സ്റ്റെൻസിൽ ആർട്ടിൽ റെക്കോർഡുകൾ വാരിക്കൂട്ടി വിതുര സ്വദേശിനി!
തിരുവനന്തപുരം: സ്റ്റെൻസിൽ ആർട്ടിൽ റെക്കോർഡുകൾ സൃഷ്ടിച്ച് വിതുര സ്വദേശിനി അൽഫാത്തിമ ശ്രദ്ധേയമാകുന്നു. 23 കാരിയായ അൽഫാത്തിമ ലോക്ഡൗൺ കാലത്ത് ആരംഭിച്ച പ്രത്യേകതരം ആർട്ടിലൂടെ വാരിക്കൂട്ടിയത് രണ്ട് റെക്കോർഡുകൾ. നിലവിൽ ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെയും ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെയും നേട്ടങ്ങളിലാണ് ഈ പെൺകുട്ടി. മലയാളത്തിലെ പതിനഞ്ച് സിനിമ താരങ്ങളെ ഒരു മണിക്കൂര്‍ 49 മിനിട്ടിൽ പൂര്‍ത്തികരിച്ചാണ് അല്‍ഫാത്തിമ അപൂർവ്വനേട്ടം സ്വന്തമാക്കിയത്.
ബിജെപി നേതാക്കൾ ബൂത്തുകളിലേക്കിറങ്ങുന്നു; പാർട്ടിയെ ശക്തിപ്പെടുത്താൻ തിരക്കിട്ട നീക്കങ്ങൾ
കഴിഞ്ഞു പോയ അടച്ചിടൽ കാലം പലര്‍ക്കും സമ്മാനിച്ചത് വിരസതയായിരുന്നു. എന്നാല്‍, ലോക്ഡൗണ്‍ നാളുകളെ ഫലപ്രദമാക്കാനുളള ആലോചനകളിലേക്ക് അൽഫാത്തിമ എത്തുമ്പോൾ രണ്ട് പ്രധാനപ്പെട്ട റെക്കോർഡുകൾ ലഭിക്കുമെന്ന് ഈ പെൺകുട്ടി ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
ലോക്ഡൗൺ കാലത്തെ ക്രിയാത്മകമായി വിനിയോഗിച്ച് നടത്തിയ സ്റ്റെൻസിൽ ഫയർ ആർട്ടിലൂടെയാണ് ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെയും ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെയും നേട്ടങ്ങളിലേക്ക് അൽഫാത്തിമയെത്തുന്നത്. തിരുവനന്തപുരം വിതുര സ്വദേശിനിയായ ഈ മിടുക്കി അപൂർവ്വ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടിയതിൽ കുടുംബവും നാട്ടുകാരും ഒരുപോലെ സന്തോഷത്തിലാണ്.
പ്രത്യേക കടലാസില്‍ മെഴുക് ഉപയോഗിച്ച് ചിത്രം വരച്ചശേഷം നാരങ്ങാനീര് ചേര്‍ത്ത് അഗ്നിയിൽ കാണിക്കുന്നതോടെ ചിത്രങ്ങള്‍ തെളിഞ്ഞു വരുന്ന രീതിയാണ് സ്റ്റെന്‍സില്‍ ഫയര്‍ ആര്‍ട്ട്. സ്റ്റെന്‍സില്‍ ഫയര്‍ ആര്‍ട്ടിലൂടെ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി ഉണ്ണി മുകുന്ദന്‍വരെയുള്ള മലയാളത്തിലെ പതിനഞ്ച് താരങ്ങളെ ഒരു മണിക്കൂര്‍ 49 മിനിട്ടിൽ പൂര്‍ത്തികരിച്ചാണ് അല്‍ഫാത്തിമ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്.
