ഏഴാം തീയതി കേരളത്തിൽ ശക്തമായ മഴയുണ്ടാകില്ല; ചുഴലിക്കാറ്റിലും ആശങ്ക വേണ്ട: തമിഴ്നാട് വെതർമാൻ
ചെന്നൈ: സംസ്ഥാനത്ത് ഏഴാം തീയതി ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. കേരളത്തെകൂടാതെ തമിഴ്നാട്ടിലെ ചില ജില്ലകളിലും കർണാടകയുടെ തീരപ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. മുൻ കരുതൽ എന്ന നിലയിൽ സംസ്ഥാനത്തെ വിവിധ ഡാമുകളും തുറന്നിട്ടുണ്ട്.
ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് കാലാവസ്ഥ മാന്ത്രികനായ തമിഴ്നാട് വെതർമാന്റെ വിശദീകരണം. റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ഓക്ടോബർ എഴാം തീയതി കാര്യമായി മഴ പെയ്യാൻ സാധ്യതയില്ല. പകരം എട്ടാം തീയതിയാകും മഴ ശക്തമാകുന്നതെന്ന് തമിഴ്നാട് വെതർമാൻ പറയുന്നു.
ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറുമെങ്കിലും ഇന്ത്യൻ തീരത്ത് നാശം വിതയ്ക്കില്ലെന്നും തമിഴ്നാട് വെതർമാൻ പറയുന്നു. ചുഴലിക്കാറ്റ് ഒമാൻ തീരത്തേയ്ക്ക് നീങ്ങും. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമൊന്നുമില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കുന്നു.
അതിതീവ്ര മഴയ്ക്ക് ജാഗ്രതാ നിർദ്ദേശം ലഭിച്ചതിനെ തുടർന്ന് വലിയ മുന്നൊരുക്കങ്ങളാണ് സംസ്ഥാനം എടുക്കുന്നത്. വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി ജലനിരപ്പ് ക്രമീകരിക്കുകയാണ്.
കൃത്യമായ കാലാവസ്ഥ പ്രവചനങ്ങൾക്കായി ലക്ഷക്കണക്കിനാളുകൾ ആശ്രയിക്കുന്ന ഫേസ്ബുക്ക് പേജാണ് തമിഴ്നാട് വെതർമാൻ. കാലാവസ്ഥ വകുപ്പിനെക്കാൾ കൃത്യമായിരിക്കും പ്രദീപ് ജോൺ എന്ന സാധാരണക്കാരൻ തന്റെ ഫേസ്ബുക്ക് പേജിൽ നടത്തുന്ന പ്രവചനങ്ങൾ. കേരളത്തിലെ പ്രളയത്തിന്റെ സമയത്തും 2015ലെ ചൈന്നൈ വെള്ളപ്പൊക്ക സമയത്തും വർധ ചുഴലിക്കാറ്റടിച്ചപ്പോഴുമെല്ലാം നടത്തിയ കൃത്യമായ പ്രവചനങ്ങളിലൂടെയാണ് പ്രദീപ് ശ്രദ്ധേയനാകുന്നത്.
ബാലുവിന്റെ ലക്ഷ്മി മടങ്ങിവരുന്നു; ആരോഗ്യനിലയിൽ നേരിയ പുരോഗതി, ഞരമ്പുകൾക്ക് ക്ഷതം...
ബാലു ഓർമയായ ദിവസം അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി, ബാലഭാസ്കർ