'ദ കേരള സ്റ്റോറി';ബിബിസി ഡോക്യുമെന്ററി ആവിഷ്കാര സ്വാതന്ത്ര്യമെന്ന് പറഞ്ഞവരാണ്,വിമർശിച്ച് അനിൽ ആന്റണി
'ദ കേരള സ്റ്റോറി' എന്ന സിനിമയ്ക്കെതിരായ സിപിഎമ്മിന്റേയും കോൺഗ്രസിന്റേയും നിലപാടിൽ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് അനിൽ ആന്റണി. ഇരു പാർട്ടികളുടേയും നിലപാട് ഇരട്ടത്താപ്പാണെന്നും ഗുജറാത്ത് കലാപത്തെ ആസ്പദമാക്കിയുള്ള ബിബിസി ഡോക്യുമെന്ററി വിഷയത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ചവരാണ് ഇപ്പോള്‍ സിനിമയ്ക്ക് എതിരെ രംഗത്ത് വന്നതെന്നും അനിൽ കുറ്റപ്പെടുത്തി.
'ദ കേരള സ്റ്റോറി' എന്ന ചിത്രം ചില പെണ്‍കുട്ടികള്‍ അനുഭവിച്ച പ്രശ്‌നങ്ങളും സാമൂഹിക വിഷയങ്ങളുമാണ് ഉയര്‍ത്തിക്കാണിക്കുന്നത്. അന്ന് ബിബിസി ഡോക്യുമെന്ററി ഇറങ്ങിയപ്പോൾ ആവിഷ്കാര സ്വാതന്ത്ര്യമാണെന്നായിരുന്നു ഇരുകൂട്ടരും വാദിച്ചത്. എന്നാൽ ഇന്ന് ഇരുവരും കേരള സ്റ്റോറി നിരോധിക്കണമെന്ന് മുറവിളി കൂട്ടുകയാണ്', അനിൽ കുറ്റപ്പെടുത്തി. ഏത് സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പ്രതിപക്ഷത്തിന്റെ പോരാട്ടം ഇടുങ്ങിയ കപട രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയുള്ളതാണ്', അനിൽ ട്വീറ്റ് ചെയ്തു.

'കേരള സ്‌റ്റോറി' സിനിമയെ അനുകൂലിച്ച് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും രംഗത്തെത്തിയിരുന്നു.സിനിമയെ സിനിമയായി കണ്ടാല്‍ പോരെയെന്നും കക്കുകളി നാടകം ആവിഷ്‌കാരസ്വാതന്ത്ര്യമെന്ന് പറയുന്നവര്‍ സിനിമയെ എതിര്‍ക്കുന്നത് എന്തിനാണെന്നും സുരേന്ദ്രൻ ചോദിച്ചു.
അതേസമയം കോൺഗ്രസിൽ നിന്നും സിപിഎമ്മിൽ നിന്നും കൂടുതൽ നേതാക്കൾ സിനിമയ്ക്കെതിരെ രംഗത്തെത്തി.കേരളത്തിന്റെ മതസൗഹദാർദ്ദം തകർക്കുന്ന കക്കുകളിയെന്ന നാടകവും കേരള സ്റ്റോറിയെന്ന ചിത്രവും നിരോധിക്കുകയാണ് വേണ്ടതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ അംഗീകരിക്കുകയും പ്രോത്സാഹിപിക്കുകയും ചെയ്ത പാരമ്പര്യമാണ് എന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസിനുള്ളത്.
എന്നാൽ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ ദുരുപയോഗ്രം ചെയ്യുക വഴി നാടിന്റെ സൗഹാർദവും ഇതര സമുദായങ്ങൾ തമ്മിലുള്ള ഐക്യവും തകർക്കാനുള്ള ഏതു കോണിൽ നിന്നുള്ള നീക്കത്തെയും കോൺഗ്രസ് എതിർക്കുക തന്നെ ചെയ്യും. ശൂന്യതയിൽ നിന്നും മെനത്തൊടുത്ത കഥകളിലൂടെ കേരളം ചിന്തിക്കാത്ത, സങ്കൽപ്പിക്കാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്ന കക്കുകളി നാടകവും കേരള സ്റ്റോറി എന്ന സിനിമയും അവതരിപ്പിക്കുന്നതും പ്രദർശിപ്പിക്കുന്നതും തടയുകയാണ് വേണ്ടത്.
രാജ്യത്തെ വെറുപ്പിന്റെ രാഷ്ട്രീയം വിതറുന്ന ശക്തികളെ കുറിച്ച് കൃത്യമായ ബോദ്ധ്യം കേരള ജനതക്കുണ്ട്. നമ്മുടെ മതേതര ചിന്തകളിലേക്ക് വെറുപ്പിന്റെ വിഷം കുത്തിവെക്കാനുള്ള നീക്കത്തെ നാം തിരിച്ചറിയുന്നിടത്താണ് നമ്മുടെ വിജയം. നാടിന്റെ പൈതൃകങ്ങളെയും പാരമ്പര്യങ്ങളെയും തകർക്കുവാനുള്ള നീക്കത്തിന്റെ ഭാഗമായുള്ള എല്ലാത്തരം സൃഷ്ടികളെയും നാം ജാഗ്രതയോടെ വീക്ഷിക്കണം, തള്ളി കളയണം', ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications