കാത്തിരിപ്പിന് അവസാനം..! മദ്യവിൽപ്പനക്കായുള്ള ആപ്പ് റെഡി, ബുധനാഴ്ചയോ വ്യാഴാഴ്ചയോ വിൽപ്പന ആരംഭിക്കും
തിരുവനന്തപുരം: കൊവിഡ് രോഗം പടര്‍ന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട മദ്യവില്പനശാലകള് ബുധനാഴ്ചയോ വ്യാഴാഴ്ചയോ തുറന്നുപ്രവര്‍ത്തിക്കുമെന്ന് റിപ്പോര്‍ട്ട്. ബീവറേജുകളില്‍ നിന്ന് മദ്യം വാങ്ങിക്കുന്നതിനായുള്ള വെര്‍ച്വല്‍ ക്യൂവിന്റെ ആപ്പ് തയ്യാറായിട്ടുണ്ട്. ഇതിന്റെ ട്രെയല്‍ റണ്‍ ചൊവ്വാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രെയല്‍ റണ്‍ വിജയിച്ചാല്‍ ഉടന്‍ തന്നെ മദ്യം നല്ക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. എന്നാല്‍ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയ ശേഷം മാത്രം മദ്യ വില്‍പ്പന പുനരാരംഭിച്ചാല്‍ മതിയെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.
വെര്‍ച്വല്‍ ക്യൂ ആപ്പ്
മദ്യവില്‍പ്പനയ്ക്കായുള്ള വെര്‍ച്വല്‍ ക്യൂ ആപ്പ് കൊച്ചിയിലെ ഫെയര്‍കോഡ് എന്ന സ്റ്റാര്‍ട്ടപ്പ് സ്ഥാനപമാണ് നിര്‍മ്മിച്ചത്. ചൊവ്വാഴ്ച നടത്തുന്ന ട്രെയല്‍ റണ്ണിലൂടെ ആപ്പിന്റെ കാര്യക്ഷമത ഉറപ്പുവരുത്തും. വില്‍പ്പന പുനരാരംഭിച്ചാല്‍ ഉണ്ടാകുന്ന തിരക്ക് ഒഴിവാക്കുന്നതിന് വേണ്ടിയാണിത്. ആപ്പ് വഴി രജിസ്റ്റര്‍ ചെയ്തതിന് ശേഷം പണം മദ്യശാലകളില്‍ പണം നല്കിയാല് മാത്രമേ മദ്യം ലഭിക്കുകയുള്ളൂ.
ബാറുകള്‍ വഴി പാര്‍സല്‍
ബാറുകളില്‍ മദ്യം വിളമ്പുന്നതിന് പകരം പാഴ്സലായി നല്‍കുന്നതിനുള്ള ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവ് ഇറക്കിയിരുന്നു. ബീവറേജിലെ വില മാത്രമേ ബാറുകളും ഈടാക്കാന്‍ പാടുള്ളൂ. ബീവറേജുകളിലെ തിരക്ക് ഒഴിവാക്കുന്നതിന് വേണ്ടിയാണിത്. വെര്‍ച്വല്‍ ക്യൂ ആപ്പ് വഴി തന്നെയായിരിക്കും ബാറുകളിലെ വില്പന.
മദ്യശാലകള്‍ ഒരുമിച്ച് തുറക്കും
സംസ്ഥാനത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മദ്യശാലകളും ഒരുമിച്ച് തുറക്കുമെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന് അറിയിച്ചിരുന്നു. കേരളത്തില്‍ നിലവില്‍ 301 മദ്യശാലകളാണ് പ്രവര്‍ത്തിക്കുന്നത്. കണ്‍സ്യൂമര്‍ഫെഡിന്റെയും ബീവ്കോയുടെയും മദ്യശാലകളാണ് ഒന്നിച്ചു തുറക്കുക. എന്നാല്‍ ക്ലബ്ബുകളുടെ കാര്യത്തില്‍ തീരുമാനമായില്ലെന്ന് മന്ത്രി അറിയിച്ചിരുന്നു.
പ്രവര്‍ത്തന സമയം
അതേസമയം, മദ്യശാലകളുടെ പ്രവര്‍ത്തന സമയം കുറക്കുന്നത് സംബന്ധിച്ച് ആലോചനയുണ്ട്. കൂടാതെ മദ്യത്തിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രളയ സമയത്തും വില വര്‍ദ്ധിപ്പിച്ചിരുന്നു. അന്ന് എക്സൈസ് നികുതിയില്‍ 8 മുതല്‍ 15 ശതമാനം വരെയാണ് വര്‍ദ്ധന വരുത്തിയത്. 100 ദിവസത്തെ വരുമാനം ഇതിലൂടെ ലഭിച്ചു. പിന്നീടത് റദ്ദ് ചെയ്തെന്നും മന്ത്രി അറിയിച്ചിരുന്നു.
വില വര്‍ദ്ധനവ്
ബീയറിന്റെയും വൈനിന്റെയും നികുതി 10 ശതമാനവും മറ്റ് മദ്യങ്ങള്‍ക്ക് 35 ശതമാനവുമാണ് വര്‍ദ്ധിപ്പിച്ചത്. നികുതി വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അയച്ചിട്ടുണ്ട്. ഗവര്‍ണര്‍ ഇതില്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ഇനിയും പൂര്‍ത്തിയാകേണ്ടതുണ്ട്. എല്ലാം പൂര്‍ത്തിയായതിന് ശേഷമേ മദ്യശാലകള്‍ തുറക്കൂ.
നികുതി
നിലവില്‍ സംസ്ഥാനത്ത് ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന് 212 ശതമാനാണ് നികുതി. വില കുറഞ്ഞ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് 202 ശതമാനം നികുതിയും ഈടാക്കുന്നു. ബിയറിന് 102 ശതമാനമാണ് നികുതി. വിദേശ നിര്‍മ്മിത വിദേശ മദ്യത്തിന് നികുതി 80 ശതമാനവും. കമ്പനികളില്‍ നിന്നും വാങ്ങുന്ന മദ്യത്തിന് മേല്‍ ബീവറേജ് കോര്പ്പറേഷന് വിലയ്ക്ക് മേല്‍ നികുതി എക്സൈസ് ഡ്യൂട്ടി, ഗാലനേജ് ഫീസ്, ലാഭം, പ്രവര്‍ത്തന ചെലവ് എന്നിവയെല്ലാം ചുമത്തിയതിന് ശേഷമാണ് വില്‍പ്പനക്കെത്തുന്നത്.