ഇതാണ് കേരള പോലീസ്; ബാലപീഡനം മുതൽ അടിപിടി കേസ് വരെ, പോലീസിലെ 772 പേരും ക്രിമിനലുകളോ?
തിരുവനന്തപുരം: ക്രമസമാധാന പരിപാലത്തിനായി നെട്ടോട്ട മോടുന്ന പോലീസിന്റെ കദന കഥകൾ നമ്മൾ കേൾക്കാറുണ്ട്. ഇങ്ങനെയൊക്കെ ആണെങ്കിലും കാക്കിക്കുള്ളിൽ ക്രിമിനലുകൾ ഉണ്ടെന്ന് തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 772 പോലീസുകാര്‍ ഉണ്ടെന്നാണ് റിപ്പോർട്ട്. ഇതിൽ എട്ടു പേർ വനിതകളുമാണ്.
ആലത്തൂർ എംപിക്കോ തോറ്റമ്പിയ ചെന്താരകത്തിനോ ഇന്നോവ വാങ്ങിയതല്ല, ചർച്ച ചെയ്യേണ്ടത് മറ്റൊന്നെന്ന് ബൽറാം
ഉദ്യോഗസ്ഥരുടെ പേരിലുള്ള ക്രിമിനല്‍ കേസുകള്‍ അവസാനിക്കുന്ന മുറയ്ക്ക് പൊലീസ് ആസ്ഥാനത്തു പട്ടിക ക്രമീകരിച്ചപ്പോൾ ലഭിച്ച അവസാന കണക്കിലാണ് ഇനിയും 772 ക്രിമിനൽ കേസുകൾ കേരള പോലീസിൽ ഉണ്ടെന്ന് വ്യക്തമാക്കുന്നത്. മനോരമയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഉദ്യോഗസ്ഥര്‍ കൂടുതലുള്ളത് തിരുവനന്തപുരം റൂറലിലാണെന്നാണ് കണക്ക്. 11 പേരാണ് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിരിക്കുന്നത്. കുട്ടികളെ പീഡിപ്പിച്ചവരും സ്ത്രീകളോടു മോശമായി പെരുമാറിയവരും ലൈംഗികപീഡനക്കേസ്, കസ്റ്റഡിമരണക്കേസ്, അടിപിടി കേസ്, സ്ത്രീധന കേസ് തുടങ്ങിയ കേസുകളിൽ ഉൾപ്പെട്ടവരും പട്ടികയിലുണ്ട്.
ഡിവൈഎസ്പി റാങ്ക് മുതല്‍ സിവിൽ പൊലീസ് ഓഫിസര്‍വരെയുള്ളവര്‍ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാൽ അഞ്ഞൂറിലധികം പേരും സിവിൽ പോലീസുകാരാണ്. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട 59 പൊലീസുകാരുണ്ടെന്ന് ഒരു വര്‍ഷം മുന്‍പു നടത്തിയ പരിശോധനയിൽ വ്യക്തമായിരുന്നു.
തിരുവനന്തപുരം സിറ്റി(84), തിരുവനന്തപുരം റൂറല്‍(110), കൊല്ലം(48), കൊല്ലം റൂറല്‍(42), പത്തനംതിട്ട (35), ആലപ്പുഴ (64), കോട്ടയം(42), ഇടുക്കി(26), എറണാകുളം(50), എറണാകുളം റൂറല്‍(40), തൃശൂര്‍(36), തൃശൂര്‍ റൂറല്‍( 30), പാലക്കാട്(48), മലപ്പുറം(37), കോഴിക്കോട്(18), കോഴിക്കോട് റൂറല്‍(16), വയനാട്(11), കണ്ണൂര്‍(18), കാസർകോട്(17) എന്നിങ്ങനെയാണ് കേസിൽ ഉൾപ്പെട്ട പോലീസുകാരുടെ വിവരം. വയനാടാണ് ഏറ്റവും കുറവ്, ഏറ്റവും കൂടുതൽ തിരുവനന്തപുരം റൂറലിലും. ഗുരുതരമായ കേസുകളില്‍ ഉള്‍പ്പെട്ട 12 പേരും, പോക്സോ കേസില്‍പ്പെട്ട 3 പേരും സ്ത്രീപീഡനക്കേസില്‍ ഉള്‍പ്പട്ട 5 പേരുമാണ് പട്ടികയിലുള്ളത്.