണി യോഗത്തില്‍ വിശദീകരിക്കും. പിന്നാലെ യോഗത്തില്‍ എടുക്കുന്ന രാഷ്ട്രീയ നിലപാട് പരസ്യമായി പ്രഖ്യാപിക്കും. തുടര്‍ന്ന് എല്‍ഡിഎഫ് നേതൃത്വം കേരള കോണ്‍ഗ്രസിനെ മുന്നണിയിലേക്ക് സ്വാഗതം ചെയ്യും. ഇതാണ് നിലവിലെ ധാരണ.

പിജെ ജോസഫ് നല്‍കിയ ഹര്‍ജി
പാര്‍ട്ടിയുടെ പേരും തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടിലയും ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിനെതിരായി പിജെ ജോസഫ് നല്‍കിയ ഹര്‍ജി നാളെയാണ് കോടതി വീണ്ടും പരിഗണിക്കുന്നത്. കമ്മീഷന്‍ തീരുമാനത്തിന് സ്റ്റേ നല്‍കിയ തീരുമാനം കോടതി പിന്‍വലിച്ചേക്കുമെന്നാണ് പിജെ ജോസഫ് വിഭാഗത്തിന്‍റെ പ്രതീക്ഷ.

വിപ്പ് ലംഘനത്തിന് നടപടി
കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിക്കുന്നതോടെ വിപ്പ് ലംഘനത്തിന് സ്പീക്കർക്ക് നൽകിയ പരാതിയിൽ പിജെ ജോസഫിനും മോന്‍സ് ജോസഫിനുമെതിരെ സ്പീക്കര്‍ നടപടിയെടുക്കുമെന്നാണ് നേതൃത്വത്തിന്‍റെ പ്രതീക്ഷ. ചിഹ്നവും പേരും ലഭിക്കുന്നത് ഇടതുമുന്നണി പ്രവേശനത്തിലും ജോസഫ് വിഭാഗത്തിന് അനുകുല ഘടകമാണ്.

സീറ്റ് വിഹിതം
തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് വിഹിതം സംബന്ധിച്ചാണ് ഇപ്പോള്‍ പ്രധാനമായും ചര്‍ച്ച നടക്കുന്നത്. ജില്ലാ അടിസ്ഥാനത്തിലാണ് ഈ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. അതോടൊപ്പം തന്നെ പാലായും തൊടുപുഴയും അടക്കം 9 നിയമസഭാ സീറ്റുകള്‍ സംബന്ധിച്ചും ഇരു വിഭാഗവും തമ്മില്‍ ധാരണയായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കോട്ടയം ജില്ലയിൽ
ഇടതുമുന്നണി കണ്‍വീനര്‍ എ വിജയ രാഘവന്‍, കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകളിലാണ് സീറ്റ് സംബന്ധിച്ച ധാരണയായത്. നിലവില്‍ കാഞ്ഞിരപ്പള്ളിയും ഇടുക്കിയും മാത്രമാണ് ജോസിന്‍റെ സീറ്റിങ് സീറ്റുകള്‍. ഇതിന് പുറമെ കടുത്തുരുത്തി, പൂഞ്ഞാർ, ചങ്ങനാശേരി സീറ്റുകൾ കോട്ടയം ജില്ലയിൽ കേരള കോൺഗ്രസിന് (എം) ലഭിക്കും.

പാലാ സീറ്റ്
മത്സരം ശക്തമാക്കാന്‍ യുഡിഎഫില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മത്സരിക്കുന്ന കോട്ടയവും ഒരു പക്ഷെ ജോസിന് വിട്ടു നല്കിയേക്കും. എന്നാല്‍ സുരേഷ് കുറുപ്പ് വിജയിച്ച ഏറ്റുമാനൂർ സീറ്റ് സിപിഎം വിട്ടുകൊടുക്കില്ല. പാലാ സീറ്റ് വിട്ടു തരുന്നതിനാല്‍ കുട്ടനാട് സീറ്റില്‍ കേരള കോൺഗ്രസ് അവകാശാ വാദം ഉന്നയിക്കില്ല.

