'വീണ തൈക്കണ്ടിക്ക് ലഭിച്ച പിന്തുണ ഈ ഡിവൈഎഫ്ഐക്കാരന് ഇല്ല,സിപിഎം ഇത് അംഗീകരിച്ചോ'; വിടി ബൽറാം
വിവാദമായ കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ അറസ്റ്റിലായ സംഭവത്തിൽ പ്രതികരിച്ച് വിടി ബൽറാം. അറസ്‌റ്റിൽ പ്രതിഷേധിച്ചുകൊണ്ടോ ഇയാൾ നിരപരാധിയാണെന്ന് വാദിച്ചുകൊണ്ടോ ഒരു സിപിഎം/ഡിവൈഎഫ്ഐ നേതാക്കളും ഇതുവരെ പ്രതികരിച്ചുകാണുന്നില്ലെന്നും കേസിൽ ഇയാൾക്ക് പങ്കുണ്ടെന്ന് സിപിഎം ഇതിലൂടെ അംഗീകരിച്ചിരിക്കുകയാണെന്നും ബൽറാം പറഞ്ഞു. ഭരണം മാറി ഒരു ജനകീയ സർക്കാർ അധികാരത്തിൽ വന്നത് കൊണ്ട് മാത്രമാണ് സിപിഎമ്മിനകത്തെ ഇതുപോലുള്ള ക്രിമിനൽ മനസ്സുള്ള വർഗീയവാദികളെ പിടിക്കാൻ പോലീസിന് സാധിച്ചതെന്നും ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിൻ്റെ പൂർണരൂപം വായിക്കാം
'കാഫിർ സ്ക്രീൻഷോട്ട്' വ്യാജമായി നിർമ്മിച്ച് വർഗീയ കലാപമുണ്ടാക്കാൻ ശ്രമിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌ക്കർ അറസ്റ്റിലായിരിക്കുന്നു. അറസ്‌റ്റിൽ പ്രതിഷേധിച്ചുകൊണ്ടോ ഇയാൾ നിരപരാധിയാണെന്ന് വാദിച്ചുകൊണ്ടോ ഒരു സിപിഎം/ഡിവൈഎഫ്ഐ നേതാക്കളും ഇതുവരെ പ്രതികരിച്ചുകാണുന്നില്ല. വീണ തൈക്കണ്ടിക്ക് ലഭിച്ച യാതൊരു പിന്തുണയും ഈ ഡിവൈഎഫ്ഐക്കാരന് ലഭിച്ച് കാണുന്നില്ല.
അതായത്, വ്യാജ സ്‌ക്രീൻഷോട്ട് നിർമ്മിച്ച് പ്രചരിപ്പിച്ച കേസിൽ ഇയാൾക്ക് പങ്കുണ്ടെന്ന് കൂടെയുള്ളവർ തന്നെ അംഗീകരിക്കുകയാണെന്ന് അനുമാനിക്കാം. എത്ര ഗുരുതരമായ ഒരവസ്ഥയാണെന്ന് നോക്കൂ.

ഭരണം മാറി ഒരു ജനകീയ സർക്കാർ അധികാരത്തിൽ വന്നത് കൊണ്ട് മാത്രമാണ് സിപിഎമ്മിനകത്തെ ഇതുപോലുള്ള ക്രിമിനൽ മനസ്സുള്ള വർഗീയവാദികളെ പിടിക്കാൻ നമ്മുടെ പോലീസിനു സാധിക്കുന്നത്. സിപിഎം ഇത്തവണയും ഭരണത്തിൽ തുടർന്നിരുന്നുവെങ്കിൽ ഇത്തരം 'പൊളിറ്റിക്കൽ പോയ്‌സണു'കൾ അവരുടെ കുത്സിത പ്രവർത്തനങ്ങൾ ഇപ്പോഴും നിർബാധം തുടർന്നുകൊണ്ടു പോയേനെ എന്നർത്ഥം.
ക്രിമിനലുകളെ പോറ്റിവളർത്തുന്ന, നാടിനെ അപകടകരമായ വിഭജനത്തിലേക്ക് നയിക്കുന്ന, ഈ മാഫിയാ സിസ്‌റ്റത്തെ പൊളിച്ചടുക്കുക എന്നത് സ്വൈരജീവിതം ആഗ്രഹിക്കുന്ന മുഴുവൻ മലയാളികൾക്കും വേണ്ടി സർക്കാർ ഏറ്റെടുക്കേണ്ട ഉത്തരവാദിത്തമാണ്'.വിടി ബൽറാം പറഞ്ഞു.
ആറൻമുള എംഎൽഎ അബിൻ വർക്കിയും ജിതിൻ്റ അറസ്റ്റിൽ പ്രതികരിച്ച് രംഗത്തെത്തി. 'മാഷാ അള്ളാ സ്റ്റിക്കർ, കാഫിർ സ്‌ക്രീൻ ഷോട്ട്, വ്യാജ വീഡിയോകൾ, വ്യാജ സൈബർ ആക്രമണങ്ങൾ, വ്യാജ ആക്രമണങ്ങൾ..എന്തൊക്കെ വ്യാജ ആരോപണങ്ങളാണ് ആണ് ഇവർ പടച്ചു വിടുന്നത്. നാട്ടിൽ വർഗീയതയും കുത്തിതിരുപ്പും ഉണ്ടാക്കി നാടിനെ വിഭജിക്കാൻ ശ്രമിക്കുന്ന ഇവർക്കെതിരെ ശക്തമായ നടപടി എടുക്കണം. എത്രയോ പാവങ്ങളെ ആണ് ഇവർ ഈ വ്യാജ ആരോപണങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്തത്, ജയിലിൽ ആക്കിയത്, മർദിച്ചത്, വീടുകൾ ആക്രമിച്ചത്..
അവരോട് എല്ലാം സി.പി.എം മാപ്പ് പറയണം.
പോലീസിന്റെ ശക്തമായ നടപടികളുടെ ആദ്യ പടിയാണ് ഈ അറസ്റ്റ്. ഇത് പോലെയുള്ള നടപടികൾ തുടർന്നും ഉണ്ടാകട്ടെ',എംഎൽഎ കുറിച്ചു.












Click it and Unblock the Notifications