കാട്ടിലെ മോഷണം... 'ആന അണ്ടര്‍ കസ്റ്റഡി'! മോഷ്ടിച്ചത് ഒമ്പത് പനകള്‍, ഒടുവിൽ ഉടമയ്ക്ക് വിട്ടുകൊടുത്തു
പട്ടിക്കാട്:കുംകി എന്ന തമിഴ് സിനിമയില്‍ ആന കടയില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കുന്ന ഒരു രംഗമുണ്ട്. നായകന്റെ ബന്ധുവാണ് ആനയെക്കൊണ്ട് ഇങ്ങനെ ചെയ്യിക്കുന്നത്. ഒടുവില്‍ ഇക്കാര്യത്തില്‍ നായകനും ആനയും തമ്മില്‍ തെറ്റുന്നും ഉണ്ട്. എന്നാല്‍ ഇനി പറയാന്‍ പോകുന്നത് ഒരു സംഭവകഥയാണ്.
ആമസോൺ കാടുകളിലെ തീ; തീ അണയ്ക്കാൻ സൈന്യം, എയർടങ്കറുകൾ കാടുകൾക്ക് മേൽ 'മഴ' പെയ്യിക്കുന്നു!
കാട്ടിനുള്ളില്‍ നിന്ന് പന മോഷ്ടിച്ച സംഭവത്തില്‍ ആനയെ വനംവകുപ്പ് കസ്റ്റഡിയില്‍ എടുത്തു. സിനിമയിലെ പോലെ തന്നെ, ആന സ്വന്തം ഇഷ്ടപ്രകാരം ചെയ്തതല്ല ഈ മോഷണം. പാപ്പാന്മാര് ആനയെ ഉപയോഗിക്കുകയായിരുന്നു. ആനയെ കൂടാതെ പാപ്പാന്മാരുള്പ്പെടെ നാല് പേരെ ആണ് ഈ കേസില്‍ വനംവകുപ്പ് കസ്റ്റഡിയില്‍ എടുത്തത്.
കൈപ്പമംഗലം സ്വദേശിയായ മഞ്ചേരി വീട്ടില്‍ ഗോപിനാഥന്റെ കുഴൂര്‍ സ്വാമിനാഥന് എന്ന ആനയെ ആയിരുന്നു വനംവകുപ്പ് കസ്റ്റഡിയില്‍ എടുത്തത്. പട്ടിക്കാട് ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയില്‍ വരുന്ന പട്ടിക്കാട് തേക്കിന് കൂപ്പില് നിന്ന് ഒമ്പത് പനകള്‍ ആയിരുന്നു പാപ്പാന്മാര് ആനയെ ഉപയോഗിച്ച് കടത്തിയത്. ഫോറസ്റ്റ് റേഞ്ച് ആണെങ്കിലും ആനയിറങ്ങുന്ന മേഖലയല്ല ഇത്. അതുകൊണ്ട് തന്നെയാണ് ആനയുടെ സാന്നിധ്യം വനംവകുപ്പിന് സംശയം ഉണ്ടാക്കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആനയേയും പാപ്പാന്മാരേയും കസ്റ്റഡിയില്‍ എടുത്തത്.
മോഷണത്തില്‍ ആനയ്ക്ക് നേരിട്ട് പങ്കുണ്ടെന്നൊന്നും വനംവകുപ്പ് പറയുന്നില്ല! മോഷത്തിനായി ഉപയോഗിച്ച ഒരു ഉപകരണം എന്ന നിലയില്‍ ആണത്രെ ആനയെ കസ്റ്റഡിയില്‍ എടുത്തത്.
എന്തായാലും ആനയ്ക്ക് വേണ്ടുന്ന സൗകര്യങ്ങള്‍ എല്ലാം വനംവകുപ്പ് ഒരുക്കിയിരുന്നു. വഴക്കുംപാറയിലെ വനംവകുപ്പ് ഓഫീസിന് സമീപത്തായിരുന്നു ആനയെ തളച്ചിരുന്നത്. ആനയ്ക്ക് ആവശ്യമായ വെള്ളവും ഭക്ഷണവും എല്ലാം ഒരുക്കുകയും ചെയ്തിരുന്നു. ആവശ്യപ്പെടുന്ന സമയത്ത് സ്വന്തം ചെലവില്‍ ഹാജരാക്കാം എന്ന വ്യവസ്ഥയില്‍ ആണ് ആനയെ ഉടമയ്ക്ക് വിട്ടുനല്‍കിയിരിക്കുന്നത്.