രാജ്യസഭാ സീറ്റ് രാജിവയ്ക്കണം
പാലായ്ക്കു പുറമേ എൻസിപിയുടെ രണ്ടാമത്തെ സീറ്റും കേരള കോൺഗ്രസിനു നൽകാനാവില്ലെന്ന നിലപാട് സിപിഎം ജോസ് കെ മാണിയെ അറിയിച്ചു. പാലാ സീറ്റ് കേരള കോൺഗ്രസിനു നൽകുമ്പോൾ ജോസ് കെ മാണി രാജ്യസഭാ സീറ്റ് രാജിവയ്ക്കണമെന്നുള്ളതായിരുന്നു നേരത്തെയുള്ള നീക്കുപോക്കുകള്‍. ആ സീറ്റ് മാണി സി. കാപ്പൻ എംഎൽഎയ്ക്കു നൽകണമെന്നുമാണ് ആവശ്യം. ഇതില്‍ അന്തിമ തീരുമാനം ആയിട്ടില്ല.

മലബാറില്‍ സിപിഎം സിറ്റിങ് സീറ്റുകള്‍
മലബാറില്‍ കേരള കോണ്‍ഗ്രസിന്‍റെ സാന്നിധ്യം ഇത്തവണ ഒരു സീറ്റില്‍ ഉയരാന്‍ ചാന്‍സില്ല. തളിപ്പറമ്പ്, പേരാമ്പ്ര സീറ്റുകളിലായിരുന്നു യുഡിഎഫിന്‍റെ ഭാഗമായി കേരള കോണ്‍ഗ്രസ് മത്സരിച്ചത്. രണ്ടും സിപിഎമ്മിന്‍റെ സിറ്റിങ് സീറ്റുകളായതിനാല്‍ വിട്ടു നല്‍കില്ല. ഇരിക്കുറിനോ കുറ്റ്യാടിക്കോ വേണ്ടിയാണ് കേരള കോണ്‍ഗ്രസിന്‍റെ നീക്കം. എന്നാല്‍ ഇതിന് സിപിഎം വഴങ്ങിയിട്ടില്ല.

തൊടുപുഴയിൽ പിജെ ജോസഫിനെതിരെ
പിജെ ജോസഫിനെതിരെ തൊടുപുഴയിൽ കേരള കോൺഗ്രസ് (എം) മത്സരിക്കണമെന്നാണ് സിപിഎം മുന്നോട്ട് വെച്ചിരിക്കുന്ന നിര്‍ദേശം. സിറ്റിങ് സീറ്റായ ഇടുക്കിയും ജോസ് വിഭാഗത്തിന് ലഭിക്കും. പത്തനംതിട്ട, കൊല്ലം, തൃശൂര്‍ ജില്ലകളിൽ ഓരോ സീറ്റിന് ജോസ് ശ്രമിക്കുന്നുണ്ട്. എന്നാല്‍ കൊല്ലത്തും പത്തനംതിട്ടയില്‍ എല്ലാം സിപിഎം സിറ്റിങ് സീറ്റുകളായതിനാല്‍ തൃശൂരില്‍ മാത്രമായിരിക്കും സീറ്റ് നല്‍കുക.

തിരുവനന്തപുരം ജില്ലയിൽ
തിരുവനന്തപുരം ജില്ലയിൽ നിലവിൽ സീറ്റില്ല. ഇവിടെ ഒരു സീറ്റ് ജോസിന് നല്‍കിയേക്കും. അത് ഏതെന്ന് പിന്നീട് മാത്രമേ തീരുമാനിക്കുകയുള്ളു. കാഞ്ഞിരപ്പള്ളി വിട്ടുനല്‍കുന്ന കാര്യത്തില്‍ സിപിഐ ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ചര്‍ച്ചയിലൂടെ തര്‍ക്കം പരിഹരിക്കാന്‍ കഴിയുമെന്നാണ് സിപിഎം പ്രതീക്ഷ.

7 സീറ്റില്‍ വിജയം ഉറപ്പിക്കണം
വിട്ടുനല്‍കുന്ന 9 സീറ്റില്‍ ഏറ്റവും കുറഞ്ഞത് 7 സീറ്റില്‍ വിജയം ഉറപ്പിക്കാന്‍ കഴിയണമെന്നാണ് സിപിഎം ജോസ് പക്ഷത്തോട് വ്യക്തമാക്കിയിരിക്കുന്നത്. പാലാ, ഇടുക്കി, പുഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, കടുത്തുരുത്തി എന്നീ സീറ്റുകളാണ് ജോസിലൂടെ ഇടതുമുന്നണി അധികമായി പ്രതീക്ഷിക്കുന്നത്. ഈ സീറ്റുകളെല്ലാം കഴിഞ്ഞ തവണ യുഡിഎഫിന്‍റെ കയ്യിലായിരുന്നു. ഉപതിരഞ്ഞെടുപ്പിലൂടെ പാല പിന്നീട് എല്‍ഡിഎഫ് സ്വന്തമാക്കി.












Click it and Unblock the Notifications