ചെറുപ്പക്കാലം മുതൽക്കേ ചിത്രരചനയോട് താല്പര്യമുണ്ടായിരുന്ന അല്‍ഫാത്തിമ ചായം ഓള്‍ സെയിന്റ്‌സ് സ്‌കൂളിലും വിതുര ഗവ.വി.എച്ച്.എസ്.എസിലുമാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സ്കൂൾ പഠനകാലത്ത് തന്നെ ചിത്രരചനയിൽ പരിശീലനവും നേടിയിരുന്നു. ബിരുദപഠനം കഴിഞ്ഞതോടെ ചിത്രകലയെ ഗൗരവത്തോടെ സമീപിച്ചു.തുടർന്ന്, പെയിന്റിങിലും അറബിക് കാലിഗ്രാഫിയിലുമൊക്കയായി അൽഫാത്തിമയുടെ പരീക്ഷണം.
ലോക്ഡൗണ്‍ കാലത്ത് സ്റ്റെന്‍സില്‍ ആര്‍ട്ടിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സമയം കണ്ടെത്തി. പിന്നാലെ ചിത്രരചനയില്‍ വ്യത്യസ്ത കണ്ടെത്താനുള്ള ശ്രമങ്ങളിലേക്ക് കടന്നു. സ്വന്തം കൈയ്യൊപ്പ് ചാർത്തി എന്തെങ്കിലും വരയ്ക്കണമെന്ന തൻ്റെ ആഗ്രഹമാണ് നിരവധി ചിത്രങ്ങൾ പൂർത്തിയാക്കാൻ തനിക്ക് സഹായകമായെന്ന് അൽഫാത്തിമ പറയുന്നു.
വരച്ച ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലും സമൂഹമാധ്യമങ്ങളിലും പങ്കുവച്ചു. കലാഗ്രൂപ്പുകളില്‍ നിന്നുള്ള പ്രോത്സാഹനമാണ് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോർഡിനു മുന്നില്‍ തന്റെ കഴിവ് പ്രദര്‍ശിപ്പിക്കാനുള്ള വഴി തുറതെന്നും അൽഫാത്തിമ മനസ്സു തുറന്നു. ഭര്‍ത്താവും വീട്ടുകാരും സുഹൃത്തുക്കളുമെല്ലാം തൻ്റെ കഴിവിന് പൂർണ്ണ പിന്തുണ നൽകി ഒപ്പമുണ്ടെന്നും ഈ പെൺകുട്ടി പറയുന്നു.
നെടുമങ്ങാട് വിതുര എം.എസ്.മന്‍സിലില്‍ എം.എസ്.ഖരീമിന്റെയും അമീനയുടെയും മകളാണ് അല്‍ഫാത്തിമ. ചുള്ളിമാനൂര്‍ കൊറളിയോട് ഷാജിതാ മന്‍സിലില്‍ ഷംനാദാണ് ഭര്‍ത്താവ്. നിരവധി ചിത്രങ്ങൾ വരച്ച സ്റ്റെൻസിൽ ഫയർ ആർട്ടിൽ ഇനിയും അത്ഭുതങ്ങൾ സൃഷ്ടിക്കണമെന്നാണ് ആഗ്രഹം.
പുതിയ പരീക്ഷണങ്ങൾ നടത്താൻ കഴിയുമോ എന്നതാണ് ഇപ്പോൾ ആലോചിക്കുന്നത്. കൂടുതൽ പ്രമുഖരെ വരച്ച് ഇനിയും സ്റ്റെൻസിൽ ആർട്ടിൽ വ്യത്യസ്ത തീർക്കാൻ കഴിയുമോയെന്ന ആശയത്തിൻ്റെ പണിപ്പുരയിലാണ് ഈ പെൺകുട്ടി.
ഇതായിരുന്നോ മമതയുടെ സ്വപ്‌ന വാഹനം; താരത്തിന്റെ യാത്ര ഇനി പോര്‍ഷെയില്‍, 10 വര്‍ഷത്തെ കാത്തിരിപ്പ്
ബോർഡ് - കോർപ്പറേഷൻ തലപ്പത്തേക്കുള്ള ചുമതലകളിൽ തീരുമാനം അടുത്തയാഴ്ച: സിപിഎം
Recommended Video