പരസ്യം നല്‍കാതെ 'പീഡനം'... തേജസ് തൊഴിലാളികള്‍ സമരത്തിന്; സെക്രട്ടേറിയറ്റിന് മുന്നില്‍ തുടക്കം
കഴിഞ്ഞ മൂന്ന് വര്‍ഷമായി തേജസ് പത്രത്തിന് സര്‍ക്കാര്‍ പരസ്യം ലഭിക്കുന്നതേയില്ല. പരസ്യം നല്‍കേണ്ടതില്ലെന്നാണ് ഉന്നത തല സമിതിയും തീരുമാനിച്ചത്
തിരുവനന്തപുരം/കോഴിക്കോട്: വര്‍ഷങ്ങളായി സര്‍ക്കാര്‍ പരസ്യം ലഭിക്കാത്ത മാധ്യമ സ്ഥാപനമാണ് തേജസ് ദിനപത്രം. പത്രത്തിന് പിന്നില്‍ ആരെന്നതും അവര്‍ നല്‍കുന്ന വാര്‍ത്തള്‍ എങ്ങനെയുള്ളത് എന്നതും പപ്പോഴായി വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളവയാണ്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് പരസ്യം നിഷേധിച്ചത് എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍ ഈ വിശദീകരണം എത്രത്തോളം തൃപ്തികരമാണ് എന്ന ചോദ്യവും ഉയരുന്നുണ്ട്.
സര്‍ക്കാര്‍ പരസ്യം ലഭിക്കാത്തത് സ്ഥാപനത്തിന്റെ വരുമാന സ്രോതസ്സിനെ ഗുരുതരമായി ബാധിക്കുന്നു എന്നാണ് പരാതി. ഈ വിഷയത്തില്‍ സമരപരിപാടുകളുമായി രംഗത്തിറങ്ങുകയാണ് ജീവനക്കാര്‍. തേജസ് എംപ്ലോയീസ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം തുടങ്ങുന്നത്.
സെക്രട്ടേറിയറ്റ് പടിക്കല്‍ ഡിസംബര്‍ 9 ന് ധര്‍ണ നടത്തിക്കൊണ്ട് സമരപരിപാടികള്‍ തുടങ്ങുമെന്ന് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ വിഎ മജീദ് വ്യക്തമാക്കി.
2010 മെയ് 15 മുതലാണ് തേജസ് പത്രത്തിന് സംസ്ഥാന സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിക്കാന്‍ തുടങ്ങിയത്. 2011 സെപ്തംബറില്‍ വീണ്ടും പരസ്യം ലഭിക്കാന്‍ തുടങ്ങി. പക്ഷേ 2012 ഓഗസ്റ്റ് മാസം മുതല്‍ വീണ്ടും പരസ്യം നിഷേധിച്ചു. ഒരുമാസത്തിന് ശേഷം ഇത് പുനസ്ഥാപിച്ചെങ്കിലും അടുത്ത വര്‍ഷം വീണ്ടും പരസ്യം നിഷേധിച്ചു.
തേജസ് മാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ വിഷയം പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാന്‍ ഉത്തരവുണ്ടായി. എന്നാല്‍ ഈ സമിതിയും പരസ്യം നല്‍കേണ്ടെന്ന തീരുമാനമാണ് എടുത്തത്. എന്നാല്‍ വിശദമായ പഠനം നടത്താതെയാണ് സമിതി തീരുമാനം എടുത്തത് എന്നാണ് തേജസ് ജീവനക്കാരുടെ ആരോപണം.