ലക്ഷ്യം പടിഞ്ഞാറൻ യുപി; ആർഎൽഡിയുമായി സഖ്യം ഉറപ്പിച്ച് സമാജ്വാദി പാർട്ടി
ദില്ലി; ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ സഖ്യം ഉറപ്പിച്ച് സമാജ്വാദ് പാർട്ടിയും രാഷ്ട്രീയ ലോക് ദളും. സഖ്യം സംബന്ധിച്ച് തിരുമാനമായതായി ആർ എൽ ഡി തലവൻ ജയൻ സിംഗ് ചൗധരി പറഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. സീറ്റ് വിഭജനം ഉൾപ്പെടെയുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്നും ലഖ്നൗവിൽ ജയന്ത് വ്യക്തമാക്കി. അഖിലേഷ് യാദവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ജയന്തിൻറെ പ്രതികരണം.

നേരത്തേ തന്നെ ഇരു പാർട്ടികളും സഖ്യം സംബന്ധിച്ച ചർച്ചകൾ ഉണ്ടായിരുന്നു. ഇന്ന് അഖിലേഷും ജയന്തും ഒരുമിച്ചുള്ള ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചതോടെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. നിലവിൽ സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകളിലേക്ക് ഇരു നേതൃത്വങ്ങളും കടന്നതായാണ് റിപ്പോർട്ട്. ആർ എൽ ഡി 60 സീറ്റുകൾ ആവശ്യപ്പെട്ടതായാണ് വിവരം. എന്നാൽ ഇതിനോട് അഖിലേഷ് അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. 30 മുതല് 35 സീറ്റുകൾ വരെ നൽകാമെന്നാണ് എസ് പി അറിയിച്ചിരിക്കുന്നത്.നേരത്തെ, ബാഗ്പത്തിലെ രണ്ട് സീറ്റുകളും മഥുരയിൽ നിന്നുള്ള ഒരു സീറ്റും ഉൾപ്പെടെ മൂന്ന് സീറ്റുകളിൽ ഇരുപാർട്ടികളും തമ്മിൽ ചില പ്രശ്നങ്ങൾ നിലനിന്നിരുന്നതായി വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ തർക്കങ്ങൾ പരിഹരിക്കപ്പെട്ടെന്ന് പാർട്ടികളോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.
നേരത്തേ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും സഖ്യത്തിലായിരുന്നു മത്സരിച്ചത്. പിന്നീട് ഈ ബന്ധം അവസാനിച്ചിരുന്നു. അതേസമയം ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ എസ് പിയുമായി ധാരണയിലായിരുന്നു ആർ എൽ ഡി മത്സരിച്ചത്. ഇതോടെ നിയമസഭയിലേക്ക് സഖ്യം ഉണ്ടാകുമോയെന്ന് ഉറ്റുനോക്കപ്പെട്ടിരുന്നു.
പടിഞ്ഞാറൻ യു പിയിലെ നിർണായക സീറ്റുകളിൽ മുസ്ലീം, ജാട്ട് വോട്ടുകൾ ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരു പാർട്ടികളും ഇപ്പോൾ സഖ്യത്തിലെത്തിയിരിക്കുന്നത്.2013-ൽ മുസാഫർനഗറിൽ നടന്ന വർഗീയ കലാപത്തിന് ശേഷം ഇരു സമുദായങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു, ഇത് ഈ മേഖലയിൽ ബി ജെ പിയെ വലിയ രീതിയിൽ സഹായിച്ചിരുന്നു. എന്നാൽ വിവാദ കാർഷിക നിയമങ്ങൾ ഇരു സമുദായങ്ങളേയും വീണ്ടും ഒന്നിപ്പിക്കാൻ കാരണമായിട്ടുണ്ട്.
13 ജില്ലകളിലായി നൂറോളം നിയമസഭാ മണ്ഡലങ്ങളാണ് പടിഞ്ഞാറൻ യുപിയിൽ ഉള്ളത്. പ്രബല വോട്ട് ബാങ്ക് ആയ ജാട്ട് സമുദായങ്ങളിൽ ഭൂരിഭാഗം പേരും കർഷകരാണ്. കർഷക പിന്തുണ ഉറപ്പായാൽ പടിഞ്ഞാറൻ യുപിയിൽ ഭാഗ്പട്, ഷാംലി, മുസാഫർനഗർ, മീററ്റ്, ശരണാപൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നേട്ടം കൊയ്യാൻ സാധിക്കും.
നേരത്തേ വിവാദമായ കാർഷിക നയങ്ങളിൽ ബി ജെ പിക്കെതിരെ വലിയ പ്രതിഷേധം തീർക്കാൻ ആർ എൽ ഡിക്ക് സാധിച്ചിരുന്നു. പടിഞ്ഞാറൽ യു പിയിൽ ജയന്തിന്റെ നേതൃത്വത്തിൽ വിവിധ പ്രതിഷേധങ്ങളും സംഘടിപ്പിച്ചിുന്നു. ഇത് ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 100 സീറ്റുകളിൽ 76 സീറ്റുകളിൽ വിജയിക്കാൻ ബി ജെ പിക്ക് സാധിച്ചിരുന്നു. സംസ്ഥാനത്ത് പാർട്ടിയുടെ വിജയത്തിൽ നിർണായകമായിരുന്നു ഈ സീറ്റുകൾ. അതേസമയം തിരഞ്ഞെടുപ്പ് അടുത്തതോടെ പടിഞ്ഞാറൻ യു പിയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോകാൻ തയ്യാറെടു്കുകയാണ് ബി ജെ പി. കേന്ദ്രമന്ത്രി അമിത് ഷാ നേരിട്ട് തന്ത്രങ്ങൾ മെനയുമെന്നാണ് പാർട്ടി നേതൃത്വം കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഇത്തവണയും സംസ്ഥാനത്ത് വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി. പുറത്തുവന്ന അഭിപ്രായ സർവ്വേകൾ എല്ലാം ബി ജെ പി വിജയമാണ് മേഖലയിൽ പ്രവചിക്കുന്നത്.












Click it and Unblock the Notifications