ട്രെന്റിംഗ് ആയ 'മേക്കപ്പിടാത്ത മലപ്പുറം കളക്ടർ റാണി സോയമോയി';യാഥാര്‍ത്ഥ്യം ഇതാണ്
മലപ്പുറം; സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ട്രന്റിംഗ് ആണ് മേക്കപ്പിടാത്ത മലപ്പുറം കലക്ടർ റാണി സോയയുടെ കഥ. 'കലക്ടർ മേക്കപ്പിടാത്തത് എന്തുകൊണ്ട്? എന്ന് കുറിപ്പോടെയാണ് ഈ കഥ പ്രചരിക്കുന്നത്. മുൻ മലപ്പുറം കളക്ടറായിരുന്ന ഷെന മോളുടെ ചിത്രത്തോടെപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്.

'കയ്യിൽ കെട്ടിയ വാച്ചല്ലാതെ അവർ മറ്റു ആഭരണങ്ങൾ ഒന്നും ധരിച്ചിട്ടില്ല. അതിലേറെ കുട്ടികളെ അത്ഭുതപ്പെടുത്തിയത് അവർ മുഖത്ത് പൗഡർ പോലും ഉപയോഗിച്ചിട്ടില്ല എന്നുള്ളതാണ്. ഇംഗ്ലീഷിലാണ് സംസാരം. ഒന്ന് രണ്ട് മിനുട്ട് മാത്രമേ അവർ സംസാരിച്ചുള്ളൂ എങ്കിലും അവരുടെ വാക്കുകളിൽ ഒരു വല്ലാത്ത നിശ്ചയ ദാർഢ്യം നിറഞ്ഞു നിന്നിരുന്നു.ഝാർഖണ്ഡുകാരിയും മലപ്പുറം ജില്ലാ കളക്ടറുമായ റാണി സോയ ഖനികളിൽ കുട്ടികൾ ജോലി ചെയ്യുന്നതിന്റെ ദയനീയാവസ്ഥയും തന്റെ ബാല്യകാലത്ത് താനും സഹോദരി സഹോദരൻമാരും അവിടെ ജോലി ചെയ്തതിനെ കുറിച്ചെല്ലാം കുട്ടികളോട് വിശദീകരിച്ചു'...ഇങ്ങനെ പോകുന്നു പ്രചരിക്കുന്ന കുറിപ്പിലെ വാചകങ്ങൾ.
വൈറലായതോടെ നിരവധി പേർ ഈ കുറിപ്പുകൾ പങ്കുവെച്ചു. എന്നാൽ ഇപ്പോഴിതാ സംഭവത്തിന്റെ യാഥാർത്ഥ്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് കഥാകൃത്ത് ഹക്കീം മൊറയൂർ. താൻ എഴുതിയ 'മൂന്ന് പെണ്ണുങ്ങൾ' എന്ന കഥാസമാഹാരത്തിലെ 'തിളങ്ങുന്ന മുഖങ്ങൾ' എന്ന കഥയിലെ കാര്യങ്ങളാണ് ഇത്തരത്തിൽ തെറ്റായ രീതിയിൽ പ്രചരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. റാണി സോയ മൊയി എന്ന തന്റെ കഥാനായിക യഥാര്‍ഥ കലക്ടര്‍ അല്ലെന്നും സാങ്കൽപ്പിക കഥാപാത്രം മാത്രമാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു.
ഹക്കീം മൊറയൂരിന്റെ കുറിപ്പ് വായിക്കാം- മൂന്ന് പെണ്ണുങ്ങൾ എന്ന എന്റെ കഥാ സമാഹാരത്തിലെ തിളങ്ങുന്ന മുഖങ്ങൾ എന്ന കഥ എടുത്തു സ്വന്തം രീതിയിൽ ഏതൊക്കെയോ സ്ത്രീകളുടെ ചിത്രങ്ങൾ വെച്ച് വ്യാപകമായി പലരും പ്രചരിപ്പിക്കുന്നത് ഒരിക്കലും എന്റെ അറിവോടെയല്ല. ചില സ്ക്രീൻ ഷോട്ടുകൾ ഞാൻ താഴെ കൊടുക്കുന്നുണ്ട്.
ഞാൻ എഴുതിയ ഒരു കഥ മാത്രമാണ് ഇത്.
മനോരമ പത്രത്തിൽ നിന്നടക്കം ഒരു പാട് സൗഹൃദങ്ങൾ തെറ്റിദ്ധരിച്ചു എന്നെ അറിയിക്കുകയുണ്ടായി.
പലരും കരുതുന്നത് റാണി സോയ മൊയി എന്ന എന്റെ നായിക യഥാർത്ഥ കളക്ടർ ആണെന്നാണ്.ഈ വിഷയത്തിൽ ഉണ്ടാവുന്ന ഏതൊരു പ്രശ്നത്തിനും ഞാൻ ഉത്തരവാദി ആവുന്നതല്ല എന്ന് അറിയിക്കുന്നു.വയ്യാവേലിക്ക് സമയമില്ല.ഓരോ കഥയും വെറുതെ ഉണ്ടാവുന്നതല്ല. ഒരു പാട് വിലപ്പെട്ട സമയം എടുത്താണ് നമ്മൾ വായിക്കുന്ന ഓരോ കഥകളും എഴുത്തുകാർ എഴുതുന്നത്.ഒരു പാട് സ്വപ്‌നം കണ്ടത് കൊണ്ട് മാത്രമാണ് ഇല്ലാത്ത കാശ് ഉണ്ടാക്കി ഈ കഥയൊക്കെ പുസ്തകം ആക്കി മാറ്റിയത്.
ഞാൻ എഴുതി എന്റെ പേരിൽ പുറത്തിറക്കിയ ഒരു പുസ്തകത്തിലെ കഥ ഈ വിധം ദുരുപയോഗം ചെയ്യുന്നത് കാണുമ്പോൾ ശരിക്കും വിഷമം തോന്നുന്നു.നിങ്ങൾ ചെയ്യുന്നത് എന്ത് സാഹിത്യ പ്രവർത്തനമാണ്.?.കഥ പോട്ടെ,കഥ നടന്ന സംഭവം ആക്കുന്നതും അതിൽ തെറ്റി ധരിപ്പിക്കാൻ വേണ്ടി മാത്രം സ്ത്രീകളുടെ ഫോട്ടോ വെക്കുന്നതും നിങ്ങളുടെ റീച്ചിന് വേണ്ടി ആണെങ്കിലും ബലിയാടാവുന്നത് മറ്റുള്ളവരാണ്.
Recommended Video
വിവരം അറിയിച്ചിട്ടും ഇൻബോക്സിൽ തെളിവ് കൊടുത്തിട്ടും പിന്നെയും തന്റെ കഥയോ എന്ന് ചോദിക്കുന്നത് സ്വന്തം കുഞ്ഞിന്റെ പിതൃത്വം തെളിയിക്കേണ്ടി വരുന്നത് പോലെ സങ്കടകരമാണ്.നിങ്ങളോട് ആരോടും വാദിച്ചു ജയിക്കാൻ എനിക്ക് സമയമില്ല. അതിനുള്ള സാമർഥ്യവും ഇല്ല.ജീവിച്ചു പൊയ്ക്കോട്ടേ. വയറ്റത്ത് അടിക്കരുത്.












Click it and Unblock the Notifications