തീയേറ്റര്‍ പീഡനം; കുഞ്ഞിന്റെ പിതാവ് ഗള്‍ഫില്‍, കുഞ്ഞിനെ പീഡിപ്പിക്കുന്നത് ആദ്യമായെന്ന് പ്രതി
മലപ്പുറം: എടപ്പാളില്‍ തീയേറ്റര്‍ പീഡനത്തിനിരയായ പത്തുവയസ്സുകാരിയുടെ പിതാവ് ഗള്‍ഫില്‍. കുഞ്ഞ് പീഡനത്തിനിരയാകാന്‍ സാഹചര്യമൊരുക്കിയതു മാതാവ് തന്നെയെന്നും പോലീസിന്റെ കണ്ടെത്തല്‍. വര്‍ഷങ്ങളായി വിദേശത്തു ജോലിചെയ്യുന്ന പിതാവിനെ കബളിപ്പിച്ചാണ് മാതാവും പ്രതി തൃത്താല സ്വദേശിയും, വ്യവസായിയുമായ കങ്കുന്നത്ത് മൊയ്തീന്‍ കുട്ടി രഹസ്യബന്ധം പുലര്‍ത്തിപോന്നിരുന്നത്. എന്നാല്‍ മകളെ ഇതിനു മുമ്പ് ലൈംഗിക ഉപയോഗം നടത്തിയിട്ടില്ലെന്നും തീയേറ്ററില്‍വെച്ച് ആദ്യമായാണ് ഇത്തരത്തില്‍ ചെയ്യുന്നതെന്നുമാണു മൊയ്തീന്‍കുട്ടി പോലീസിന് മൊഴി നല്‍കിയത്.
എന്നാല്‍ ഇക്കാര്യം പോലീസ് മുഖവിലക്കെടുത്തിട്ടില്ലെന്നും കുഞ്ഞിന്റെ മൊഴികൂടി കണക്കിലെടുത്താകും ഈ വിഷയത്തില്‍ തുടര്‍നടപടി സ്വീകരിക്കുക. പീഡനത്തിനിരയായ പത്തുവയസ്സുകാരി അഞ്ചാംക്‌ലാസിലാണ് പഠിക്കുന്നത്. ഇവര്‍ക്കുവേറെയും രണ്ട് സഹോദരിമാരുണ്ട്.ഒരാള്‍ ഡിഗ്രിക്കും മറ്റൊരാള്‍ പ്ലസ്ടുവിനുമാണ് പഠിക്കുന്നത്. ഇവര്‍ക്കെതിരെയും പ്രതി ലൈംഗിക ചെയ്തികള്‍ നടത്തിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
മൊയ്തീന്‍ കുട്ടിയുടെ ഉടമസ്ഥതയിലുള്ള ലോഡ്ജില്‍ ഏറെ നാളായി താമസിച്ചു വരികയായിരുന്നു പീഢനത്തിനിരയായ കുട്ടിയുടെ മാതാവ്.നേരത്തെ പരിചയക്കാരായ ഇരുവരും തമ്മില്‍ ഏറെ അടുപ്പത്തിലുമായിരുന്നു.കഴിഞ്ഞ മാസം 18-ന് മലപ്പുറം ജില്ലയിലെ ബന്ധുവീട്ടില്‍ നിന്ന് തൃത്താലയിലേക്ക് കൊണ്ടുപോകാന്‍ സ്ത്രീ മൊയ്തീന്‍ കുട്ടിയോട് ആവശ്യപ്പെടുകയായിരുന്നുവത്രേ. യാത്രക്കിടെയാണ് തിയ്യേറ്ററില്‍ കയറി സിനിമ കാണാമെന്ന് ഇരുവരും സമ്മതിക്കുകയും എടപ്പാളിലെ തിയ്യേറ്ററില്‍ ഫസ്റ്റ് ഷോ കാണാന്‍ കയറിയതും. മാതാവുമായി തനിക്ക് ബന്ധമുണ്ടെങ്കിലും കുട്ടിയെ പീഡിപ്പിച്ചില്ലെന്നാണ് മൊയ്തീന്‍ കുട്ടി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്. എന്നാല്‍ സി.സി.ടി.വി. ദൃശ്യങ്ങളില്‍ കുട്ടിയെ പീഡിപ്പിക്കുന്നതായുള്ള തെളിവുണ്ടെന്ന് പറഞ്ഞതോടെ പ്രതിമൗനമവലംബിച്ചു.പ്രതിയെ പൊന്നാനി പൊലീസ് സ്റ്റേഷനില്‍ നിന്ന് താലൂക്കാശുപത്രിയിലേക്ക് മെഡിക്കല്‍ പരിശോധനക്കായി കൊണ്ടു പോകുന്നതറിഞ്ഞ് വന്‍ ജനക്കൂട്ടമാണ് പൊലീസ് സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടിയത്.
