തിരുവനന്തപുരത്ത് നിരവധി മോഷണ കേസ്സുകളിലെ മുഖ്യ പ്രതി അറസ്റ്റിൽ
തിരുവനന്തപുരം:പള്ളിക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ എട്ടോളം മോഷണകേസ്സുകളിലെ ഒന്നാം പ്രതി ആയ യുവാവിനെ പിടികൂടി. കടയ്ക്കാവൂർ ,പെരുംകുളം റംലാ മൻസിലിൽ ആഷിഖിനെ(21 ) ആണ് തിരുവനന്തപുരം റൂറൽ ഷാഡോ പോലീസിന്റെ സഹായത്തോടെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസ്സുകളിലെ കൂട്ടുപ്രതികൾ ആയ പെരുകുളം സ്വദേശി സൽമാനേയും , മണനാക്ക് സ്വദേശി ആസിഫിനേയും നേരത്തേ പിടികൂടിയിരുന്നു.
ഒളിവിൽ കഴിഞ്ഞിരുന്ന ആഷിഖ് വിദേശത്തേക്ക് കടക്കുകയായിരുന്നു. ആഷിഖിനെതിരെ കേരളാ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടയിൽ ആഷിഖ് തിരിച്ച് ലീവിന് നാട്ടിൽ എത്തിയതായി റൂറൽ ജില്ലാ പോലീസ് മേധാവി അശോക് കുമാറിന് രഹസ്യവിവരം ലഭിച്ചു. തുടർന്ന് ഷാഡോ പോലീസിന്റെ സഹായത്തോടെ പള്ളിക്കൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. വ്യാജരേഖകൾ പ്രകാരം നേടിയ പാസ് പോർട്ട് ആയതിനാൽ എയർപോർട്ടിലും പ്രതിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം കടമ്പാട്ടുകോണം മാർക്കറ്റിന് സമീപം പ്രതി ഉള്ളതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്.

മത്സ്യ കച്ചവടത്തിന് എന്ന വ്യാജേന പിക്ക് അപ്പ് ആട്ടോ റിക്ഷയിൽ കറങ്ങി നടന്ന് മോഷണത്തിനുള്ള വീടുകൾ കണ്ട് വച്ച് രാത്രി കാലങ്ങളിൽ പിക്ക് അപ്പ് ആട്ടോറിക്ഷയിൽ എത്തി ടെറസ്സിലും അകത്തും കടന്ന് റബ്ബർ ഷീറ്റ് ഉൾപ്പെടെ ഉള്ളവ മോഷ്ടിക്കുന്നതാണ് ഇവരുടെ രീതി. ഇപ്രകാരം പള്ളിക്കൽ കൊക്കോട്ടുകോണം നിസാർ , സജി, കെട്ടിടം മുക്കിലെ താഹിറാ ബീവി, സുലേഖ, ഇളമ്പ്രകോട് ഹിലാൽ, രജിലാ , കാട്ടുപുതുശ്ശേരിയിലെ ജമാൽ മുഹമ്മദ് , മുല്ലനല്ലൂർ ലക്ഷ്മണൻ ചെട്ടിയാർ, എന്നിവരുടെ വീടുകളിൽ മോഷണം നടത്തിയത് ആഷിഖിന്റെ നേതൃത്വത്തിൽ ഉള്ള സംഘം ആയിരുന്നു.
ഇപ്പോൾ അറസ്റ്റിലായ അഷിഖ് നേരത്തേയും നിരവധി മോഷണക്കേസ്സുകളിൽ പിടിക്കപ്പെട്ട് ജയിലിൽ കിടന്നിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജ് , ആറ്റിങ്ങൽ, കല്ലമ്പലം ,കൊല്ലം നോർത്ത് , കൊല്ലം വെസ്റ്റ് , പുനലൂർ ,അഞ്ചൽ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുകളും നിലനിൽക്കുന്നുണ്ട്. ആറ്റിങ്ങൽ ഡി വൈ എസ് പി അനിൽകുമാറിന്റെ നേതൃത്വത്തിൽ പള്ളിക്കൽ സബ്ബ് ഇൻസ്പെക്ടർ എം. സലീം , സി.പി.ഒ മാരായ ജിഷി, അനീഷ്, ബിനു, ശ്രീരാജ് ഷാഡോ ടീമിലെ ഫിറോസ് ഖാൻ ,ബി .ദിലീപ് എന്നിവരാണ് പ്രതിയെ പിടി കൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു












Click it and Unblock the Notifications