രാജ്യം നേരിടുന്നത് അടിയന്തിരാവസ്ഥയേക്കാൾ വലിയ വെല്ലുവിളി; രാജ്യം ജയിലായെന്ന് സച്ചിതാനന്ദൻ
തിരുവനന്തപുരം: ജനാധിപത്യം ഭൂരിപക്ഷത്തിന് ന്യൂനപക്ഷത്തെ അമര്‍ച്ച ചെയ്യാനുള്ള അധികാരമല്ലെന്ന് പ്രശസ്ത കവി സച്ചിതാനന്ദൻ. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ 'ഇന്ത്യന്‍ ജനാധിപത്യം വഴിത്തിരിവില്‍' എന്ന സെമിനാറിനിടെയായിരുന്നു സച്ചിദാനന്ദന്റെ പ്രതികരണം. രാജ്യം മുഴുവന്‍ ജയിലാകുകയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ഫാസിസ്റ്റുകള്‍ മതഗ്രന്ഥങ്ങള്‍ ഉപയോഗിച്ച് ജനാധിപത്യത്തിന്റെ ഇടം തകര്‍ക്കുകയാണ്. അതിനാലാണ് ഫാസിസത്തെ എതിര്‍ത്ത നിര്‍ഭയ എഴുത്തുകാരി ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്. വെടിയേറ്റ് വീണാലും ജനാധിപത്യം ഉയര്‍ത്തിപ്പിടിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കീഴാള രാഷ്ട്രീയം ഉയർന്നു വരണം
ഒരു യുദ്ധത്തിലും ഫാസിസ്റ്റുകൾ ജയിച്ചിട്ടില്ല. ഫാസിസത്തിനെതിരെ സോഷ്യലിസ്റ്റ് ആഭിമുഖ്യമുള്ള കീഴാള രാഷ്ട്രീയം ഉയര്‍ന്നു വരണമെന്നും സച്ചിദാനന്ദന്‍ വ്യക്തമാക്കി.
അടിയന്തിരാവസ്ഥയേക്കൾ ഭീകരം
അടിയന്തിരാവസ്ഥയെക്കാള്‍ ഭീഷണമായ വെല്ലുവിളിയാണ് ജനത നേരിടുന്നതെന്ന് സച്ചിദാനന്ദന്‍ പറഞ്ഞു.
ഭരണഘടനയെ ഫാസിസ്റ്റ് ശക്തികള്‍ നിശ്ശബ്ദരാക്കുന്നു
ജനാധിപത്യം നല്‍കിയ അധികാരമുപയോഗിച്ച് ഭരണഘടനയെ ഫാസിസ്റ്റ് ശക്തികള്‍ നിശ്ശബ്ദരാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ചിന്താ ശൂന്യമായ പ്രവൃത്തികൾ
മതാധിപത്യവും ധനാധിപത്യവും എല്ലാം ചേര്‍ന്നതാണ് ഫാസിസം. അന്ധമായ പാരമ്പര്യ ആരാധന, ആധുനികതയുടെ പൂര്‍ണ നിരാസവും ചിന്താശൂന്യമായ പ്രവൃത്തികളും അതിന്റെ മുഖമുദ്രയാണ്.
മത-വംശ-ഭാഷ വിദ്വേഷം
അവര്‍ നാനാത്വത്തെ നിരസിക്കുന്നു. വൈവിധ്യത്തെ ഭയപ്പെടുന്നു. ശത്രുവിന്റെ ശക്തിയെ വര്‍ദ്ധിപ്പിച്ച് കാണിക്കുന്നു. ന്യൂനപക്ഷങ്ങള്‍ അപകടകാരികളാണെന്ന് പെരുപ്പിച്ച് കാണിക്കുന്നു. മത-വംശ-ഭാഷ വിദ്വേഷം അവരുടെ സൃഷ്ടിയാണെന്നും സച്ചിതാനന്ദൻ പറഞ്ഞു.