'ടാറ്റ വന്ന് കണ്ടോ എന്നതല്ല 10000 കോടി മുടക്കുന്നുണ്ടോ എന്നതാണ്', വിഡി സതീശന് മറുപടിയുമായി പി രാജീവ്
ടാറ്റ നിക്ഷേപവുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി വിഡി സതീശന്റെ വാദങ്ങൾക്ക് എതിരെ മുൻ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. ടാറ്റ ഈ സർക്കാരുമായി സംസാരിച്ചില്ലെന്ന വാർത്ത ശരിയല്ലെന്നും അതുമായി ബന്ധപ്പെട്ട ഫോട്ടോ പുറത്ത് വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ ടാറ്റ 10000 കോടി രൂപ മുടക്കാൻ പോകുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞതാണ് വിവാദമായതെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പി രാജീവ് ഓർമ്മപ്പെടുത്തുന്നു.
പി രാജീവിന്റെ ഫേസ്ബുക്ക് കുറിപ്പ്: 'വാർത്ത വന്നതെന്താ? ടാറ്റ ഈ ഗവൺമെന്റുമായി സംസാരിച്ചില്ലെന്നാണ്. ടാറ്റയുടെ കമ്പനി വന്ന് ഞാനുമായി സംസാരിക്കുന്നതിന്റെ ചിത്രം വരെ പുറത്തുവിട്ടു' ഇതാണ് ഇന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് വിശദികരിച്ചത്. എന്നാൽ, എന്തായിരുന്നു വിവാദം? അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ടാറ്റ ഷിപ്പ് ബിൽഡിംഗ് മേഖലയിൽ താൽപര്യം പ്രകടിപ്പിച്ചെന്നും പതിനായിരം കോടി രൂപ മുടക്കാൻ പോകുകയാണെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സ്വാഭാവികമായും കേരളം അതേറ്റെടുത്തു. മാധ്യമങ്ങൾ സവിശേഷ പ്രാധാന്യത്തോടെ വാർത്ത കൊടുത്തു.
താനങ്ങനെയല്ല പറഞ്ഞതെന്ന ചെറിയ തിരുത്തുപോലും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുമുണ്ടായില്ല. വാർത്ത കണ്ട് തങ്ങൾ അമ്പരന്നുപോയെന്നും അങ്ങനെമൊരു നിക്ഷേപ പദ്ധതി തങ്ങൾ ആലോചിച്ചിട്ടുപോലുമില്ലെന്ന് ടാറ്റയുടെ ഉയർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കിയത് ഇക്കണോമിക് ടൈംസ് പ്രസിദ്ധീകരിച്ചപ്പോൾ മുഖ്യമന്ത്രി മാത്രമല്ല കേരളവും അപഹാസ്യമായി. അപ്പോഴാണ് വിശദീകരണവുമായി വന്നത്. അതും പാളിപ്പോയി.

ഇനി വന്ന് കണ്ടത് ആരാണ്? ഈ രണ്ടു ചിത്രങ്ങൾ നോക്കു. രണ്ടിലും ഒരേ പോലെ കാണുന്ന രണ്ടുപേരിൽ ഒരാളാണ് ആർസ്റ്റൻ എഞ്ചിനിയറിംഗ് ലിമിറ്റഡ് കമ്പനിയുടെ സിഇഒ ശശാങ്ക് എസ് ഝ. ആർസ്റ്റൻ ഹൈദരബാദിലെ ഒരു കമ്പനിയാണ്. ഇവരുടെ ഷെയറുകൾ ടാറ്റ വാങ്ങിയതോടെ അവർ സബ്സിഡറി കമ്പനിയായി മാറി. ഇവരുമായി എൽഡി എഫ് സർക്കാർ ചർച്ച നടത്തുകയും നിക്ഷേപ സംഗമത്തിൽ വെച്ച് മലബാർ സിമന്റ്സ് മായി എംഒയു ഒപ്പുവെച്ചു. ആ കമ്പനി പ്രതിനിധികൾ സ്വാഭാവികമായും പുതിയ സർക്കാരുമായി courtesy visit നടത്തും.
എന്നാൽ,'.ഒരു കാര്യം തീരുമാനമെടുക്കാതെ കിടക്കുന്നുണ്ടായിരുന്നു. അക്കാര്യത്തിൽ തീരുമാനമെടുത്തു' എന്ന ഇന്നത്തെ പ്രസ്താവനയും തെറ്റ്. ചിത്രത്തിൽ കാണുന്ന സർക്കാർ ഉത്തരവ് ഫെബ്രുവരിയിൽ പുറത്തിറങ്ങിയതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ടുസ്ഥാപനങ്ങളും തമ്മിൽ വിശദമായ ധാരണപത്രത്തിൽ ഒപ്പുവെയ്ക്കുന്ന ചിത്രമാണ് ഒടുവിലുള്ളത്. എൽഡി എഫ് സർക്കാർ പോർട് ട്രസ്‌റ്റുമായി ചർച്ച നടത്തിയതിനെ തുടർന്ന് സ്ഥലം മാറ്റി അനുവദിച്ച ഉത്തരവിന്റെ കോപ്പിയും ഇതിനൊപ്പമുണ്ട്. ഇതിനെ തുടർന്ന് അവിടെ പ്രാരംഭ നടപടികളും തുടങ്ങി.
ഈ വസ്തുതകൾ എന്തിനാണ് മറച്ചുവെയ്ക്കുന്നത്. നിക്ഷേപ അന്തരിക്ഷത്തെ ദുർബലപ്പെടുത്തുംവിധം നുണപറയുന്നത് കേരളത്തിനെതിരാണെന്ന് നാട് തിരിച്ചറിയും. കഴിഞ്ഞ സർക്കാർ തുടങ്ങിയ കാര്യം തുടർച്ചയിൽ തങ്ങൾ മുന്നോട്ടുപോകുമെന്ന് വ്യവസായമന്ത്രി പറഞ്ഞത് ശരി. വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് ആത്മസംതൃപ്തിയടയുന്ന മുഖ്യമന്ത്രി സ്വയം പരിഹാസ്യനാകരുത്''.


Click it and Unblock the Notifications