ഗള്‍ഫ് മേഖലയില്‍ 'അവർ' മനഃപ്പൂർവ്വം സംഘർഷം ഇളക്കിവിടാന്‍ ശ്രമിക്കുന്നു: മുന്നറിയിപ്പുമായി റഷ്യ
മോസ്കോ: പാശ്ചാത്യ മാധ്യമങ്ങൾ ഗൾഫിൽ വൻതോതിലുള്ള വ്യാജ പ്രചാരണം ആരംഭിച്ചതായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്. ബുധനാഴ്ച ഇറാനിയൻ വിദേശകാര്യ മന്ത്രിയുമായി നടത്തിയ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
"പാശ്ചാത്യ മാധ്യമങ്ങൾ ആരംഭിച്ച പ്രചരണത്തിന്റെ ദോഷത്തെക്കുറിച്ച്" ഹൊസൈൻ അമിറാബ്‌ഡൊല്ലാഹിയാനുമായുള്ള ഒരു ടെലിഫോൺ കോളിൽ ലാവ്‌റോവ് മുന്നറിയിപ്പ് നല്‍കിയെന്നാണ് റഷ്യന്‍ വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

ഇത്തരം നടപടികൾ തന്ത്രപരമായി പ്രാധാന്യമുള്ള മേഖലയിലെ സംഘർഷം അപകടകരമായ രീതിയിൽ വർധിപ്പിക്കാൻ ഇടയാക്കുമെന്ന് ലാവ്‌റോവ് അമിറാബ്ദൊള്ളാഹിയനോട് പറഞ്ഞുവെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. സൗദി അറേബ്യയ്‌ക്കെതിരെ ഇറാൻ ആക്രമണത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം വാള്‍സ്ട്രീറ്റ് ജേർണല്‍ പുറത്ത് വിട്ടിരുന്നു.

ഇതിന് പിന്നാലെ ആവശ്യമെങ്കിൽ പ്രതികരിക്കാൻ മടിക്കില്ലെ അമേരിക്കയും വ്യക്തമാക്കി. ഇറാന്റെ ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പ് സൗദി അറേബ്യ അമേരിക്കയുമായി രഹസ്യാന്വേഷണം പങ്കുവെച്ചതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. പിന്നാലെ വിഷയം ഐക്യരാഷ്ട്ര സഭയിലേക്കുമെത്തി.

"മേഖലയിലെ ഒരു രാജ്യത്തിനെതിരെ ആക്രമണം ആസൂത്രണം ചെയ്യുന്നതിനെക്കുറിച്ച് വാൾസ്ട്രീറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അടിസ്ഥാനരഹിതമാണ്," ഐക്യരാഷ്ട്രസഭയില്‍ ഇറാന്‍ വ്യക്തമാക്കി. പരസ്‌പര ബഹുമാനത്തിന്റെയും അന്തർദേശീയ തത്വങ്ങൾക്കും നിയമങ്ങൾക്കും അനുസൃതമായി അയൽക്കാരുമായി സമാധാനപരമായ അയൽപക്കത്തിന്റെ നയം ഇറാൻ ആവർത്തിക്കുന്നുവെന്നും അവർ വ്യക്തമാക്കി.

സ്വന്തം രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനായി ഇറാന്‍ സൗദി അറേബ്യന്‍ ഊർജ്ജ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ആസൂത്രിത ആക്രമണങ്ങൾക്ക് ലക്ഷ്യമിടുന്നുവെന്നാണ് സൌദി രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ കണ്ടെത്തിയിരിക്കുന്നതെന്നായിരുന്നു വാള്‍സ്ട്രീറ്റ് ജേർണലിന്റെ റിപ്പോർട്ടില്‍ പറഞ്ഞത്.

"ഭീഷണിയെക്കുറിച്ച് യുഎസ് നരീക്ഷിക്കുന്നുണ്ടെന്നും" "ഉദ്യോഗസ്ഥർ സൗദിയുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നുമാണ് വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി കൗൺസിലിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേർണല്‍ റിപ്പോർട്ട് ചെയ്യുന്നത്. യുഎസ് എഫ്22 ജെറ്റ്സ് ഉള്‍പ്പടേയുള്ള എല്ലാവിധ സൈനിക സന്നാഹങ്ങളും സൌദിയിലുള്ള സ്ഥിതിക്ക് ഇറാന്റെ ഏത് ഭീഷണിയും നേരിടാന്‍ അമേരിക്ക തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ മാസം, ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ കമാൻഡർ ഇറാനിലെ പ്രതിഷേധങ്ങളുടെ കവറേജിൽ നിയന്ത്രണം ഏർപ്പെടുത്താൻ സൗദി അറേബ്യക്ക് പരസ്യമായി മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. 1979-ലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷം ഇറാന്‍ സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ പ്രതിഷേധമാണ് പെണ്‍കുട്ടിയുടെ മരണത്തെ തുടർന്നുണ്ടായിരിക്കുന്നത്. ഇതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇറാന്‍ ആക്രമണം ആസൂത്രം ചെയ്യുന്നതെന്നായിരുന്നു മാധ്യമങ്ങളുടെ ആരോപണം.












Click it and Unblock the Notifications