സംഭവത്തിലെ പ്രതിയെയും, കുട്ടിയുടെ മാതാവിനെയും ഇന്നലെ മലപ്പുറം കോടതി റിമാന്റ് ചെയ്തു. കഴിഞ്ഞ ദിവസം അറസ്റ്റിലായ മൊയ്തീന്‍ കുട്ടിയെ രാത്രിയില്‍ പൊന്നാനി പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ വെച്ചു.രാവിലെ പ്രതിയെ മെഡിക്കല്‍ പരിശോധനക്കായി പൊന്നാനി താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് ഉച്ചയോടെ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കി സ്റ്റേഷനിലെത്തിക്കുകയും ചെയ്തു. പീഡനത്തിനിരയായ കുട്ടിയുടെ മാതാവിന്റെ അറസ്റ്റ് രാവിലെ തന്നെ രേഖപ്പെടുത്തിയിരുന്നു. ഉച്ചയോടെ സ്വകാര്യ വാഹനത്തിലാണ് സ്ത്രീയെ പൊന്നാനി സ്റ്റേഷനിലെത്തിച്ചത്. പോക്‌സോ നിയമപ്രകാരം കേസ് ചുമത്തിയതിനാല്‍ ഡി.സി.ആര്‍.പി. ഡി..വൈ.എസ്.പി.ഷാജു വര്‍ഗീസ്, തിരൂര്‍ ഡി.വൈ.എസ്.പി.ബിജു ഭാസ്‌ക്കര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പൊന്നാനി പൊലീസ് സ്റ്റേഷനിലെത്തി പ്രതികളെ ചോദ്യം ചെയ്തു.തുടര്‍ന്ന് ഉച്ചയോടെ ഇരുവരുമായും തെളിവെടുപ്പിനായി എടപ്പാളിലെ തിയ്യേറ്ററില്‍ എത്തിക്കുകയും ചെയ്തു.കഴിഞ്ഞ മാസം 18-ന് നടന്ന ഫസ്റ്റ് ഷോക്കിടെയുണ്ടായ സംഭവത്തില്‍ കേസെടുക്കാന്‍ വൈകിയതും ഗൗരവതരമായ കുറ്റമായാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. സ്ത്രീയുമായി ഏറെ നാളായി ബന്ധമുള്ളതായും അന്വേഷണ സംഘം പറഞ്ഞു.സംഭവത്തില്‍ അന്വേഷണം വൈകിയതിനെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലായ ചങ്ങരംകുളം എസ്.ഐക്കെതിരെ പോക്‌സോപ്രകാരവും കേസെടുക്കും.രാവിലെ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി. ജോസഫൈന്‍ സംഭവം നടന്നതിയ്യേറ്ററിലെത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
പ്രതി കങ്കുന്നത്ത് മൊയ്തീന്‍ കുട്ടി കുട്ടിയെ പീഡിപ്പിക്കാനായി തീയേറ്ററില്‍ എത്തിയ ബെന്‍സ് കാറും പോലീസ് കസ്റ്റഡിയിലെടുത്തു.