'തേജസിന്' പരസ്യം നിഷേധിക്കാന്‍ കേന്ദ്രം പറയണോ? അതിന്റെ ആവശ്യമില്ല, കാരണങ്ങളും ഉണ്ട്
തേജസ് ദിനപത്രത്തിന് സര്‍ക്കാര്‍ പരസ്യം നല്‍കാത്തിന്റെ കാരണങ്ങള്‍ പിണറായി വിജയന് നിയമസഭയില്‍ വിശദീകരിച്ചു. പിസി ജോര്‍ജ്ജ് ആയിരുന്നു ഇത് സംബന്ധിച്ച് ചോദ്യം ഉയര്‍ത്തിയത്
തിരുവനന്തപുരം: തേജസ് ദിന പത്രത്തിന് സര്‍ക്കാര്‍ പരസ്യം നിഷേധിച്ചത് സംബന്ധിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ നില്‍കിയ മറുപടി ബാലിശമാണെന്നാണ് തേജസ് മാനേജ്മെന്റ് പറയുന്നത്. പിണറായി വിജയന് സംഘപരിവാരത്തേയും മോദിയേയും സന്തോഷിപ്പിക്കാനുള്ള ശ്രമമാണോ നടത്തുന്നത് എന്ന് അപ്പുക്കുട്ടന് വള്ളിക്കുന്ന് പറയുന്നു.
തേജസിന് പരസ്യം നല്‍കാത്ത കാര്യം ഭംഗ്യന്തരേണ നിയമസഭയില്‍ ഉന്നയിച്ചത് പിസി ജോര്‍ജ്ജ് എംഎല്‍എ ആണ്. കേരളത്തിലെ ഏതെങ്കിലും പത്ര പ്രസിദ്ധീകരണങ്ങള്‍ക്ക് സര്‍ക്കാര്‍ പരസ്യം നിഷേധിച്ചിട്ടുണ്ടോ എന്നായിരുന്നു ചോദ്യം.
നിയമസഭയില്‍ പിണറായി വിജയന് അതിന് എഴുതിത്തയാറാക്കിയ മറുപടിയും നല്കി. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു തേജസിന് പരസ്യം നിഷേധിച്ചത്. വെറുതേയല്ല, കൃത്യമായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു അതെല്ലാം. എന്തൊക്കെ ആയിരുന്നു അത്?
ചീത്തപ്പേര്
തേജസ് ദിനപ്പത്രത്തിനെതിരെ നേരത്തേ തന്നെ ചില ആരോപണങ്ങള്‍ ഉണ്ടായിരുന്നു. കൈവെട്ട് കേസിലെ പ്രതികളില്‍ പലരും ഉപയോഗിച്ചിരുന്നത് തേജസ് പത്രത്തിന്റെ പേരില്‍ എടുത്ത സിം കാര്‍ഡുകള്‍ ആയിരുന്നു.
പോപ്പുലര്‍ ഫ്രണ്ട്
പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടന പലതവണ തീവ്രവാദ ബന്ധത്തിന്റെ പേരില്‍ ആരോപണങ്ങള്‍ കേട്ടിട്ടുണ്ട്. അവരുടെ രാഷ്ട്രീയ സംഘടനയാണ് എസ്ഡിപിഐ. പോപ്പുലര്‍ ഫ്രണ്ട് തന്നെയാണ് തേജസ് ദിനപത്രത്തിന് പിന്നില്‍ ഉള്ളത്.
കേന്ദ്ര സര്‍ക്കാര്‍
ഏഴ് വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2009 നവംബര്‍ 18 ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്ന് വിഎസ് അച്യുതാനന്ദന് സര്‍ക്കാര്‍ പത്രത്തിന് സര്‍ക്കാര്‍ പരസ്യം നിഷേധിച്ചത്. എന്നാൽ ഈ കത്തിൽ പരസ്യം നിഷേധിക്കാൻ കൃത്യമായ നിർദ്ദേശം ഉണ്ടായിരുന്നോ എന്നും ചോദ്യമുണ്ട്.
