ഇരിങ്ങൽ സർഗ്ഗാലയയിൽ ഏഴാമത് അന്താരാഷ്ട്ര കരകൗശല മേള ഇന്ന്മുതൽ
ഇരിങ്ങൽ സർഗ്ഗാലയയിൽ ഏഴാമത് അന്താരാഷ്ട്ര കരകൗശല മേള ഇന്ന്മുതൽ
വടകര: ഏഴാമത് അന്താരാഷ്ട്ര കരകൗശല മേള ഇന്ന് മുതൽ ജനുവരി 8 വരെ ഇരിങ്ങൽ സർഗ്ഗാലയയിൽ നടക്കുമെന്ന് സർഗ്ഗാലയ സിഇഒ പിപി ഭാസ്കരൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.മുൻ വർഷങ്ങളിലേതിനേക്കാളും കരകൗശല വൈവിധ്യങ്ങളുടെ അത്യുന്നത നിലവാരം പുലർത്തുന്ന മേളയായിരിക്കും ഇതെന്ന് അധികൃതർ വ്യക്തമാക്കി.സൗത്ത് ആഫ്രിക്ക,ഉഗാണ്ട,നേപ്പാൾ,ശ്രീലങ്ക എന്നീ നാലുരാജ്യങ്ങളിൽ നിന്നുള്ള കരകൗശല വിദഗ്ദ്ധരും,രാജ്യത്തെ 27 സംസ്ഥാനങ്ങളിൽ നിന്നും ദേശീയ-അന്തർ ദേശീയ പുരസ്കാര ജേതാക്കളായിട്ടുള്ള 400 ഓളം കരകൗശല വിദഗ്ദ്ധരും,സർഗ്ഗാലയയിലെ നൂറോളം സ്ഥിരം കരകൗശല വിദഗ്തരുൾപ്പടെ അഞ്ഞൂറിലധികം കലാകാരന്മാരുടെ വ്യത്യസ്ത കലാസൃഷ്ടികൾ മേളയിൽ ഉണ്ടാകും.കേരള കരകൗശല പൈതൃക ഗ്രാമം മേളയുടെ പ്രത്യേകതയാണ്.
എല്‍ ക്ലാസിക്കോ: വിധി ഇവരുടെ കൈയില്‍... അത് മെസ്സിയും റൊണാള്‍ഡോയുമല്ല!! അവര്‍ മൂന്നു പേര്
ആറന്മുള കണ്ണാടി നിർമ്മിക്കുന്ന ആറന്മുള ഗ്രാമം,കൈതോല പായകൾ നിർമ്മിക്കുന്ന തഴവ ഗ്രാമം,മൃദംഗം,മദ്ദളം എന്നിവ നിർമ്മിക്കുന്ന പെരുവമ്പ ഗ്രാമം,കഥകളി കലാരൂപങ്ങളുടെ ചമയങ്ങൾ തയ്യാറാക്കുന്ന വെള്ളിനേഴി ഗ്രാമം, നിലമ്പൂരിലെ കളിമൺ ഉൽപ്പന്നങ്ങളുടെ ഗ്രാമം,മരത്തടിയിൽ കരകൗശല ഉൽപന്നങ്ങൾ നിർമ്മിക്കുന്ന ചേർപ്പ് ഗ്രാമം,സങ്കരലോഹ നിർമ്മാണം നടത്തുന്ന കുഞ്ഞിമംഗലം ഗ്രാമം,കേരള കയർ ഗ്രാമം,തുടങ്ങിയ ഗ്രാമങ്ങളെ പ്രതിനിധീകരിച്ച് ഒരു പരമ്പരാഗത കരകൗശല ഗ്രാമ മാതൃക തയ്യാറാക്കി പ്രത്യേക പ്രദർശനം ഒരുക്കും.മേളയുടെ ഭാഗമായി കടത്തനാടിന്റെ കളരി പാരമ്പര്യം അനാവരണം ചെയ്യുന്ന കളരി ഗ്രാമവും ഒരുക്കും.കേരളത്തിലെ കൈത്തറി മേഖലയെ കോർത്തിണക്കി കൈത്തറി പൈതൃക ഗ്രാമവും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.വ്യവസായ വകുപ്പിന് കീഴിലുള്ള കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജിയാണ് കൈത്തറി പ്രദർശനത്തിന് നേതൃത്വം നൽകുന്നത്.
മേളയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരൻമാർ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും.വടക്കൻ മലബാറിന്റെ വിനോദ സഞ്ചാര സാധ്യതകളെ വർധിപ്പിക്കുന്ന തരത്തിലാണ് മേള സംഘടിപ്പിക്കുന്നത്.മേളയുടെ കാലയളവിൽ ഓഖി ദുരന്ത ബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സമാഹരിക്കും. മേളയുടെ ഉൽഘാടനം ഇന്ന് വൈകീട്ട് നാലു മണിക്ക് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിക്കും.മേളയിൽ രണ്ടര ലക്ഷം പേരുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായും അധികൃതർ വ്യക്തമാക്കി.വാർത്താ സമ്മേളനത്തിൽ സർഗ്ഗാലയ ജനറൽ മാനേജർ ടി.കെ.രാജേഷ്,ഹോസ്പിറ്റാലിറ്റി മാനേജർ എം.ടി.സുരേഷ്ബാബു,ക്രാഫ്റ്റ് ഡിസൈനർ കെ.കെ.ശിവദാസൻ എന്നിവർ പങ്കെടുത്തു.