'40തോളം അഭിഭാഷകർ, അപമാനിക്കുന്ന ചോദ്യങ്ങള്‍, പലതവണ കരഞ്ഞു', നടി ഹൈക്കോടതിയിൽ
കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ വിസ്താരത്തിനുളള സ്‌റ്റേ ഹൈക്കോടതി വെള്ളിയാഴ്ച വരെ നീട്ടി. വിചാരണക്കോടതി മാറ്റണം എന്ന് നടി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.
വിചാരണ കോടതിക്ക് എതിരെ നടിയും സര്‍ക്കാരും ഹൈക്കോടതിയില്‍ രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. നടിയെ അപമാനിക്കുന്ന തരത്തില്‍ പല ചോദ്യങ്ങളും ഉയര്‍ന്നുവെന്നും കോടതി ഇടപെട്ടില്ലെന്നും അടക്കം ആരോപണം ഉയര്‍ന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..
മാനസിക പീഡനത്തിന് ഇരയായി
വിചാരണ കോടതിയില്‍ വെച്ച് മാനസിക പീഡനത്തിന് ഇരയായി എന്നാണ് നടി ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. പലവട്ടം ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ വിചാരണക്കോടതി ചോദിക്കുകയുണ്ടായി. അപമാനിക്കുന്ന ചോദ്യങ്ങള്‍ ഉണ്ടായെന്നും അപ്പോഴൊന്നും കോടതി ഇടപെട്ട് തടഞ്ഞില്ലെന്നും നടി ഹൈക്കോടതിയില്‍ ആരോപിച്ചു.
കോടതി മുറിയില്‍ അപമാനിക്കപ്പെട്ടു
ഒരു സ്ത്രീയോട് ചോദിക്കാന്‍ പാടില്ലാത്ത തരത്തിലുളള ചോദ്യങ്ങളുണ്ടായി. കോടതി മുറിയില്‍ താന്‍ അപമാനിക്കപ്പെട്ടുവെന്നും നടി വ്യക്തമാക്കി. തന്റെ സ്വഭാവ ശുദ്ധിയെ ചോദ്യം ചെയ്യുന്ന തരത്തിലുളള ചോദ്യങ്ങള്‍ പോലുമുണ്ടായി. എട്ടാം പ്രതി ദിലീപിന് വേണ്ടി ഹാജരായ നിരവധി അഭിഭാഷകര്‍ കോടതി മുറിയില്‍ ഉണ്ടായിരുന്നുവെന്നും നടി ചൂണ്ടിക്കാട്ടി.
കോടതി മുറിയില്‍ വെച്ച് കരഞ്ഞു
നാല്‍പ്പതോളം അഭിഭാഷകരാണ് കോടതിയില്‍ ഉണ്ടായിരുന്നത്. ഇവരുടെയെല്ലാം മുന്നില്‍ വെച്ചാണ് ഇതൊക്കെ നടന്നത് എന്നും നടി ആരോപിച്ചു. പലവട്ടം കോടതി മുറിയില്‍ വെച്ച് കരയേണ്ട സാഹചര്യമുണ്ടായി. ചില ചോദ്യങ്ങളെ പ്രോസിക്യൂഷന്‍ എതിര്‍ത്ത് രംഗത്ത് എത്തിയപ്പോള്‍ പോലും അവ തടയാന്‍ കോടതി തയ്യാറായില്ലെന്നും നടി ഹൈക്കോടതിയില്‍ ആരോപിച്ചു.
ഒരു തരത്തിലും മുന്നോട്ട് പോകാനാകുന്നില്ല
വിചാരണ കോടതിക്ക് എതിരെയുളള ഇത്തരം ആരോപണങ്ങള്‍ എന്തുകൊണ്ട് നേരത്തെ ഉന്നയിച്ചില്ലെന്ന് ഹൈക്കോടതി ആരാഞ്ഞു. എല്ലാ കാര്യത്തില്‍ ഒബ്‌ജെക്ഷന്‍ ഫയല്‍ ചെയ്യേണ്ടതില്ലെന്ന് കരുതിയെന്നും എന്നാല്‍ അത് തെറ്റായിപ്പോയെന്ന് പിന്നീട് മനസ്സിലായെന്നും നടിയുടെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. ഒരു തരത്തിലും മുന്നോട്ട് പോകാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത് എന്നും നടിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.
പല ഉപഹര്‍ജികളും പരിഗണിച്ചു
വിസ്താരം നേരത്തെ ഹൈക്കോടതി സ്‌റ്റേ ചെയ്തിട്ടും വിചാരണ കോടതി പല ഉപഹര്‍ജികളും പരിഗണിച്ചതായും നടി കോടതിയില്‍ ചൂണ്ടിക്കാട്ടി. പലവട്ടം കാര്യങ്ങള്‍ വിചാരണക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ശ്രമിച്ചിരുന്നു. എതിര്‍ കക്ഷികള്‍ വിചാരണ തടയാന്‍ പല തവണ കോടതിയെ സമീപിച്ചിരുന്നു.
ദിലീപിന് വേണ്ടി 19 അഭിഭാഷകര്‍
വിചാരണക്കോടതി കേസില്‍ 80 സാക്ഷികളെ വിസ്തരിച്ചു. എട്ടാം പ്രതിയായ ദിലീപിന് വേണ്ടി 19 അഭിഭാഷകര്‍ കോടതിയില്‍ ഹാജരായെന്നും നടി ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി. നടിയുടെ വാദങ്ങളെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പിന്തുണച്ചു. ഇരയായ നടിയെ അപമാനിക്കുന്ന തരത്തില്‍ പ്രതിഭാഗം ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോഴൊന്നും കോടതി ഇടപെട്ടില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി.
മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധം
വനിതാ ജഡ്ജി ആയിരുന്നിട്ട് പോലും നടിയെ അപമാനിക്കുന്ന തരത്തിലുളള ചോദ്യങ്ങള്‍ അനുവദിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും പരിഗണിച്ചില്ല. വിചാരണക്കോടതി ജഡ്ജി മുന്‍വിധിയോടെയാണ് പ്രോസിക്യൂഷനോട് ഇടപെട്ടത് എന്നും സര്‍ക്കാര്‍ ആരോപിച്ചു. പലവട്ടവും വൈകിട്ട് 6ന് ശേഷവും ക്രോസ് എക്‌സാമിനേഷന്‍ തുടര്‍ന്നു. ഇത് ക്രോസ് വിസ്താരം സംബന്ധിച്ച സുപ്രീം കോടതി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു.
വിചാരണക്കോടതി മാറ്റണം
വിചാരണക്കോടതി മാറ്റണം എന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാട്. വനിതാ ജഡ്ജി വേണം എന്ന നിര്‍ബന്ധമില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. മറ്റ് ഏതെങ്കിലും കോടതിയിലേക്ക് നടപടികള്‍ മാറ്റിയാല്‍ മതിയാവും. വനിത ജഡ്ജി വേണം എന്ന് നടി നേരത്തെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇപ്പോള്‍ അത്തരത്തിലൊരു ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി
Recommended Video
കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു
വിചാരണ കോടതി മാറ്റണം എന്നാവശ്യപ്പെട്ട് നടി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി. ഹര്‍ജി കോടതി വിധി പറയാനായി മാറ്റി. കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായാണ് നടിയും സര്‍ക്കാരും ആരോപിക്കുന്നത്. കേസിലെ പ്രധാന സാക്ഷികളില്‍ ഒരാളായ മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ അടക്കം കോടതിക്ക് വീഴ്ച പറ്റിയെന്ന് സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.