'ആര് എവിടെ മത്സരിക്കുമെന്ന് തീരുമാനിക്കുക പാർട്ടി'; തരൂരിനെതിരെ പടയൊരുക്കവുമായി നേതാക്കൾ
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ താത്പര്യമുണ്ടെന്ന തരൂരിന്റെ പ്രഖ്യാപനത്തിൽ വാളെടുത്ത് സംസ്ഥാന നേതാക്കൾ. ആര് മത്സരിക്കണമെന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചത്. കെ മുരളീധരൻ എംപിയും തിരുവഞ്ചൂർ രാധാകൃഷ്ണനും തരൂരിന്റെ പ്രതികരണത്തിൽ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു തന്റെ നിയമസഭ മോഹം തരൂർ പരസ്യമാക്കിയത്. എല്ലാവർക്കും മത്സരിക്കാൻ ആവശ്യപ്പെടുമ്പോൾ മത്സരിക്കാൻ താത്പര്യമുണ്ടെന്നായിരുന്നു തരൂർ പറഞ്ഞത്. എന്നാൽ തരൂരിന്റെ ആ നീക്കങ്ങളെ ഉൾക്കൊള്ളാൻ തയ്യാറല്ലെന്ന വ്യക്തമായ സന്ദേശം തന്നെയാണ് നേതാക്കളുടെ പ്രതികരണങ്ങളിലൂടെ വ്യക്തമാകുന്നത്.എവിടെ ആര് മത്സരിക്കണമെന്ന കാര്യം ഏകപക്ഷീയമായി തീരുമാനിക്കാൻ ആർക്കും സാധിക്കില്ലെന്നായിരുന്നു വിഡി സതീശൻ പ്രതികരിച്ചത്.

' ലോക്സഭയിലേക്ക് മത്സരിക്കാൻ ഇല്ലെന്നൊക്കെ ഏകപക്ഷീയമായി തീരുമാനിക്കാൻ ആകില്ല. അതൊക്കെ പാർട്ടിയാണ് തീരുമാനിക്കേണ്ടത്. സംഘടനപരമായി തീരുമാനിക്കേണ്ട കാര്യങ്ങളാണ് ഇതൊക്കെ. ഓരോരുത്തർക്കും വേണ്ട , വേണം എന്നൊക്കെ പറയുന്നത് ശരിയായ രീതിയല്ല.അവരുടെ അഭിപ്രായങ്ങൾ പാർട്ടിയിലാണ് ഉന്നയിക്കേണ്ടത്. അത് അവിടെ ചർച്ച ചെയ്ത് പാർട്ടിയുടെ തീരുമാനത്തിന് വിധേയരായി പ്രവർത്തിക്കാൻ ഉള്ളതാണ്', വിഡി സതീശൻ പറഞ്ഞു.

'ശശി തരൂരിനെ എൻഎസ്എസ് പുകഴ്ത്തിയത് സംബന്ധിച്ചുള്ള ചോദ്യത്തിന് ഏത് കോൺഗ്രസ് നേതാവിനെ പറ്റിയും ആര് നല്ലത് പറഞ്ഞാലും അത് ഞങ്ങൾക്ക് അഭിമാനമാണ്, സന്തോഷമാണ്, അതിനെ സ്വാഗതം ചെയ്യുന്നു. ഞങ്ങളുടെ സഹപ്രവർത്തകരെ കുറിച്ച് വ്യത്യസ്തമായ വീക്ഷണങ്ങൾ ഉള്ളവർ നല്ലത് പറയുന്നത് തന്നെ സന്തോഷമാണ്', സതീശൻ പറഞ്ഞു.

അതേസമയം തരൂരിനെതിരെ കോൺഗ്രസ് അച്ചടക്ക സമിതി അധ്യക്ഷൻ കൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണനും രംഗത്തെത്തി. 'മൂന്നരക്കൊല്ലത്തിന് ശേഷമുള്ള കാര്യമല്ലേ. നമ്മൾ വളരെ അഡ്വാൻസ് ആയിട്ട് ഒരു അഭിപ്രായം പറയാനാകില്ലല്ലോ. മുന്നോട്ടുള്ള സാഹചര്യം എന്തായിരിക്കുമെന്ന് ആർക്കും അറിയില്ലല്ലോ. ആദ്യം നിയമസഭ തിരഞ്ഞെടുപ്പിൽ ഈ മുന്നണി ജയിക്കാനുള്ള നടപടിയിലേക്ക് പോകണം. അടുത്ത ഘട്ടത്തിലാണ് മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത്. മുന്നണി ജയിക്കാൻ എല്ലാവരും കൂടെ ഒരുമിച്ച് ശ്രമിക്കണം.ആ ശ്രമത്തിന് ഇടങ്കോലിടുന്ന വിധത്തിൽ പേരുകൾ പറഞ്ഞ് വെറുതെ പ്രശ്നമുണ്ടാക്കരുത്', തിരുവഞ്ചൂർ പറഞ്ഞു. എന്തായാലും കേരള രാഷ്ട്രീയത്തിൽ സജീവമാകാനുള്ള തരൂരിന്റെ നീക്കങ്ങൾ അത്ര എളുപ്പമായേക്കില്ലെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. മുതിർന്ന നേതാക്കളിൽ നിലവിൽ ഉമ്മൻചാണ്ടിയുടെ പിന്തുണ മാത്രമാണ് തരൂരിന് ഉള്ളത്.

അതിനിടെ തരൂരിനെ കൂടുതൽ കൂടുതൽ എംപിമാർ അടുത്ത തവണ ലോക്സഭയിലേക്ക് മത്സരിക്കാൻ ഇല്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്. കെ പി സി സി അധ്യക്ഷൻ കെ സുധാകരന്‍ അനാരോഗ്യം ചൂണ്ടിക്കാട്ടി മാറി നിന്നേക്കും. ടി എൻ പ്രതാപനും ദില്ലിയിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. അടൂർ പ്രകാശ് കോന്നിയിലേക്ക് മടങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ആന്റോ ആന്റണിക്കും മനം മാറ്റമാണ്. അതേസമയം കെ മുരളീധരൻ രണ്ട് മനസിലാണ്. സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുന്നെങ്കിൽ വട്ടിയൂർക്കാവോ കോഴിക്കോട് ജില്ലയിലെ തന്നെ മറ്റേതെങ്കിലും സീറ്റോ വേണമെന്നതാണ് മുരളീധരന്റെ ആവശ്യം. വടകര മണ്ഡലത്തിൽ നിന്ന് മുല്ലപ്പള്ളി വീണ്ടും മത്സരിക്കുന്നതിനോടോ ലീഗിന് സീറ്റ് വിട്ടു നൽകുന്നതിനോടോ മുരളീധരന് എതിർപ്പില്ല. ഹൈക്കമാന്റിനേതായിരിക്കും അന്തിമ തീരുമാനം. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ 20 ൽ 19 സീറ്റും യു ഡി എഫിനായിരുന്നു ലഭിച്ചത്. ഇതിൽ 15 സീറ്റുകളും കോൺഗ്രസായിരുന്നു നേടിയത്.












Click it and Unblock the Notifications