നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കം; അഭിമന്യു വധത്തിൽ സർക്കാരിനെ പ്രതിരോധത്തിലാക്കാൻ ഇടത് യുവഎംഎൽഎമാർ
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ മുഴുവന്‍ പ്രതികളെയും ഇനിയും പിടികൂടാത്ത സാഹചര്യത്തില്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കി നിയമസഭയില്‍ സിപിഎം യുവ എംഎല്‍എമാരുടെ ചോദ്യം. ഇന്ന് തുടങ്ങുന്ന നിയമസഭ സമ്മേളനത്തില്‍ നാളെ നടക്കുന്ന ചോദ്യോത്തര വേളയിലാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനോട് എം.എല്‍.എമാരായ എം.സ്വരാജിന്റെയും എ.എന്‍ ഷംസീറിന്റെയും ചോദ്യം.
കീഴാറ്റൂര്‍ ബൈപ്പാസ് വയലിലൂടെ തന്നെ; അലൈന്മെന്റ് മാറ്റാതെ കേന്ദ്രം, അന്തിമവിജ്ഞാപനം ഇറക്കി
മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന അഭിമന്യുവിനെ നിഷ്ഠൂരമായി വധിച്ച കാമ്പസ് ഫ്രണ്ട്-എസ്.ഡി.പി.ഐ ക്രിമിനലുകളെയും അതിന് ഗൂഢാലോചന നടത്തിയ നേതാക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ടോ, പ്രതികള്‍ ആരൊക്കെയെന്ന് അറിയിക്കാമോ, വിചാരണക്കായി പ്രത്യേക കോടതി രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമോ തുടങ്ങിയ ചോദ്യങ്ങളാണ് ഇരുവരും ഉന്നയിച്ചിരിക്കുന്നത്. ഇവര്‍ക്ക് പുറമെ സിപിഎമ്മിന്റെ കൊടുങ്ങല്ലൂര്‍ എംഎല്‍എ കെ.യു അരുണന്, സിപിഐ എംഎല്‍എ എസ്.രാജേന്ദ്രന് എന്നിവരും ഇതേ ചോദ്യം ഉന്നയിച്ചിട്ടുണ്ട്. നക്ഷത്ര ചിഹ്നമിട്ട ചോദ്യമായതിനാല്‍ വാമൊഴിയായിട്ടാണ് ബന്ധപ്പെട്ട വകുപ്പ് മന്ത്രി ഉത്തരം പറയേണ്ടത്. ഉപചോദ്യങ്ങളും ഉന്നയിക്കാം.
അഭിമന്യു കേസില്‍ ഇനിയും ഏഴു പേരെ പൊലീസിന് കണ്ടെത്താനമായിട്ടില്ല. സഭയില്‍ ചോദ്യത്തിന് മറുപടി പറയുമ്പോള്‍ ഇക്കാര്യം കൂടി മുഖ്യമന്ത്രിക്ക് വ്യക്തമാക്കേണ്ടി വരും. ഇക്കാര്യങ്ങളെല്ലാം അറിയാമെന്നിരിക്കെ അറസ്റ്റ് വിവരം തേടി നിയമസഭയില്‍ സിപിഎം എംഎല്‍എമാര്‍ തന്നെ ചോദ്യമുന്നയിക്കുന്നത് പാര്‍ട്ടിയെയും വെട്ടിലാക്കിയിട്ടുണ്ട്. കേസിന്റെ വിചാരണക്ക് പ്രത്യേകം കോടതി വേണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് നേരത്തെ തന്നെ പൊലീസ് അപേക്ഷ നല്‍കിയിരുന്നെങ്കിലും ഇക്കാര്യത്തിലും അന്തിമ തീരുമാനമായിട്ടില്ല. ഒരു എസ്എഫ്ഐ നേതാവ് നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ടിട്ട് നാലര മാസത്തോളമായിട്ടും മുഴുവന്‍ പ്രതികളെയും പിടികൂടാത്തത്തില്‍ എസ്എഫ്ഐയിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും നേരത്തെ തന്നെ അമര്‍ഷമുണ്ട്. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുന്നതിനാല്‍ ഇതേ കുറിച്ച് പരസ്യമായി പ്രതികരിക്കാന്‍ സംഘടന നേതൃത്വങ്ങള്‍ക്ക് കഴിയുന്നുമില്ല. നേരത്തെ അന്വേഷണത്തില്‍ പൊലീസ് കാണിക്കുന്ന അനാസ്ഥയ്ക്കെതിരെ അഭിമന്യുവിന്റെ പിതാവ്, മുന്‍ എംഎല്‍എ സൈമണ്‍ ബ്രിട്ടോ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു.
കോളജ് കാമ്പസില്‍ പോസ്റ്റര്‍ പതിക്കുന്നതുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ കഴിഞ്ഞ ജൂലൈ രണ്ടിന് പുലര്‍ച്ചെയായിരുന്നു മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി ബിരുദ വിദ്യാര്‍ഥിയും ഇടുക്കി വട്ടവട സ്വദേശിയുമായ അഭിമന്യു (20) കൊല്ലപ്പെട്ടത്. 16 അംഗ കൊലപാതക സംഘത്തില്‍ നേരിട്ടു പങ്കെടുത്ത ഏഴു പ്രതികളാണ് ഇപ്പോഴും ഒളിവില്‍ തുടരുന്നത്. ഒമ്പത് മുതല്‍ പന്ത്രണ്ടു വരെ പ്രതികളായ പള്ളുരുത്തി വി.എന്‍ ഷിഫാസ് (23), സഹല്‍ (21), ജിസാല്‍ റസാഖ് (21), മുഹമ്മദ് ഷഹീം (31), പതിനാലു മുതല്‍ പതിനാറു വരെ പ്രതികളായ പി.എംഫായിസ് (20), തന്സീല് (25), ഷാനിദ് (26) എന്നിവരാണ് ഒളിവില്‍ കഴിയുന്നത്. ഇവര്‍ക്കെതിരെ എറണാകുളം ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച വാറന്റ് ഇതുവരെ നടപ്പിലായിട്ടില്ല. വിചാരണ നടപടികള്‍ തുടങ്ങുന്നതിനായി മൂന്നാഴ്ച്ച മുമ്പാണ് മജിസ്ട്രേറ്റ് കോടതി കുറ്റപത്രം ജില്ലാ കോടതിക്ക് അയച്ചത്. ഇതിനിടെയാണ് ഒളിവിലുള്ള പ്രതികള്‍ക്കായി വാറന്റ് പുറപ്പെടുവിച്ചതും. വധക്കേസില്‍ വിചാരണ തുടങ്ങും മുമ്പേ പ്രതികളെ അറസ്റ്റ് ചെയ്യാനായില്ലെങ്കില്‍ ഏഴു പ്രതികളുടെയും വസ്തുവകകള്‍ പിടിച്ചെടുക്കുന്നതിനും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുന്നതിനും കോടതിയെ സമീപിക്കാനാണ് പൊലീസിന്റെ തീരുമാനം. ഇവരുള്‍പ്പെടെ ആക്രമണത്തില്‍ നേരിട്ടു പങ്കെടുത്ത 16 പ്രതികളെയും തിരിച്ചറിയല്‍ പരേഡില്‍ സാക്ഷികള്‍ തിരിച്ചറിഞ്ഞിരുന്നു. സെപതംബര്‍ 25ന് ഇവരുള്‍പ്പെടെ 16 പ്രതികള്‍ക്കെതിരേ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.