മതപരമായ ചടങ്ങ് രാഷ്ട്രത്തിന്റെ ഔദ്യോഗിക പരിപാടിയായി ആഘോഷിക്കപെടുന്നു: മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനെതിരെ വിമർശനം ഉയർത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ആരാധനാലയത്തിന്റെ ഉദ്ഘാടനം സർക്കാർ പരിപാടിയായി കൊണ്ടാടുകയാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ഭരണഘടനാപരമായ ഉത്തരവാദിത്തം സംരക്ഷിക്കാൻ പ്രതിജ്ഞ ചെയ്തിട്ടുള്ള നാം ചടങ്ങിൽ പങ്കെടുക്കാതെ മതേതര മൂല്യങ്ങളോടുള്ള പ്രതിബന്ധത ഒന്നുകൂടി ഉറപ്പിക്കാന്‍ ഈ പരിപാടിക്ക് കിട്ടിയ ക്ഷണം നിരസിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
'ഇന്ത്യ എന്ന ജനാധിപത്യ റിപ്പബ്ലിക്കിന്റെ ആത്മാവാണ് മതനിരപേക്ഷത. ദേശീയ പ്രസ്ഥാനത്തിന്റെ കാലം മുതൽ നമ്മുടെ രാജ്യത്തിന്റെ സ്വത്വത്തിന്റെ ഭാഗമാണ് മതനിരപേക്ഷത. ഇന്ത്യൻ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ജനങ്ങൾക്കും തുല്യമായി അവകാശപ്പെട്ടതാണ് നമ്മുടെ രാജ്യം.' മുഖ്യമന്ത്രി പ്രസ്താവനയിലൂടെ വ്യക്തമാക്കി.

'നെഹ്‌റു പറഞ്ഞതുപോലെ ഇന്ത്യൻ മതനിരപേക്ഷത എന്നാൽ മതത്തെയും ഭരണസംവിധാനത്തെയും വേർതിരിക്കുക എന്നതാണ്. ആ മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ശക്തമായ പാരമ്പര്യവും നമുക്കുണ്ട്. എന്നാൽ, മതവും ഭരണസംവിധാനവും തമ്മിലുള്ള അകലം ഓരോ ദിവസവും കുറഞ്ഞുവരികയാണ്.
ഒരു മതപരമായ ചടങ്ങ് രാഷ്ട്രത്തിന്റെ ഔദ്യോഗിക പരിപാടിയായി ആഘോഷിക്കപെടുന്ന ഘട്ടത്തിലേക്ക് നാം എത്തിയിരിക്കുന്നു. ആ ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിക്കുന്നതിലൂടെ ഭരണഘടനയെ സംരക്ഷിക്കാൻ പ്രതിജ്ഞയെടുത്തവർ എന്ന നിലയിൽ ഇന്ത്യയുടെ മതനിരപേക്ഷ സ്വഭാവത്തോടുള്ള നമ്മുടെ പ്രതിബദ്ധത ഒരിക്കൽ കൂടി ഉറപ്പിക്കപ്പെടുകയാണ്.' എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ബി ജെ പി ലോക്സഭ തിരഞ്ഞെടുപ്പിലെ രാഷ്ടീയ ആയുധം ഉറപ്പിച്ചു കഴിഞ്ഞുവെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പ്രതികരിച്ചു. ഹിന്ദുരാഷ്ട്രം സ്ഥാപിക്കുമെന്ന പ്രഖ്യാപനമാണ് അയോധ്യയിൽ കണ്ടത്. മതനിരപേക്ഷ രാജ്യത്ത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാന് ഇന്ന് നടന്നിട്ടുള്ളത്. മോഹൽ ഭാഗവതാണ് ഭരണത്തലവൻ എന്ന് ആർ എസ് എസ് പരസ്യപ്പെടുത്തുകയും ചെയ്തുവെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
രാജ്യം നേരിടുന്ന അത്യാപത്തിനെ പ്രതിരോധിക്കാനുള്ള പ്രതിരൂപങ്ങൾ വളർത്തിയെടുക്കണമെന്ന് എ വിജയരാഘവനും ആവശ്യപ്പെട്ടു. രാജ്യം സാമ്പത്തിക തകർച്ചയും ജനാധിപത്യ തകർച്ചയും നേരിടുകയാണ്. സമ്പത്ത് ചില പ്രമാണിമാരിൽ കേന്ദ്രീകരിക്കുകയാണ്. ഓഹരിക്കമ്പോളത്തിലെ ഏറ്റക്കുറച്ചിലനുസരിച്ച് രാജ്യം അഭിവൃദ്ധിപ്പെടുന്നുവെന്നാണ് പ്രചാരണം. സത്യം പുറത്താകാതിരിക്കാനുള്ള ശ്രമം കേന്ദ്രസർക്കാർ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബഹുസ്വരതയും ജനാധിപത്യവും ഇല്ലാതാകുന്നു. 2024ൽ വീണ്ടും വലതുപക്ഷ ഭരണം വന്നാൽ ജനാധിപത്യം നിലനിൽക്കുമോ എന്നത് വലിയ ചോദ്യമാണ്. ജനാധിപത്യം പണാധിപത്യമായി. കേരളം ഇതിൽനിന്നെല്ലാം വ്യത്യസ്‌തമായ അവസ്ഥയാണ്. കേരളത്തിന്റെ നേട്ടങ്ങൾ മാധ്യമങ്ങൾ ബോധപൂർവം മറച്ചുവയ്ക്കുകയാണെന്നും മുന്‍ സി പി എ ആക്ടിങ് സെക്രട്ടറി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications