മൂന്നാഴ്ചക്കുള്ളിൽ ഒരേ കടയിൽ രണ്ടു തവണ മോഷണം: തുമ്പുകിട്ടാതെ പോലീസ്
തിരുവനന്തപുരം: ശാന്തിവിള താലൂക്ക് ആശുപത്രിക്ക് സമീപം സമീപം പ്രവർത്തിക്കുന്ന ചായക്കടയിൽ മൂന്നാഴ്ചയ്ക്കുള്ളിൽ രണ്ടു തവണ മോഷണം നടന്നു. ചായയും വടയും എന്ന കടയിൽ 3 അഴ്ചയ്ക്ക് മുമ്പ് കട കുത്തിതുറന്ന് 11500 രൂപ നഷ്ടപ്പെട്ടതായി പൊലീസിൽ പരാതി ലഭിച്ചിരുന്നു. അതെ കട തന്നെ ഇന്നലെ പുലർച്ചെ പിന്നെയും കുത്തി തുറന്നെങ്കിലും മേശ വലിപ്പിൽ ചില്ലറകൾ മാത്രം സൂക്ഷിച്ചിരുന്നതിനാൽ അത് മാത്രമെ നഷ്ടപ്പെട്ടുള്ളെന്ന് കട ഉടമ ശാന്തിവിള വാറുവിളാകത്ത് വീട്ടിൽ ബാലകൃഷൻ നായർ പറഞ്ഞു.
വീടിന്റെ അങ്കണത്തിനുളളിലാണ് കട എങ്കിലും കട മറ്റൊരു കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. കടയിലേയ്ക്കുള്ള സാധനങ്ങൾ കടയ്ക്കു പിറകിലെ കിളിവാതിലിലൂടെയാണ് എത്തിക്കുന്നത്. കിളിവാതിൽ കുത്തിതുറന്നാണ് മോഷ്ടാവ് രണ്ടു തവണയും അകത്തു കടന്നത്. നേമം പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് കടയും പരിസരവും പൊലീസ് പരിശോധിച്ചു.
കഴിഞ്ഞ ആഴ്ച ശാന്തിവിളയ്ക്ക് സമീപം വെള്ളായണി ഇംഗ്ഷനിലെ അടുത്തടുത്ത് രണ്ടു വീടുകൾ കുത്തി തുറന്ന് മോഷണ ശ്രമം നടന്നിരുന്നു. രണ്ടു വീട്ടിലും ആളില്ലായിരുന്നു. വിരൽ അടയാള വിദഗ്ദ്ധർ പരിശോധിച്ചുവെങ്കിലും ആരേയും ഇതുവരെ പിടിച്ചിട്ടില്ല.