കാരണം
പത്രത്തിലെ വാര്‍ത്തകളും, മുഖപ്രസംഗങ്ങളും വര്‍ഗ്ഗീയത പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ ഉള്ളതിനാലും അത് പത്രധര്മ്മത്തിന് വിരുദ്ധമാണെന്നുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിലും ആണ് പരസ്യം നിഷേധിച്ചതെന്ന് പിണറായി വിജയന് വിശദീകരണം നല്‍കുന്നുണ്ട്.
തീവ്രവാദം
രാജ്യത്ത് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലും മതവിദ്വേഷം വളര്‍ത്തുന്ന രീതിയിലും സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയിലും വാര്‍ത്തകള്‍ പ്രചരിപ്പിച്ചു എന്നും മുഖ്യമന്ത്രി വിശദീകരിക്കുന്നുണ്ട്.
സംസ്ഥാന റിപ്പോര്‍ട്ട്
കേന്ദ്ര സര്‍ക്കാരിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ല, പരസ്യം നല്‍കുന്നത് നിഷേധിച്ചത്. 2012 ല്‍ സംസ്ഥാന ഇന്റലിജന്‍സ് എഡിജിപി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും തേജസ് ദിനപത്രത്തിന് പരസ്യം നല്‍കരുതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കാരണങ്ങള്‍ നേരത്തേ പറഞ്ഞത് തന്നെ.
പ്രസക്തമായ ചോദ്യം
തേജസ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ഏത് മുഖപ്രസംഗമാണ്, വാര്‍ത്തയാണ് തീവ്രവാദത്തേയും വര്‍ഗ്ഗീയതയേയും പ്രോത്സാഹിപ്പിക്കുന്നത് എന്ന ചോദ്യം പ്രസക്തമാണ്. അത്തരം ഒരു റിപ്പോര്‍ട്ടുണ്ടെങ്കില്‍ ആ വാര്‍ത്തകള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്.
എന്താണ് വേണ്ടത്
റിപ്പോര്‍ട്ടില്‍ പറയുന്നത് പോലെയാണ് കാര്യങ്ങള്‍ എങ്കില്‍ പരസ്യം നിഷേധിക്കുക എന്ന വളരെ ലഘുവായ ഒരു നടപടിയാണോ സ്വീകരിക്കേണ്ടത് എന്നതും വളരെ പ്രസക്തമായ ചോദ്യമാണ്. പറയുന്നതെല്ലാം ശരിയാണെങ്കില്‍ തേജസ് ദിനപത്രത്തിനെതിരെ ശക്തമായ നടപടിയെടുക്കുകയാണ് വേണ്ടത്. ഇങ്ങനൊ ഒരു വാദം അഡ്വ ജയശങ്കര്‍ ഉന്നയിക്കുന്നുണ്ട്.
സര്‍ക്കാര്‍ മാറിയപ്പോള്‍
സംസ്ഥാന സര്‍ക്കാര്‍ പരസ്യം നിഷേധിച്ച സമയത്ത് തന്നെ കേന്ദ്ര സര്‍ക്കാര്‍ തേജസ് ദിനപത്രത്തിന് പരസ്യം നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് അതും നിലച്ചു. കേരളത്തില്‍ ഇടത് സര്‍ക്കാര്‍ മാറി വലത് സര്‍ക്കാര്‍ വന്നിട്ടും പരസ്യം നല്‍കേണ്ടെന്ന് തന്നെയാണ് തീരുമാനി്ച്ചത്.
അവകാശമാണോ?
സര്‍ക്കാര്‍ പരസ്യങ്ങള്‍ എല്ലാവര്ക്കും നല്‍കണം എന്നത് മാധ്യമങ്ങളുടെ അവകാശമാണോ എന്ന കാര്യം കൂടി ചിന്തിക്കണം. അങ്ങനെ ഒരു ബാധ്യത ഒരു സര്‍ക്കാരിനും ഇല്ല.