നാല് ലക്ഷം രൂപയും 56 ഗ്രാം സ്വർണവും കവർന്ന കേസ്; പ്രതി പൊലീസ് പിടിയില്‍
കല്ലമ്പലം : പട്ടാപ്പകൽ ജുവലറിയിൽ നിന്ന് നാല് ലക്ഷം രൂപയും 56 ഗ്രാം സ്വർണവും കവർന്ന കേസിലെ പ്രതി പൊലീസ് പിടിയിലായി. നെടുമങ്ങാട് സ്വദേശിയായ യുവാവാണ് പിടിയിലായത്. ഇന്നലെ രാവിലെ വെഞ്ഞാറമൂട് ഭാഗത്ത് നിന്നാണ് കല്ലമ്പലം എസ് .ഐ യുടെ നേതൃത്വത്തിലുളള പൊലീസ് സംഘം പ്രതിയെ പിടികൂടിയത്. പിടിയിലായ ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ പേരുവിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല.
ഇക്കഴിഞ്ഞ 27 ന് ഉച്ചയ്ക്ക് ഒന്നിനാണ് കല്ലമ്പലം ജംഗ്ഷനിലെ ഉത്രാടം ജുവലറിയിൽ മോഷണം നടന്നത്. ഉടമ മുഹമ്മദ്, കടയുടെ ഷട്ടർ താഴ്ത്തിയ ശേഷം സമീപത്തെ പള്ളിയിൽ നിസ്കാരത്തിനു പോയ സമയത്തായിരുന്നു മോഷണം. സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ വഴിയാത്രക്കാരെ ഓരോരുത്തരെയായി നിരീക്ഷിച്ചാണ് മോഷ്ടാവിനെ കുടുക്കിയത്.

നെടുമങ്ങാടും പരിസരത്തും പലർക്കും ചികിത്സയ്ക്കും മറ്റും സഹായം ലഭ്യമാക്കിയിരുന്ന യുവാവ് ഇതിനായി ഭാര്യയുടെ സ്വർണവും മറ്റും നേരത്തെ വിൽക്കുകയും പണയപ്പെടുത്തുകയും ചെയ്തിരുന്നു. വീടും വസ്തുവും കടപ്പെടുത്തിയും പലരിൽ നിന്ന് പണം കടം വാങ്ങിയും സഹായം ചെയ്ത ഇയാൾ കടം കാരണം നിൽക്കക്കള്ളിയില്ലാതായപ്പോഴാണ് കല്ലമ്പലത്തെ ജുവലറിയിൽ പട്ടാപ്പകൽ കവർച്ചയ്ക്ക് ഒരുമ്പെട്ടത്.
കവർച്ച ചെയ്ത സ്വർണവും പണവും ഇയാളുടെ പക്കൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തെളിവെടുപ്പ് പൂർത്തിയാക്കിയശേഷം വൈകുന്നേരത്തോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന.












Click it and Unblock the Notifications